ADVERTISEMENT

ഏറെ നാളത്തെ യുകെ വാസം കഴിഞ്ഞ് നാട്ടിൽ ബിസിനസുമായി മുൻപോട്ടു പോകുന്നതിനിടെയാണ് കോട്ടയം അയർക്കുന്നം സ്വദേശി ചാത്തിമറ്റത്തിൽ ജയ്സൺ ജോസഫ് മുന്തിരിക്കൃഷി തുടങ്ങിയത്. കോവിഡിനു തൊട്ടു മുൻപ് കോട്ടയത്തു നടന്ന പുഷ്പമേളയിൽനിന്ന് വാങ്ങിയ ഏതാനും തൈകളിൽനിന്നായിരുന്നു തുടക്കം. ഒരു പതിറ്റാണ്ടുകാലത്തെ യുകെ വാസത്തിനിടെ അനുകൂലമായി ലഭിക്കുന്ന ചുരുങ്ങിയ സമയത്ത് വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഉൽപാദിപ്പിച്ചിരുന്ന ജയ്സണ് വ്യത്യസ്തമായി എന്തെങ്കിലും കൃഷി ചെയ്യണമെന്നു തോന്നിയതാണ് മുന്തിരിയിൽ എത്തിച്ചത്. പ്രവാസിയായിരുന്ന സമയത്ത് ആപ്പിളും പിയറുമൊക്കെ വീട്ടുമുറ്റത്ത് വിളയിച്ച ആത്മവിശ്വാസത്തിലാണ് മുന്തിരി വാങ്ങിയത്.

ആദ്യമായി നട്ട തൈകൾ വളർന്ന് മികച്ച വിളവ് കാഴ്ചവച്ചത് കൂടുതൽ കൃഷി ചെയ്യാൻ പ്രചോദനമായി. ആമസോണിൽ പരതി തൈകൾ വാങ്ങി വീട്ടുമുറ്റത്തും ടെറസിലുമായി കൃഷി ചെയ്തു. ഇന്ന് മൂന്നിനം മുന്തിരിവള്ളികൾ കായ്ച്ചു മികച്ച വിളവ് നൽകുന്നു. അടുത്തിടെ എത്തിച്ച ഒരിനം വളർന്നുവരുന്നു. 

വീടിനെ പൊതിയുന്ന വിധത്തിൽ ചുറ്റും മുന്തിരിവള്ളികൾ പടർത്തിയിരിക്കുകയാണ് ജയ്സൺ. റൂഫ് ടോപ് ഗാർഡനിൽ വലിയ ചട്ടികളിളാണ് മുന്തിരിവള്ളികൾ വളർത്തിയിരിക്കുന്നത്. പോളി കാർബണേറ്റ് ഷീറ്റിനടിയിൽ പന്തൽ ക്രമീകരിച്ചാണ് മുന്തിരിവള്ളികൾ കയറ്റിയിരിക്കുന്നത്. കമ്പോസ്റ്റ്, ചാണകപ്പൊടി, എല്ലുപൊടി എന്നിവയുടെ മിശ്രിതത്തിലാണ് തൈകൾ നടുക. തുടർന്ന് മാസത്തിലൊന്ന് എന്ന രീതിയിൽ ജൈവവളം നൽകുന്നുണ്ട്. കൂടാതെ മത്സ്യക്കുളത്തിലെ വെള്ളമാണ് നനയ്ക്കുന്നതിനായി ഉപയോഗിക്കുക. ഇതല്ലാതെ കാര്യമായ വളപ്രയോഗമില്ല. നിലത്തു നട്ടിരിക്കുന്ന വള്ളികൾക്കും പരിചരണം ഇങ്ങനെതന്നെ.

grapes-jaison-2

ആരോഗ്യത്തോടെ വളരുന്ന ചെടി പ്രൂൺ ചെയ്തെങ്കിൽ മാത്രമേ കായ്ക്കുകയുള്ളൂവെന്ന് ജയ്സൺ. ചെറു ശിഖരങ്ങളും ഇലകളും പൂർണമായും മുറിച്ചു മാറ്റും. ഇങ്ങനെ മാറ്റിയ വള്ളിയിൽ പുതുതായി ഉണ്ടാകുന്ന മുകുളങ്ങൾക്കൊപ്പമാണ് കുലകളും വളരുക. അതുകൊണ്ടുതന്നെ എപ്പോൾ വേണമെങ്കിലും മുന്തിരിയിൽ കായ്കളുണ്ടാക്കാൻ കഴിയുമെന്ന് ജയ്സൺ. കായ്കളുണ്ടാവണമെങ്കിൽ പ്രൂൺ ചെയ്താൽ മാത്രം മതി. മഴക്കാലത്ത് പ്രൂൺ ചെയ്യാത്തതാണ് ചെടിയുടെ ആരോഗ്യത്തിന് നല്ലത്.

മഴ നേരിട്ട് നനയാത്ത വിധത്തിലാണ് ജയ്സന്റെ മുന്തിരിക്കൃഷി. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഇവിടെ മുന്തിരി കായ്ക്കുന്നുണ്ട്. ചട്ടികളിൽ മാത്രമല്ല എട്ടിഞ്ചിന്റെ പാത്തികളിലും ഇവിടെ മുന്തിരിച്ചെടികൾ വളരുകയും വിളവ് നൽകുകയും ചെയ്യുന്നുണ്ട്.

മുന്തിരി കൂടാതെ 20 സെന്റിലെ വീടിനു ചുറ്റും ഒട്ടേറെ ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചുണ്ട് ജയ്സൺ. റംബുട്ടാൻ, മിൽക്ക്ഫ്രൂട്ട്, അവ്ക്കാഡോ, പനിനീർ ചാമ്പ, മിറക്കിൾ ഫ്രൂട്ട്, പേര, മാവ് തുടങ്ങിയവയിൽ മിക്കതും നന്നായി കായ്ക്കുന്നു. ജയന്റ് ഗൗരാമി, റെഡ് ബെല്ലീഡ് പാകു, തിലാപ്പിയ, കാർപ്പിനങ്ങൾ എന്നിവയാണ് മത്സ്യക്കുളത്തിലുള്ളത്.

ഭാര്യ ട്രീസയും മകൻ ജോയും കൃഷിയിടത്തിൽ ജയ്സണ് സഹായികളായി ഒപ്പമുണ്ട്.

ഫോൺ: 8289825289

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Growing grapes in the home garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com