ADVERTISEMENT

പൊന്നാങ്കണ്ണിച്ചീരയാണ് സുല്‍ഫത്തിന്റെ സ്പെഷല്‍. വൈപ്പിൻ എടവനക്കാട് അണിയിൽ കാട്ടുപറമ്പിൽ വീട്ടിൽ കെ.ബി. സുൽഫത്ത് 60 സെന്റ് പറമ്പിലും ഗ്രോബാഗില്‍ വീടിന്റെ മട്ടുപ്പാവിലും ഈ ചീരയിനം കൃഷി ചെയ്യുന്നു.   

നാരകം, മുസംബി, പപ്പായ, പേര, ഓറഞ്ച്, ചാമ്പ, സപ്പോട്ട, ചക്ക,  മാങ്ങ തുടങ്ങിയ പഴങ്ങളും  തക്കാളി, വെണ്ട, പയർ, പച്ചമുളക്, ഇഞ്ചി, ചീര, വാഴ, പുതിന, മരച്ചീനി, പാവല്‍, പടവലം, പീച്ചില്‍, മധുരക്കിഴങ്ങ്, കൊത്ത അമര, മുള്ളങ്കി  എന്നീ പച്ചക്കറികളും ജമന്തി, ഓർക്കിഡ് പൂക്കളും രാമച്ചം, ദന്തപ്പാല, കേശവർധിനി, കൃഷണതുളസി, ആടലോടകം, വയമ്പ് തുടങ്ങിയ ഔഷധസസ്യങ്ങളുമെല്ലാമുണ്ട് സുല്‍ഫത്തിന്റെ കൃഷിയിടത്തില്‍.  

ഗ്രോബാഗിൽ പച്ചക്കറികളും  പഴവർഗങ്ങളും,  ഒഴിഞ്ഞ 20 ലീറ്റർ പ്ലാസ്റ്റിക് വീപ്പ മുറിച്ചതിൽ മണ്ണും വളവും ചേർത്തുള്ള നടീല്‍,  ഉയരെ കെട്ടിയ ടാർപ്പോളിൻ ഷീറ്റിൽനിന്ന് കിഴുക്കാംതൂക്കായി (ഹാങ്ങിങ് പോട്ട് ) പ്ലാസ്റ്റിക് ചട്ടികളിൽ  ചെടികളും പുഷ്പങ്ങളും  എന്നിങ്ങനെ  3 രീതിയിലാണ് ഇവി ടെ മട്ടുപ്പാവുകൃഷി.   വെയിലും, സൂര്യപ്രകാശവും ചെടികൾക്ക് ആവശ്യമുള്ളതിനാൽ സുതാര്യമാ യ ഷീറ്റാണ് മേൽക്കൂരയിൽ കെട്ടിയിട്ടുള്ളത്.

sulfath-2
മട്ടുപ്പാവ് കൃഷി

പ്ലാസ്റ്റിക് വീപ്പകളിലും ഹാങ്ങിങ് പോട്ടിലുമുള്ള ചെടികൾ ഹോസ് ഉപയോഗിച്ചാണ് നനയ്ക്കുന്നത്. പ്ലാസ്റ്റിക് വീപ്പകളിലാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി.  വീടിനു മുകളിലെ 1500 ചതുരശ്ര അടി മട്ടുപ്പാവിലെ 'തിരിനന'  വ്യത്യസ്തം. നിശ്ചിത അകലത്തിൽ ഇഷ്ടികയ്ക്ക് മുകളിൽ വച്ച ഗ്രോബാ ഗുകളിലാണ് 'തിരിനന.'  തറനിരപ്പിൽനിന്ന് അരയടി ഉയരത്തിൽ നിരത്തിയ ഗ്രോബാഗുകളിൽ സുഷിരമിട്ട് തിരി മണ്ണിനു മുകളിലേക്ക് എത്തിച്ചിരിക്കുന്നു.  നിരനിരയായി വച്ച ഗ്രോബാഗുകൾക്ക് അടിയിലൂടെ 4 ഇഞ്ച് വലുപ്പമുള്ള പിവിസി പാത്തി ഘടിപ്പിച്ചിട്ടുണ്ട്. ഓവർഹെഡ് ടാങ്കുകളിൽനിന്നുള്ള വെള്ളം ഹോസിലൂടെ ഈ പാത്തിയിലേക്കു കടത്തിവിടുന്നു. അതിനാല്‍ ഒരാഴ്ചവരെ ഗ്രോബാഗിൽ നനവു നിലനിൽക്കും. ഗ്രോബാഗുകൾ മട്ടുപ്പാവിലെ തറയില്‍  നേരിട്ട് സ്പർശിക്കാത്തതിനാൽ കെട്ടിടത്തിനു ഭീഷണിയില്ല. 

sulfath-3
പൊന്നാങ്കണ്ണിച്ചീര

പൊന്നാങ്കണ്ണിച്ചീരയുടെ തണ്ട് മുറിച്ചാണ് നടീല്‍. നട്ട് 10 ദിവസം കഴിഞ്ഞു മുതൽ വിളവെടുക്കാം. തിമിരം, കാഴ്ചക്കുറവ് തുടങ്ങിയ നേത്രരോഗങ്ങൾക്ക് പ്രതിവിധിയായി ഡോക്ടർമാർ അടക്കമുള്ളവർ രോഗികളെ ഇങ്ങോട്ടു പറഞ്ഞുവിടാറുണ്ടെന്നു സുൽഫത്ത്.  പൊന്നാങ്കണ്ണിച്ചീര തോരൻ വച്ചും, ജ്യൂസ് ആയും കഴിക്കുന്നത് ഇവയ്ക്കു പ്രതിവിധിയത്രെ.  ഒട്ടേറെപ്പേര്‍ ഈ ചീര നേരിട്ടുവന്നു വാങ്ങുന്നു. കൊറിയർ മാർഗം ലക്ഷദ്വീപ് അടക്കം പല ദേശങ്ങളിലേക്കും അയച്ചു കൊടുക്കുന്നു. ഗൾഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കുംവരെ  അയയ്ക്കുന്നുണ്ട്. 10 ദിവസം വരെ പൊന്നാങ്കണ്ണിച്ചീര കേടു കൂടാതെ ഇരിക്കും. ചിലര്‍ തൈകളും   വാങ്ങുന്നുണ്ട്.

‘'ഞാൻ 13 വർഷമായി ചുവന്ന നിറമുള്ള   പൊന്നാങ്കണ്ണിച്ചീര കൃഷി ചെയ്യുന്നു. സ്ഥലം കുറവുള്ള വർക്കു ഗ്രോബാഗിലും ചട്ടിയിലും കൃഷി ചെയ്യാം.  തമിഴ്നാട്ടിൽ ബിസിനസ് ആവശ്യത്തിനു പോയ ഭർത്താവ് മൊയ്തീൻ   കൊണ്ടുവന്ന ചീരത്തണ്ടിൽനിന്നാണ് തുടക്കം’’, സുൽഫത്ത് പറഞ്ഞു. 25 തൈകൾ വീതം ഓരോ കെട്ടുകളാക്കിയാണ് കൊറിയറില്‍  അയയ്ക്കുന്നത്. 350 രൂപയാണ് ഒരു കെട്ടിന് ഈടാക്കുന്നത്. വേനലും, മഴയും, വെള്ളക്കെട്ടുമൊന്നും ഈ കൃഷിക്ക് തടസ്സമല്ല.

sulfath-1
സുൽഫത്ത്

പൂർണമായും ജൈവരീതിയിലുള്ള കൃഷിക്ക് ചാണകപ്പൊടിയും , വീട്ടിലെ ബയോഗ്യാസ് സ്ലറിയുമാണ് വളം. ആട്, കോഴി എന്നിവയുടെ കാഷ്ഠം, മണ്ണിര കംേപാസ്റ്റ്, മത്സ്യാവശിഷ്ടം എന്നിവയും  വളമാക്കുന്നു. കോഴി, താറാവ്  എന്നിവ കൂടാതെ കുളത്തിൽ വിവിധയിനം മത്സ്യങ്ങളെയും വളര്‍ത്തുന്നു ഈ വീട്ടമ്മ.  ജോലികളെല്ലാം സ്വയം ചെയ്യുകയാണ്.  ഭർത്താവും  മൂന്ന് മക്കളും സഹായ ത്തിനുണ്ട്. 

ഫോൺ- 9400589343.

English summary:  Ponnanganni Leaves Information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com