ADVERTISEMENT

ഇടവപ്പാതിയിൽനിന്നു മിഥുനമെത്തുമ്പോൾ ഗ്രാമങ്ങളിൽ മാത്രമല്ല, ഗ്രാമീണരുടെ ഹൃദയങ്ങളിലും പച്ചപ്പു നിറയും. തൊടികളില്‍ സസ്യസമൃദ്ധി. ഔഷധസസ്യങ്ങളുണ്ട്, ആഹാരമാക്കാവുന്നവയും കളകളുമുണ്ട്. കളയിൽ പാതി കന്നുകാലിക്കും മറ്റേ പാതി കയ്യാലയ്ക്കും എന്നാണ് ചൊല്ല്. മഴ കനക്കുന്നതോടെ പുറത്തിറക്കാനാവാത്ത കന്നുകാലികൾക്ക് തൊടികളിൽനിന്നു പറിച്ചെടുക്കുന്ന പുല്ലും ചെറുചെടികളും കൈത്തീറ്റയായി നൽകും. മണ്ണൊലിപ്പിനെ പ്രതിരോധിക്കാനായി ബാക്കിയുള്ളവ പറിച്ച് തൊടികളിലെ താഴ്ന്ന പ്രദേശങ്ങളിൽ വരമ്പുപോലെ കൂട്ടി അതിനു മീതെ അൽപം മണ്ണുവെട്ടിയിടും; കുത്തൊഴുക്കിനൊരു തട.

മിഥുനത്തിൽ നാമ്പിട്ട് പടർന്നു വളരുന്ന ചെടികളിൽ വീട്ടമ്മമാർക്ക് ഏറ്റവും ഇഷ്ടം പിങ്കു നിറത്തിൽ കുഞ്ഞു പൂക്കൾ വിരിയുന്ന തഴുതാമയാണ്. ബൊറേഖിയാഡി ഫ്യൂസാ എന്നു ശാസ്ത്രീയനാമമുള്ള ഈ പടർപ്പൻ സസ്യത്തിന്റെ സംസ്കൃതനാമം പുനർനവ. നവയൗവനം പ്രദാനം ചെയ്യുമെന്നു വിശ്വസിക്കപ്പെടുന്ന ഈ ചെടിയുടെ നാമ്പുകൾ മുറിച്ചെടുത്താവും ആദ്യത്തെ പാചകം. ചെറുതായി അരിഞ്ഞ് മഞ്ഞൾപ്പൊടി വിതറി യാണ് തഴുതാമ പാചകത്തിനെടുക്കുന്നത്. അൽപം വെളിച്ചെണ്ണയൊഴിച്ചു തിളപ്പിച്ച് അതിലേക്കു വെളുത്തുള്ളി അല്ലികൾ വിതറി വേവിച്ചു ചട്ടിയിലേക്കിടുന്നു. തുടർന്ന് മറ്റൊരു പാത്രംകൊണ്ടു കമഴ്ത്തി അൽപനേരം വയ്ക്കണം. ഈ സമയം തീ വേണമെന്നില്ല. ചട്ടിയുടെ ചൂടുകൊണ്ട് ഇല വെന്തു പാകമാകും. ഇതിലേക്ക് അരപ്പു ചേർത്തിളക്കി വാങ്ങി അടച്ചുവയ്ക്കുക. തോരൻ തയാർ.

നാളേക്കു കരുതി വയ്ക്കുന്നവരായിരുന്നു നമ്മുടെ പൂർവികർ. നെല്ലു കുത്തുമ്പോൾ അരി നാലായിട്ടു വേർതിരിച്ചെടുക്കുന്നു. നെടിയരി, പൊടിയരി, മങ്കരി, താവലരി എന്നിങ്ങനെ. നെടിയരിയെന്നാൽ ഒട്ടും ഉടയാത്തത്. ഇത് 3 വിധമുണ്ട്. തവിടുള്ളതും തവിടില്ലാത്തതും പച്ചരിയും. പൊടിയരിയെന്നാൽ നുറുക്കരിയാണ്. നെല്ലിന്റെ മുള വരുന്ന ഭാഗം ചേർന്ന കറുപ്പുരാശിയുള്ള പൊടിയരിയാണ് മങ്കരി. നുറുക്കരിയെക്കാൾ പൊടിഞ്ഞതാണ് താവലരി. ഇതു പലഹാരങ്ങൾക്കായി മാറ്റുന്നു. നെടിയരി ഓണമൊരുക്കാനുള്ളതാണ്. മിഥുനവും കർക്കടകവും തള്ളിനീക്കുന്നത് മങ്കരിയും പൊടിയരിയും താവലരിയും കൊണ്ടുതന്നെ.

മങ്കരിക്കഞ്ഞിയുടെ കയ്പ് അകറ്റാൻ തഴുതാമത്തോരനൊപ്പം ചേമ്പ് ചുരുട്ടുമുണ്ടാവും. തളിരിട്ടു നിൽക്കുന്ന ശീമച്ചേമ്പിന്‍കൂമ്പുകൊണ്ടാണ് ചുരുട്ടുണ്ടാക്കുക. തൊടിയിൽനിന്നു മുറിച്ചെടുക്കുന്ന ചേമ്പിൻകൂമ്പുകൾ ഒന്ന് ആവി കയറ്റിയ ശേഷം ചുരുട്ടിക്കെട്ടുന്നു. ഇതു മാവിൽ മുക്കി വീണ്ടും ആവിക്കു വച്ചശേഷം ചെറുകഷണങ്ങളാക്കി മുറിച്ച് തേങ്ങയരച്ചു കറിയാക്കുന്നു. ഇതിൽ കുടംപുളിയും ചേർക്കും. ഓർമിക്കുക, തൊടികളിൽ തടമെടുത്തു നട്ട ചേമ്പുകളല്ല മറിച്ച് അവിടെയും ഇവിടെയും സ്വതവേ വളർന്നു നിൽക്കുന്നവയാണ് ഇതിനെടുക്കുന്നത്. ‘വരി തെറ്റി നിന്നാൽ കറിമട്ടിലാക്കും’ എന്നാണ് ചൊല്ല്.

മിഥുനത്തോടെ മലയാളക്കരയിൽനിന്നു ചക്ക പടിയിറങ്ങുകയാണ്. ഈ മാസത്തിൽ വിരളമായി വിളയുന്ന ചക്കകളെ വെള്ളാറാൻ എന്നു പറയും. വെള്ളം കേറിയത് എന്ന് അർഥം. രുചി താരതമ്യേന കുറവെങ്കിലും ഇതുകൊണ്ടുള്ള എരിശ്ശേരിയും മിഥുനം സ്പെഷൽ ആണ്.  സീസണിലെ അവസാന ചക്ക പറിക്കുന്നതിനെ കടലാട്ടുക എന്നാണു പറയുക. അതിനാൽ ഒടുവിലത്തെ എരിശ്ശേരിയെ ‘കടലാട്ടു കൂട്ട്’ എന്നു വിളിക്കും.  

മുൻപേ വന്നോന്റെ കൊമ്പൊടിക്കുമെന്നാണു നാട്ടുപ്രമാണം. മിഥുനം കണക്കാക്കി നേരത്തേ നട്ട ചേമ്പും ചേനയുമൊക്കെ ‘പരുവമായി’ വരുന്ന സമയം വീട്ടുകാർക്ക് അറിയാം. ചേമ്പിന്റെ കിഴങ്ങുകൾ നീളുന്നതിനെ വാലുക എന്നാണു പറയുന്നത്. മിഥുനത്തിൽ ചേനയുടെയും ചേമ്പിന്റെയും ചോടു മാന്തി വിത്ത് അടർത്തി യെടുക്കും. ഇതാണു കൊമ്പൊടിക്കൽ. ഇവ നന്നായി കഴുകി കൈകൊണ്ട് തോലുരിച്ച് ‘പെരട്ടും ചാറും’ ഉണ്ടാക്കുന്നു. മുളകും കുടംപുളിയും വെളിച്ചെണ്ണയുമൊക്കെ ചേർത്ത് അരപ്പിൽ പുതഞ്ഞിരിക്കുന്നതാണ് പെരട്ട്. തേങ്ങയരച്ച് കുടംപുളി ചേർത്തത് ചാറ്.

ഇത്തവണ ഓണമൊരുക്കാന്‍ സ്വന്തം പഴം– പച്ചക്കറിയാവട്ടെ. ഇപ്പോൾത്തന്നെ ഒരുക്കാം ഒന്നാന്തരം അടുക്കളത്തോട്ടം. വിഷപ്പച്ചക്കറി കഴിക്കേണ്ട, വിലക്കയറ്റം പേടിക്കേണ്ട. വീട്ടാവശ്യത്തിനു പച്ചക്കറി വീട്ടിൽത്തന്നെ വിളയിക്കാനുള്ള സമ്പൂർണ വിവരങ്ങൾ കർഷകശ്രീ ജൂലൈ ലക്കത്തിൽ. ഒപ്പംചീര, വെണ്ട, പയര്‍ വിത്തുകൾ സൗജന്യം. 

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary:  Unique Culinary Practices of the Monsoon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com