ADVERTISEMENT

കാബേജ്

മുപ്പതു ദിവസം പ്രായമായ, കുറഞ്ഞത് 8 സെ.മീ. ഉയരമുള്ള തൈകൾ നടാം. നല്ല നീർവാർച്ചയും ധാരാളം സൂര്യപ്രകാശവും ഉള്ള സ്ഥലങ്ങളാണ് ഏറ്റവും യോജ്യം. 25 സെ.മീ. വീതിയുള്ള ചാലുകൾ എടുത്ത് അതിൽ കമ്പോസ്റ്റോ ചകിരിച്ചോറോ ചേർത്ത് 10 സെ.മീ. അഥവാ ഒരു തൂമ്പായുടെ ആഴത്തിൽ നന്നായി കിളച്ച് തയാറാക്കുന്നതിൽ 35 സെ.മീ. അകലത്തിൽ തൈകൾ നടാം. കമ്പോസ്റ്റും ചകിരിച്ചോറും ട്രൈക്കോഡെർമ അല്ലെങ്കിൽ സ്യൂഡോമോണാസ് സംപുഷ്ടമല്ലെങ്കിൽ അവയിലേതെങ്കിലുമൊന്ന് ചാലിൽ ചേർക്കാം. നല്ല വെയിലുണ്ടെങ്കിൽ ആദ്യത്തെ 2–3 ദിവസം തണൽ കുത്തിക്കൊടുക്കാം. ചകിരിച്ചോർ/ജൈവ വളം സെന്റിന് 100 കിലോ നിരക്കിൽ നൽകാം. നട്ടുകഴിഞ്ഞ് 10 ദിവസം കഴിയുമ്പോൾ 18.18.18 വളം 3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ച് പത്രപോഷണമായി നൽകുക. നട്ടുകഴിഞ്ഞ് 15 ദിവസമാകുമ്പോൾ തളിരിന്റെ നിറം പർപ്പിൾ ആകുന്നുവെങ്കിൽ ബോറിക് ആസിഡ് ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ച് പത്രപോഷണം നടത്തണം. ഈ കുറവ് പരിഹരിച്ചില്ലെങ്കിൽ ഇത്തരം നിറഭേദം കാണിക്കുന്ന ചെടികളിൽ 90 ശതമാനത്തിന്റെയും വളർച്ച നിന്നുപോകും. ആദ്യ പത്രപോഷണം നടത്തി 10 ദിവസം കഴിയുമ്പോൾ അടുത്ത പത്രപോഷണം നൽകാം. ഇത്തവണ പൊട്ടാഷ് വളം നൽകാം. ഇതിനു സൾഫേറ്റ് ഓഫ് പൊട്ടാഷ് ആണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്. നട്ട് 25 ദിവസം കഴിയുമ്പോൾ സെന്റിന് 750 ഗ്രാം ഫാക്ടംഫോസും 250 ഗ്രാം പൊട്ടാഷും നൽകാം. രണ്ടാം പത്രപോഷണത്തിനും മൂന്നാം വളപ്രയോഗത്തിനും ശേഷം ചെടികൾ വളരുന്നതനുസരിച്ച് ചുവട്ടിലേക്കു മണ്ണ്+കമ്പോസ്റ്റ് കയറ്റിക്കൊടുക്കാം. ഇപ്രകാരം ചെയ്യുമ്പോൾ ചുവട്ടിലേക്കു സ്യൂഡോമോണാസ് അല്ലെങ്കിൽ ബാസില്ലസ് സബ്ടിലിസ് ലായനി 30ഗ്രാം/ലീറ്റർ വെള്ളത്തിൽ കലക്കിയത് ഒഴിച്ചു കൊടുക്കേണ്ടതാണ്. നട്ട് 55–60 ദിവസംകൊണ്ട് കാബേജിൽ ഹെഡ് ഉണ്ടാകാൻ തുടങ്ങും. ഹെഡ് ഉണ്ടായി 14 ദിവസമാകുമ്പോൾ വിളവെടുക്കാം. നട്ട് 40 ദിവസം കഴിയുമ്പോൾ മുതൽ ചെടിയുടെ കൂമ്പിൽ വെള്ളം വീഴാൻ പാടില്ല (നനവെള്ളവും മഴവെള്ളവും). നട്ട് 60 ദിവസമാകുമ്പോൾ ഹെഡ് ഉണ്ടാകുന്നില്ലെങ്കിൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് 6 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി ചെടികളുടെ ഇടയിൽ തണ്ടിൽനിന്ന് ഇലകളുടെ അകലത്തിൽ ഒഴിക്കുക.

cabbage-4

കോളിഫ്ലവർ

കാബേജിന്റെ വളപ്രയോഗരീതികൾ അനുവർത്തിക്കുക. ചെടിക്ക് ഉയരം വയ്ക്കുന്നതനുസരിച്ച് മണ്ണ് കൂട്ടിക്കൊടുക്കുക. കർഡ് എന്നു വിളിക്കുന്ന കോളിഫ്ലവറിന്റെ പൂവ് ചെടി നട്ട് 40–45 ദിവസം കഴിയുമ്പോൾതന്നെ വിരിയും. ഇവ വിടർന്നു പോകാതെ വേണം വിളവെടുക്കാൻ. കർഡ് ഉണ്ടായി 8–10 ദിവസത്തിനകം വിളവെടുക്കാം. കർഡ് ഉണ്ടായിക്കഴിഞ്ഞാലുടൻ കോളിഫ്ലവറിന്റെ ഇലകൾകൊണ്ടുതന്നെ പൊതിഞ്ഞ് സൂര്യപ്രകാശം അടിക്കാതെ സംരക്ഷിക്കുന്നത് നല്ല നിറം ലഭിക്കുന്നതിനു സഹായകരമാണ്.

ഇലതീനിപ്പുഴുക്കളെ നിയന്ത്രിക്കുന്നതിനു ബ്യൂവേറിയയോ ശക്തിയോ പ്രയോഗിക്കാം. 40 ദിവസം കഴിയുമ്പോൾ ട്രൈക്കോഗ്രാമയുടെ മുട്ടക്കാർഡുകൾ കൃഷിയിടത്തിൽ വയ്ക്കുന്നത് ഇലതീനിപ്പുഴുക്കളെയും രോമമുള്ള പുഴുക്കളെയും നിയന്ത്രിക്കുന്നതിനു ഫലപ്രദം. ഇവയുടെ ഉപയോഗംവഴി വിഷരഹിത കാബേജും കോളിഫ്ലവറും ഉൽപാദിപ്പിക്കാൻ സാധിക്കും. ഇത്തരം പുഴുക്കളുടെ ആക്രമണം ശലഭോദ്യാനം സമീപത്തുണ്ടെങ്കിൽ രൂക്ഷമായി കാണുന്നു.

ബീറ്റ്റൂട്ട്

വിത്ത് കിളിർക്കുന്നതിന് ഈർപ്പം നിലനിർത്തുക. 15–20 ദിവസം കഴിയുമ്പോൾ തൈകൾ വാരത്തിൽ പറിച്ചു നിരത്തുക. പത്രപോഷണംവഴി യൂറിയ 2 ആഴ്ചയ്ക്കിടയിൽ ഒന്ന് എന്ന ക്രമത്തിൽ നൽകാം. വിത്ത് കിളിർത്ത് 2.5–3 മാസത്തിനുള്ളിൽ വിളവെടുക്കാം.

carrot-winter-season-1

കാരറ്റ്

തൈകൾ കിളിർത്ത് രണ്ടാഴ്ച കഴിയുമ്പോൾ തൈകൾ പറിച്ചു നിരത്താം. വീണ്ടും രണ്ടാഴ്ച  കഴിയുമ്പോൾ യൂറിയ 3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി പത്രപോഷണം നടത്താം. കിളിർത്ത് ചെടികൾ വളരുന്നതനുസരിച്ച് ചുവട്ടിൽ മണ്ണിട്ടു കൊടുക്കേണ്ടതും ഇട ചെറിയ തോതിൽ ഇളക്കി കൊടുക്കുന്നതും നല്ല വിളവിനു സഹായിക്കും. വിളവെടുക്കാൻ പാകമായിക്കഴിയുമ്പോൾ തടങ്ങളിൽ ചെറിയ വിള്ളലുകൾ ഉണ്ടാകും.

കാപ്‌സിക്കം

ഒരു സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നതിന് 4 ഗ്രാം വിത്ത് ആവശ്യമായി വരുന്നു. തൈകൾ തവാരണയിലോ പ്രോട്രേകളിലോ പേപ്പർ കപ്പുകളിലോ തയാറാക്കാം.  നന്നായി പിടിക്കുന്നതു പ്രോട്രേകളിലോ കപ്പുകളിലോ കിളിർപ്പിക്കുന്നവ ആണ്. ഒരുമാസം പ്രായമുള്ള തൈകളാണു നടേണ്ടത്. വിത്ത് ഇട്ടു കഴിഞ്ഞ് ഒരാഴ്ച മുതൽ 10 ദിവസംകൊണ്ട് മാത്രമേ കിളിർപ്പ് പൂർണമാകൂ. അഴുകൽ രോഗം ഒഴിവാക്കുന്നതിനു ബാസില്ലസ് സബ്ടിലിസ് അല്ലെങ്കിൽ സ്യൂഡോമോണാസ് മാധ്യമത്തിൽ ചേർത്തതിനുശേഷം മാത്രം വിത്ത് ഇടുക.

English summary: Winter vegetable cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com