ADVERTISEMENT

‘പച്ചക്കറിക്കടയിൽനിന്നു വാങ്ങിയ മത്തന്റെ വിത്തെടുത്ത് കൃഷി ചെയ്താണു തുടക്കം. കഴിഞ്ഞ സീസണിൽ കിലോയ്ക്ക്  50 രൂപ നിരക്കിൽ 1000 കിലോയിലേറെ വിറ്റു. അമ്പിളിമത്തൻ നൽകിയതു മികച്ച നേട്ടം’, എറണാകുളം ജില്ലയിൽ ആലുവ ആലങ്ങാട് കൊടുവഴങ്ങയിലെ കർഷകനായ കെ.കെ.മോഹനൻ പറയുന്നു. കൊന്നപ്പൂവിന്റെ നിറവും കയ്യിലൊതുങ്ങുന്ന വലുപ്പവുമുള്ള അമ്പിളി മത്തൻ ആലങ്ങാട്ടെ കൃഷിയിടങ്ങളിലെത്തിയിട്ട് അധികമായിട്ടില്ല. നിറവും വലുപ്പവുംകൊണ്ട് കണിയൊരുക്കാനുള്ള ഇനങ്ങളുടെ പട്ടികയിൽ ഇടവും കിട്ടി. സംസ്ഥാനത്തിന്റെ പുറത്തുനിന്നാണ് അമ്പിളി മത്തന്റെ വരവെന്നു മോഹനൻ. മൈസൂർ മത്തനെന്നും സുന്ദരി മത്തനെന്നുമൊക്കെ പേരുകളുണ്ട്. 

തൂക്കം ശരാശരി ഒരു കിലോയിൽ ഒതുങ്ങുന്നതുകൊണ്ട് ചെറു കുടുംബങ്ങളിൽ പെട്ടെന്ന് സ്വീകാര്യത ലഭിച്ചു. മുറിച്ചെടുത്ത് ബാക്കി ഫ്രിജിൽ സൂക്ഷിക്കേണ്ടല്ലോ (മത്തന്റെ മാത്രമല്ല, കുമ്പളത്തിന്റെയും പടവലത്തിന്റെയുമെല്ലാം വലുപ്പം കുറഞ്ഞ ഇനങ്ങൾക്കാണ് വിപണിയിലിപ്പോൾ പ്രിയമെന്നു മോഹനൻ). നന്നായി കായ്ക്കുന്ന ഇനമാണ് അമ്പിളിമത്തൻ. വിഷുക്കാലത്തു മാത്രമല്ല, വർഷം മുഴുവൻ വിപണിയുമുണ്ട്. കിലോയ്ക്ക് 50 രൂപ മോശം വിലയുമല്ല. അതുകൊണ്ടുതന്നെ സീസൺ നോക്കാതെയാണ് മോഹനനന്റെ കൃഷി. 

കഴിഞ്ഞ തവണ 20 സെന്റിലായിരുന്നു കൃഷിയെങ്കിൽ ഇത്തവണ അൽപം കുറച്ചു. വിഷുക്കാലത്ത് അയൽ സംസ്ഥാനത്തുനിന്ന് വൻതോതിൽ വരുമെന്നതിനാൽ ഒരു മുൻകരുതൽ. വിഷു കഴിഞ്ഞ് വിപണിയിലെത്തിക്കാവുന്ന രീതിയിലാണ് വിത്തിട്ടത്. ഇത്തവണ പന്തലിൽ കയറ്റിയാണ് മത്തൻ കൃഷി എന്ന സവിശേഷതയുമുണ്ട്. ‘അമ്പിളിമത്തന്റെ തണ്ടുകൾ വളരെ ലോലമാണ്. ചവിട്ടിയാൽ കേടു വരും. അതുകൊണ്ടു നിലത്തു പടർത്താതെ പന്തലിൽ കയറ്റാമെന്നു വച്ചു’, മോഹനൻ പറയുന്നു.

Read Also: പത്തേക്കറിൽ കപ്പയും വാഴയും; വിൽക്കാൻ മലയാളി സർക്കിൾ; ഓസ്ട്രേലിയൻ വിഡിയോ പങ്കുവച്ച് മലയാളി 

നഷ്ടമില്ല, ലാഭം മാത്രം 

മറ്റു ജോലികൾ വിട്ട് 13 വർഷം മുൻപാണ് മോഹനൻ കൃഷിയിലിറങ്ങിയത്. ജോലിക്കാരെ പരമാവധി ഒഴിവാക്കി സ്വയം അധ്വാനിക്കുന്നതാണ് പതിവ്. പലയിടങ്ങളിലായി കിടന്നിരുന്ന പാട്ടസ്ഥലങ്ങളിൽ സമയത്തിനു ശ്രദ്ധ കൊടുക്കാൻ കഴിയാതെ വന്നതോടെ ഒന്നരയേക്കർ പച്ചക്കറിയിലേക്കു കൃഷി ചുരുക്കി. എന്നാൽ അതോടെ കൃഷിക്ക് കൂടുതൽ ചിട്ടയും ശാസ്ത്രീയതയും കൈവന്നു എന്നാണ് മോഹനന്റെ വിലയിരുത്തൽ. 

ambili-mathan-2

കൃഷിക്കാരന് ഇഷ്ടമുള്ള ഇനങ്ങൾ മാത്രം കൃഷി ചെയ്യുന്ന രീതിയാണ് നമ്മുടെ നാട്ടിൽ പൊതുവേ കാണുന്നതെന്ന് മോഹനൻ. ചെയ്യുന്ന ഇനത്തിന് വിലയുണ്ടോ, വിപണിയുണ്ടോ എന്നൊന്നും പലരും ചിന്തിക്കാറില്ല. അതിനു പകരം വിപണിയിൽ വിലയും ഡിമാൻഡുമുള്ള ഇനങ്ങൾ മാത്രം കൃഷി ചെയ്യണമെന്നു മോഹനൻ പറയുന്നു. ഒന്നരയേക്കറിലൊതുങ്ങുന്ന പച്ചക്കറിക്കൃഷിയിൽ നിന്ന് ഇന്നു മികച്ച നേട്ടം ലഭിക്കുന്നത് ഈ വഴിക്കു ചിന്തിച്ചതോടെയെന്നും മോഹനൻ.

Read Also: രാജ്യങ്ങളിൽനിന്ന് 106 തക്കാളി ഇനങ്ങൾ; പത്തര മീറ്റർ കോറിഡോറിൽ തക്കാളിവിപ്ലവവുമായി വീട്ടമ്മ 

സീസൺ നോക്കാതെ വർഷം മുഴുവൻ തുടരുന്നതാണ് മോഹനന്റെ പച്ചക്കറിക്കൃഷി. കുക്കുമ്പർ, പയർ, വെണ്ട, മത്തൻ, പീച്ചിൽ എന്നിവയാണ് പതിവിനങ്ങൾ. 5–10 സെന്റിലാവും ഓരോന്നിന്റെയും കൃഷി. ഒരു ബാച്ച് തീരുമ്പോഴേക്കും അടുത്ത ബാച്ച് വിളവെടുപ്പിന് തയാറായിട്ടുണ്ടാവും. വിൽപനയ്ക്ക് സ്ഥിരം കടകളുണ്ട്. എറണാകുളം നഗരാതിർത്തി ആയതിനാലും ഫാം ഫ്രഷ് പച്ചക്കറി ആയതുകൊണ്ടും വർഷം മുഴുവൻ മികച്ച വിലയും ഡിമാൻഡുമുണ്ട്. സ്നോവൈറ്റ് ഇനം കുക്കുമ്പറാണ് മോഹനന്റെ മുഖ്യവിള. ഒരു ബാച്ചിൽ ശരാശരി 200 ചുവടിടും. 45–ാം ദിവസം തുടങ്ങി ഒരു മാസത്തിലേറെ ദിവസം 40–50 കിലോ വിളവെടുക്കാനുണ്ടാവും. കിലോ 40 രൂപയ്ക്കു വിൽപന. വർഷം മുഴുവൻ മികച്ച ആദായമാണ് കുക്കുമ്പർ നൽകുന്നതെന്നു മോഹനൻ.

പോർട്ടബിൾ പന്തൽ, തുള്ളിനന

ഇരുമ്പു പൈപ്പുകളും മത്സ്യവലയുംകൊണ്ടുള്ള പോർട്ടബിൾ (യഥേഷ്ടം മാറ്റി സ്ഥാപിക്കാവുന്നത്) പന്തലാണ് കൃഷി എളുപ്പമാക്കുന്ന ഘടകങ്ങളിൽ ഒന്നെന്ന് മോഹനൻ. പന്തലിനങ്ങൾ ഓരോ ഭാഗത്തും മാറി മാറി കൃഷിചെയ്യുമ്പോൾ പന്തലിടൽ ഒരു പ്രശ്നമേയല്ല. കാലു നാട്ടാനും കയർ വലിക്കാനും വല കെട്ടാനുമൊന്നും ആരുടെയും സഹായം ആവശ്യമില്ലെന്നു മോഹനൻ. കാറ്റത്തും മഴയത്തുമൊക്കെ പന്തലൊടിഞ്ഞു വീഴുമെന്ന പേടിയും വേണ്ട. ജൈവവളം അടിവളമാക്കി തയാറാക്കിയ ബെഡിൽ പ്ലാസ്റ്റിക് പുത(മൾചിങ്)യിട്ട് അതിലാണ് പച്ചക്കറിക്കൃഷി. പുതയുള്ളതിനാൽ കള പറിക്കാൻ മെനക്കെടേണ്ട. തുള്ളിനന സൗകര്യം ഒരുക്കിയതിനാൽ നനയ്ക്കുള്ള അധ്വാനവുമില്ല. 

ശാസ്ത്രീയമായ ആസൂത്രണം കൊണ്ടുവരികയും വിപണിക്ക് അനുസൃതമായി ഇനങ്ങൾ ചിട്ടപ്പെ ടുത്തുകയും ചെയ്താൽ കൃഷി ലാഭമല്ലാതെ നഷ്ടമുണ്ടാക്കില്ലെന്ന് മോഹനന്റെ ഉറപ്പ്. 

ഫോൺ: 9388805657

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com