ദിവസം ഒരു മണിക്കൂർ പരിചരണം മാത്രം; പഴവർഗക്കൃഷിയിൽ നേട്ടം കൊയ്ത് അനിൽ
Mail This Article
സര്‍ക്കാരുദ്യോഗസ്ഥനായ അനില്‍ ജോസഫ് വിനോദത്തിനും വ്യായാമത്തിനുമായി തുടങ്ങിയതാണ് പഴവർഗക്കൃഷി. ഇന്ന് വീട്ടാവശ്യത്തിനുള്ള പഴങ്ങളൊന്നും വാങ്ങേണ്ടതില്ലെന്നു മാത്രമല്ല, അധികമുള്ളത് അയല്‍ക്കാര്‍ക്കു കൊടുക്കാനും കഴിയുന്നു.
പെരുമ്പാവൂർ അല്ലപ്ര മുതിരക്കാല അനിൽ ജോസഫിന്റെ വീട്ടുവളപ്പില്‍ 6 ഇനം മാവ്, 4 ഇനം പ്ലാവ്, ആത്ത, മാംഗോസ്റ്റിൻ, കടച്ചക്ക, ശീമപ്പേരയ്ക്ക, മുള്ളാത്ത, ബബ്ലൂസ് നാരകം, പാഷൻഫ്രൂട്ട്, റംബുട്ടാൻ, നെല്ലി, 3 ഇനം പേര, ഇലന്തപ്പഴം, അബിയു, 3 ഇനം ചാമ്പ, മിൽക്ക് ഫ്രൂട്ട്, സീതപ്പഴം (custard apple), ലിച്ചി, അഫ്ഗാൻ പീത്‌സ, റോളിനിയ, സ്റ്റാർ ഫ്രൂട്ട്, സപ്പോട്ട, ലോങ്ങൻ എന്നിവയെല്ലാമുണ്ട്.
ഒരു ചതുരശ്രയടി വിസ്താരത്തില്‍ കുഴിയെടുത്ത ശേഷം അടിവളമായി പകുതിയോളം ഭാഗം ഉണക്കച്ചാണകം ഇട്ടാണ് തൈ നടുക. തൈ നട്ടതിനു ശേഷം ചുറ്റിലും മണ്ണിട്ട്, ബഡ് ചെയ്ത ഭാഗത്തിന് തൊട്ടു താഴെവരെ മൂടും. വേനലിൽ ഒന്നിടവിട്ടുള്ള ദിവസം നന്നായി നനയ്ക്കും. മഴക്കാലം രൂക്ഷമാകുന്നതിനു തൊട്ടു മുൻപ് ചുവട്ടിലെ കള ചെത്തി ഉണക്കച്ചാണകമിട്ട് മണ്ണിട്ടു മൂടും. മറ്റു വളമൊന്നും കൊടുക്കാറില്ല. കീടങ്ങൾ ആക്രമിക്കുന്നത് കൂടുതലും രാത്രിയിലായതിനാൽ അന്നേരം കീടങ്ങളെ പിടിച്ചു നശിപ്പിക്കാറുണ്ട്.
പെരുമ്പാവൂർ, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിലെ നഴ്സറികളിൽനിന്നാണ് ഫലവൃക്ഷങ്ങളുടെ തൈകൾ വാങ്ങിയത്. റംബുട്ടാൻ 15 എണ്ണമുണ്ട്. 2 വർഷം കഴിയുമ്പോൾ പഴം വിൽക്കാനാകുമെന്നാണ് പ്രതീക്ഷ. മറ്റുള്ളവവീട്ടാവശ്യത്തിനു മാത്രമാണ്. ഏകദേശം 40 സെന്റ് വരും വീടിനു ചുറ്റുമുള്ള കൃഷിഭൂമി. കൃഷിയില്‍ പിന്തുണയുമായി ഭാര്യ ബിസിയും മക്കളായ ജോസും സക്കറിയയുമുണ്ട്.
‘സ്ഥലപരിമിതി കണക്കാക്കാതെ ടെറസില്‍ ചട്ടികളിലോ വലിയ കാനിലോ ഒക്കെ തൈകൾ വച്ചുപിടിപ്പിക്കാവുന്നതേയുള്ളൂ. ദിവസം ഒരു മണിക്കൂര്‍ ഫലവൃക്ഷ പരിപാലനത്തിനു ചെലവഴിച്ചാല്‍ മതി.’ അനിൽ പറയുന്നു.
ഫോൺ: 7907225576
English summary: Fruit Crop Cultivation