ADVERTISEMENT

ഗുണമേന്മയില്ലാത്ത വിത്തുകളും നടീൽവ‍സ്തുക്കളും കർഷകർക്കു വിറ്റാൽ വിൽക്കുന്നവർ ഇനി‘അ‍കത്താകും’. കർഷകനെ ചൂഷണം ചെയ്യുകയോ കബളിപ്പി‍ക്കുകയോ ചെയ്തതായി തെളിഞ്ഞാൽ വിൽ‍പനക്കാർ പിഴയും ഒടുക്കണം. 

കർഷക‍നുണ്ടാകുന്ന നഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്തി‍യാണ് പിഴ ചുമത്തുക.  സംസ്ഥാനത്ത് വിത്തുകളും നടീൽവസ്തുക്കളും ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന സ്വകാര്യ നഴ്സറി‍കൾക്ക് ലൈസൻസിങ് സംവിധാനം ഏർപ്പെടുത്തും. സ്വകാര്യ നഴ്സറി‍കളെ നിയന്ത്രിക്കാനുള്ള കർശന വ്യവസ്ഥകളുണ്ടാകും. വിപണനത്തിന് സർക്കാർ നിയന്ത്രണവും നിലവിൽവരും. ഓൺലൈന്‍ വിത്തുവിൽ‍പനയ്ക്കു പൂട്ടു‍വീഴും. മൊബൈൽ നഴ്സറി‍കളെ നിയന്ത്രിക്കാനും വ്യവസ്ഥകൾ വരും. 

കർഷകർക്കു വിതരണം ചെയ്യുന്ന വിത്തുകളുടെയും നടീൽവസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ കൃഷിവകുപ്പ് പുതുതായി തയാറാക്കുന്ന സമഗ്ര നഴ്സറി ആ‍ക്ടിലാണ് പുതിയ വ്യവസ്ഥകൾ.  നിയമത്തിന്റെ കരട് തയാറാക്കാൻ കൃഷി ഡയറക്ടർ ടി.വി.സുഭാഷ് ചെയർമാനായി 8 അംഗ സമിതിക്കു രൂപം നൽകി. ബിൽ ഈ വർഷം നിയമസഭയിൽ അവതരിപ്പിക്കും. 

കേരള സ്റ്റേറ്റ് അഗ്രികൾ‍ച്ചറൽ പ്രൈ‍സസ് ബോർഡ് ചെയർമാൻ പി.രാജശേഖരൻനായർ, കൃഷിവകുപ്പ് അഡീഷനൽ ഡയറക്ടർമാരായ ജോർജ് അലക്സാണ്ടർ, വി.ആർ.സോണിയ, കേരള കാർഷിക സർവകലാശാല വകുപ്പ് മേധാവി ഡോ.സു‍ഷ എസ്. താര, ഡോ.ജോർജ് തോമസ്, ഡോ.ബെ‍റിൻ പത്രോസ്, കൃഷിവകുപ്പ് ലോ ഓഫിസർ ടി.ആർ.ശാരദ എന്നിവരുൾപ്പെട്ട സമിതിയാണ് കരടുനിയമം തയാറാക്കുന്നത്.  

ഫലവൃക്ഷത്തൈകൾ, അലങ്കാരച്ചെടികള്‍

ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റും എത്തിച്ചു വിതരണം ചെയ്യുന്ന ഗുണനിലവാരം ഇല്ലാത്ത വിത്തുക‍‌ളും നടീൽവസ്തുക്കളും വാങ്ങി കൃഷി ചെ‍യ്യുന്നത് വിളവിനെ സാരമായി ബാധിക്കുന്നതു ശ്രദ്ധയിൽ‍പ്പെട്ടതിനെത്തുടർന്നാണ് നിയമനിർമാണം നടത്താൻ കൃഷിവകുപ്പ് തീരുമാനിച്ചത്.  കൃഷിവകുപ്പിന്റെ സ്ഥാപനങ്ങളുടെ പേരുകൾ ദുരുപയോഗം ചെയ്ത് ഗുണനിലവാരമില്ലാത്ത വിത്തുകളും നടീൽവസ്തുക്കളും ചില ർ വിൽക്കുന്നതി‍നെക്കുറിച്ചും, കർഷകർ കബളിക്കപ്പെടുന്ന‍തിനെക്കുറിച്ചും കൃഷിവകു‍പ്പിന് പരാതി ലഭിച്ചിരുന്നു. ജില്ലാ കൃഷി ഓഫിസറായ പ്രിൻസിപ്പൽ കൃഷി ഓഫിസർ മുഖേന വഴി സ്വകാര്യ നഴ്സറി‍കൾക്ക് നിലവിൽ ലൈസൻസ് നൽകുന്നുണ്ടെങ്കിലും ഇതു ഫലപ്രദമല്ലാ‍ത്തതിനെത്തുടർന്നാണ് നിയമം കർശനമാക്കുന്നത്. 

ഫലവൃക്ഷത്തൈകൾ, അലങ്കാരച്ചെടികള്‍, പച്ചക്കറികൾ തുടങ്ങിയ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തും. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന വിത്തുകളും മറ്റും ശാസ്ത്രീയ പരിശോധ‍നയ്ക്കു വിധേയ‍മാക്കുന്നതും പരിഗണനയിലുണ്ട്. 1999 മുതലാണ് നഴ്സറി ആക്ടി‍നെക്കുറിച്ച് കൃഷിവകുപ്പ് ആലോചന  തു ടങ്ങിയത്. 2005 ലും നീക്കങ്ങൾ ഉണ്ടായിരുന്നെങ്കിലുംപാതിവഴിയിലായി. എത്രയും വേഗം നഴ്സറി ആക്ട് നടപ്പാക്കാൻ കൃഷിമന്ത്രി പി.പ്രസാദാണ് മുൻകൈ എടുത്തത്. 

വഞ്ചിക്കപ്പെടുന്ന‍തിന് പരിഹാരമാകും: മന്ത്രി പി.പ്രസാദ്

ഗുണമേന്മയുള്ള വിത്തിനങ്ങൾ ഉറപ്പാക്കുകയാണ് നഴ്സറി ആ‍ക്ടിലൂടെ ലക്ഷ്യമിടുന്നത്. നിയമം പ്രാബല്യത്തിലാ‍കുന്നതോടെ വിത്തും നടീൽവസ്തുക്കളും വാങ്ങി കർഷകർ വഞ്ചിക്കപ്പെ‍ടുന്നതിന് പരിഹാരമാകും.

English summary: Nursery Act in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com