ADVERTISEMENT

വീടിന്റെ ടെറസ്സിൽ പച്ചക്കറിക്കൃഷി ചെയ്യുന്നവർ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. വീട്ടാവശ്യം കഴിഞ്ഞുള്ളതു വിറ്റ് ചില്ലറ വരുമാനം നേടുന്നവരും കുറവല്ല. കൊട്ടാരക്കര തൃക്കണ്ണമങ്കൽ സ്വദേശി പാസ്റ്റർ പി.ഡി.യോഹന്നാന്റെ ടെറസ്സും കൃഷിസമൃദ്ധമാണ്. എന്നാല്‍ പച്ചക്കറിയല്ല, കുരുമുളകാണ് അദ്ദേഹത്തിന്റെ കൃഷിയിനം. ടെറസ്സിൽ ഒന്നാന്തരം കുരുമുളകുതോട്ടം. മാത്രമല്ല, 1500 ചതുരശ്രയടി ടെറസ്സിലെ കുരുമുളകുകൃഷിയിൽനിന്ന് ഇപ്പോഴത്തെ വിലനിലവാരം അനുസരിച്ച് വർഷം ശരാശരി 65,000 രൂപ വരുമാനം ഉറപ്പാക്കുന്ന  രീതിയാണ് ഈ പുതു കര്‍ഷകന്‍്റേത്.   

ദീർഘകാലം കേരളത്തിനു പുറത്തും വിദേശത്തും ജോലി ചെയ്ത ശേഷം ഡൽഹിയിൽ സ്ഥിരതാമസമാക്കിയ പാസ്റ്റർ യോഹന്നാൻ കഴിഞ്ഞ വർഷം മാർച്ച് ആദ്യം നാട്ടിലെത്തിയത് മാസാവസാനം മടങ്ങിപ്പോകാൻ ലക്ഷ്യമിട്ടാണ്. 29 സെന്റ് പുരയിടത്തിൽ ചേമ്പും ചേനയുമൊക്കെ കൃഷി ചെയ്ത് മടങ്ങാനൊരുങ്ങുമ്പോൾ ലോക്ഡൗണെത്തി, യാത്ര മുടങ്ങി. അതോടെ വീണ്ടും കൃഷിയിലേക്ക്. പുരയിടത്തില്‍ ഇനി കൃഷിക്കിടമില്ലാത്തതിനാൽ ടെറസ്സിലാവാം എന്നു നിശ്ചയിച്ചു. നേരമ്പോക്കുകൃഷിക്കു പകരം ദീർഘകാല വിളകളിൽ ടെറസ്സിനും യോജിച്ചതും തുടർവരുമാനം നൽകുന്നതുമായ ഇനം ഏതെന്നു ചിന്തിച്ചു. അങ്ങനെയാണ് കുരുമുളകിലെത്തുന്നത്. 

പാസ്റ്ററുടെ കുരുമുളകു കൃഷിയിടം കൃഷിക്കാരുടെയും ഗവേഷകരുടെയുമിടയിൽ ഇപ്പോൾ വൈറലാകുന്നത് നട്ട് ഒമ്പതാം മാസം ഉൽപാദനത്തിലെത്തി എന്നതുകൊണ്ടാണ്. ഇപ്പോഴത്തെ ഉൽപാദന മികവ് വച്ചു നോക്കുമ്പോൾ 3 വർഷമെത്തുന്നതോടെ ഒരു ചെടിയിൽനിന്ന് 3 കിലോ ഉണക്കക്കുരുമുളക് ഉറപ്പാണെന്നും അദ്ദേഹം പറയുന്നു. മികച്ച വളർച്ചയ്ക്കും നേരത്തേ ഉൽപാദനത്തിലെത്തിയതിനും കാരണമായി പാസ്റ്റർ ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹം വികസിപ്പിച്ചെടുത്ത കൃഷിരീതി തന്നെ. റൂറൽ ഇന്നവേറ്റേഴ്സ് മീറ്റിൽ ഇടം നേടിയ ഈ കൃഷിസമ്പ്രദായത്തിന് പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ് അദ്ദേഹം.  

കൃഷിരീതി

250 ലീറ്ററിന്റെ പ്ലാസ്റ്റിക് ഡ്രം വാങ്ങി അത് നടുവേ മുറിച്ച് രണ്ട് തടങ്ങളാക്കിയാണ് പാസ്റ്ററിന്റെ കൃഷി. ആകെ 48 തടങ്ങൾ. ടെറസ്സ് സുരക്ഷിതമാക്കാനായി ചുടുകട്ട നിരത്തി. അതിന്റെ മുകളിൽ, വെള്ളം വാർന്നുപോകാനുള്ള ദ്വാരങ്ങളിട്ട് ഡ്രം സ്ഥാപിച്ചു. 4 എംഎം ജിഐ മെഷ് കൊണ്ട് 8 ഇഞ്ച് വ്യാസത്തിലും 5 അടി ഉയരത്തിലുമായി സിലിണ്ടർ രൂപത്തിൽ താങ്ങുകാൽ നിർമിച്ച് ഡ്രമ്മിന്റെ നടുവിൽ നാട്ടുകയായിരുന്നു അടുത്ത ഘട്ടം. തുടർന്ന് ഈ താങ്ങുകാലിനുള്ളിലേക്ക് അതിനെക്കാൾ ഉയരത്തിൽ, തുള്ളിനനയ്ക്കായുള്ള 2 ഇഞ്ച് പിവിസി പൈപ്പ് ഇറക്കി. അടിയിൽ എൻഡ് ക്യാപ് നൽകി, ചുവട്ടിൽനിന്ന് രണ്ടരയടി വിട്ട ശേഷം മുകൾഭാഗം വരെ ആറിഞ്ച് അകലത്തിൽ വിരുദ്ധ ദിശകളിലായി തുളകളിട്ട ശേഷമാണ് പൈപ്പ് സ്ഥാപിച്ചത്. 

നടീൽമിശ്രിതം തയാറാക്കലായിരുന്നു അടുത്ത ഘട്ടം. രണ്ടാഴ്ച കുമ്മായം ചേർത്തിട്ട് അമ്ലത നീക്കിയ മണ്ണ്, ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകപ്പൊടി, ചകിരിച്ചോർ കമ്പോസ്റ്റ്, എല്ലുപൊടി, കോഴിവളം, സ്യൂഡോമോണാസ് എന്നിവയെല്ലാം യോജിപ്പിച്ച നടീൽമിശ്രിതം ഡ്രമ്മിൽ പാതിയോളം നിറച്ചു. ഒപ്പം  മെഷ്കൊണ്ടുള്ള താങ്ങുകാലിനുള്ളിൽ, പിവിസി പൈപ്പിനും മെഷിനുമിടയിലുള്ള ഭാഗം മുഴുവൻ അടി മുതൽ മുകൾവരെ നടീൽമിശ്രിതം നിറച്ചു. പിവിസി പൈപ്പിന്റെ മുകൾഭാഗത്തായി വെള്ളമെത്തിക്കാനുള്ള ടാപ്പും ക്രമീകരിച്ചു. ശേഷം  കൃഷിവകുപ്പിന്റെ ഫാമുകളിൽനിന്നു ലഭിച്ച പന്നിയൂർ 1, പന്നിയൂർ 7, കരിമുണ്ട ഇനങ്ങൾ നട്ടു പിടിപ്പിച്ചു. 

ആറു മാസംകൊണ്ട് അഞ്ചടി ഉയരത്തിൽ കുരുമുളകു തൈകൾ വളർന്നുവെന്നു പാസ്റ്റർ. താങ്ങുകാലിൽ പടർന്നു കയറി ഓരോ മുട്ടിൽനിന്നും മെഷിന്റെ ദ്വാരങ്ങളിലൂടെ ഉള്ളിലേക്ക് വേരുകളാഴ്ത്തി വളവും വെള്ളവും സ്വീകരിച്ച് ദ്രുതഗതിയിലുള്ള വളർച്ച. തൈകൾ നട്ട് ആറു മാസം പിന്നിട്ടപ്പോൾത്തന്നെ സിലിണ്ടറിന്റെയും പൈപ്പിന്റെയും ഉയരം പത്തടിയിലേക്ക് ഉയർത്തേണ്ടി വന്നു. അത്രത്തോളം വേഗത്തിലായിരുന്നു ചെടിയുടെ വളർച്ച. 

ഒമ്പതാം മാസം തിരിയിട്ടു എന്നതിലല്ല, ഒന്നോ രണ്ടോ തിരിക്കു പകരം രണ്ട്–മൂന്ന് കൊല്ലം വളർച്ചയെത്തിയ ചെടി നൽകുന്ന വിളവുണ്ടായി എന്നതാണ് പാസ്റ്ററുടെ കൃഷിയെ വേറിട്ടതാക്കുന്നത്. ജനുവരിയിൽ വിളവെടുപ്പു പൂർത്തിയായാലേ ഉൽപാദനം എത്രയെന്ന് കൃത്യമായി നിർണയിക്കാനാവൂ എന്നും അദ്ദേഹം പറയുന്നു. 

നടീൽവസ്തുവിന്റെ പോരായ്മ മൂലം 48 ചെടികളിൽ നാലെണ്ണത്തിന്റെ പ്രകടനം അത്ര മികച്ചതായില്ല. അവ മാറ്റി ഈയിടെ പുതിയതു വച്ചു. ഇപ്പോഴത്തെ മികവു വച്ചു നോക്കുമ്പോൾ അടുത്ത വർഷത്തോടെ ഒരു ചുവട്ടിൽനിന്ന് ശരാശരി 3 കിലോ ഉണക്ക കുരുമുളകു പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറയുന്നു. കിലോയ്ക്ക് 500 രൂപ വിലയിട്ടാൽപോലും ചുരുങ്ങിയത് 65,000 രൂപ വരുമാനം. നിസ്സാര പരിപാലനത്തിൽ നിസ്സാരമല്ലാത്ത നേട്ടം.

ഫോൺ: 9312742330

English summary: Black Pepper Cultivation on Terrace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com