ADVERTISEMENT

വ്യത്യസ്തയിനം താമരകളുടെ വർണ്ണക്കാഴ്ച്ചയുമായി ഒരു താമരക്കുളം.  മരച്ചീനിക്കും വാഴയ്ക്കും റബറിനും പിന്നാലെ താമരക്കൃഷിയുമായി വേറിട്ടൊരു കർഷകൻ. സ്വന്തം പാടത്തെ 50 സെന്റ് സ്ഥലത്ത് 25 സെന്റിൽ കുളം നിർമിച്ച് അതിലാണ് പത്തനംതിട്ട പെരുമ്പെട്ടി ഇളംതുരിത്തിയിൽ സോമശേഖരപിള്ള എന്ന കർഷകൻ വാണിജ്യാടിസ്ഥാനത്തിൽ താമരക്കൃഷി ചെയുന്നത്. 3.5 മീറ്റർ താഴ്ചയിലും 6 മീറ്റർ വീതിയിലും 30 മീറ്റർ നീളത്തിലുമുള്ള കുളമാണു നിർമിച്ചിരിക്കുന്നത്. 

തിരുവനന്തപുരത്തെ ഒരു ഫാമിൽനിന്ന് എത്തിച്ച വിത്തുകൾ വളർന്ന് ഇപ്പോൾ ആയിരത്തിലധികം പൂക്കൾ വിരിഞ്ഞ് വിസ്മയമായിരിക്കുന്നു. അൽമോൻഡ് സൺഷൈൻ, ലേഡി ബിൻഗിൾ, പിങ്ക് ക്ലൗഡ് എന്നീ ഇനങ്ങളുടെ വൈവിധ്യമാണ് കുളത്തിലുള്ളത്. മുൻപ് ആമ്പൽക്കൃഷിചെയ്ത സ്ഥാനത്താണിപ്പോൾ താമര കടന്നുവന്നത്. 

വിവിധ ക്ഷേത്രങ്ങളിൽ അടക്കം താമരപ്പൂവ് ആവശ്യമുണ്ടെങ്കിലും മൊത്തവിതരണക്കാർ നേരിട്ട് വിതരണം ചെയ്യുന്നതിനാൽ അത്തരം വിപണികൾ കർഷകന് അന്യമായിരിക്കുകയാണ്. വിവാഹ അലങ്കാരങ്ങൾക്ക് ചിലർ നേരിട്ടെത്തി സംഭരിക്കുന്നുമുണ്ട്. സാധാരണ താമരയുടെ കൂടെത്തന്നെ സഹസ്രദളപദ്മവും വിരിയുന്നതായാണ് കർഷകൻ പറയുന്നത്. പൂവിനായി എത്തുന്ന വ്യാപാരികൾ നിശ്ചിത കാലയളവിലേക്ക് മുഴുവനായി നൽകിയാൽ മാത്രമേ വിപണനം നടക്കുകയുള്ളു. 

താമരക്കുളത്തിന് ചുറ്റുമുള്ള 25 സെന്റിൽ ചീരയും, പാവലും പയറും വെണ്ടയുമടങ്ങിയ ജൈവ പച്ചക്കറിക്കൃഷിയാണു ചെയ്യുന്നത്. ഗോമൂത്രവും ചാണകവും പഞ്ചഗവ്യവുമാണ് വളമായി നൽകുന്നത്. ഇതിനായി മൂന്നു പശുക്കളെയാണു തൊടിയിൽത്തന്നെ കൂടുതീർത്ത് പരിപാലിക്കുന്നത്. പശുവിനുള്ള തീറ്റപ്പുല്ലും ഇവിടെ വിളയിക്കുന്നു. പാട്ടക്കൃഷിയായി മറ്റ് മൂന്നരയേക്കർ സ്ഥലത്ത് കപ്പയും, വഴയും ചേമ്പും വിളയിക്കുന്നു ഈ കർഷകൻ ഒപ്പം സന്തതസഹചാരിയായ ഭാര്യ വത്സലയും ഒപ്പമുണ്ട്. പെരുമ്പെട്ടിയുടെ വയലോലകളെ താമരപ്പൊയ്കയാക്കി സുസ്മേര വദനനായി സോമശേഖരൻ താമരക്കൃഷിക്കായി വിളനിലങ്ങൾ തേടിയുള്ള യാത്ര തുടരുകയാണ്.

English summary: Lotus Cultivation in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com