ADVERTISEMENT

ആറേഴു കൊല്ലം മുൻപു വരെ ആർക്കുമത്ര മമതയില്ലാത്ത മഞ്ഞപ്പഴമായിരുന്നു പാഷൻ ഫ്രൂട്ട്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. പാഷൻ ഫ്രൂട്ടിന്റെ തലവര മാറ്റിയത് ഡെങ്കിപ്പനിയാണ്. രക്തത്തിലെ അരുണ രക്താണുക്കളുടെ അളവു കൂടാന്‍ മികച്ചത് എന്നു ഡോക്ടർമാർ തന്നെ നിർദേശിച്ചതോടെ പാഷൻ ഫ്രൂട്ടിന് വിലയും വിപണിയും കൈവന്നു. പതിയെ സ്ക്വാഷ് വിപണിയിലും പാഷൻ ഫ്രൂട്ടിന്റെ രുചി ഉപയോക്താക്കൾക്കു പ്രിയങ്കരമായി. പാഷൻ ഫ്രൂട്ടിൽനിന്നു വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന ഒട്ടേറെ സംരംഭങ്ങൾ ഇന്നു സംസ്ഥാനത്തുണ്ട്. 

കേരളത്തിലെ  മിക്ക പ്രദേശങ്ങളിലുമിപ്പോൾ ഏറിയും കുറഞ്ഞും വാണിജ്യാടിസ്ഥാനത്തിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. കിലോയ്ക്ക് 40 രൂപ മുതൽ 60 രൂപവരെ കർഷകർക്കു ലഭിക്കുന്നുമുണ്ട്. വിപണിയിൽ ലഭ്യത കുറയുന്ന സമയത്തു കിലോയ്ക്ക് 100 രൂപയ്ക്കുവരെ വ്യാപാരം നടക്കുന്ന സ്ഥിതിയുണ്ട്. കാര്യമായ മുന്നറിവൊന്നുമില്ലാതെ കൃഷി ചെയ്യാമെന്നതും വിപണി ഉറപ്പാണെന്നതും ഏറപ്പേരെ പാഷൻ ഫ്രൂട്ട് കൃഷിയിലേക്ക് ആകർഷിക്കുന്നു. 

വയനാട് മുള്ളങ്കൊല്ലി പഞ്ചായത്തിലെ കബനിഗിരിയിലുള്ള സണ്ണി കുളമ്പള്ളിൽ (കെ.ഡി. മാത്യു) മൂന്നരയേക്കറിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നതും ഈ നേട്ടം കണ്ടുതന്നെ. വിലയിടിവും രോഗ, കീടബാധയും മൂലം കുരുമുളകും ഇഞ്ചിയും കമുകുമെല്ലാം നിരാശപ്പെടുത്തിയപ്പോഴാണ് പാഷൻ ഫ്രൂട്ടിലെത്തിയതെന്ന് സണ്ണി. കമുകിന് ഇടവിളയായാണ് കൃഷി. 

‌ആറാം മാസം ആദായം

നാലു വർഷം മുൻപാണ് സണ്ണി പാഷൻ ഫ്രൂട്ട് കൃഷി തുടങ്ങിയത്. വയലറ്റ് നിറമുള്ള കാവേരിയാണ്  ഇനം. കേരളത്തിൽ മികച്ച വിളവു നൽകുന്ന കാവേരി, കൂർഗ് ചെട്ടല്ലി ഐഐഎച്ച്ആർ ഗവേഷണകേന്ദ്രം വികസിപ്പിച്ചതാണ്. ഇരുണ്ട പർപ്പിൾ നിറമുള്ള പഴത്തിനു ശരാശരി 90 ഗ്രാം തൂക്കം ലഭിക്കും. പൾപ്പിന്റെ അളവിലും തൂക്കത്തിലും മറ്റിനങ്ങളെക്കാൾ മുന്നിൽ. കേരളത്തിൽ മാത്രമല്ല, കർണാടകയിലും തമിഴ്നാട്ടിലും പ്രചാരം നേടിയ ഇനമാണ് കാവേരി. ഒരു ചെടിയിൽനിന്ന് വർഷം ശരാശരി 15 കിലോ വിളവാണ് ഗവേഷണകേന്ദ്രം പറയുന്നത്. ഉൽപാദനത്തിലും രോഗപ്രതിരോധശേഷിയിലും കാവേരിയുടെ ഇതുവരെ യുള്ള പ്രകടനം മികച്ചതെന്നു സണ്ണിയും പറയുന്നു. 

വിളവെടുത്ത കാവേരി ഇനം പാഷൻ ഫ്രൂട്ടുമായി സണ്ണി. ഫോട്ടോ∙ കർഷകശ്രീ
വിളവെടുത്ത കാവേരി ഇനം പാഷൻ ഫ്രൂട്ടുമായി സണ്ണി. ഫോട്ടോ∙ കർഷകശ്രീ

പാഷൻ ഫ്രൂട്ട് ചെടി 6–7 വർഷം വരെ പരിപാലിക്കാം എന്നൊക്കെ പറയുമ്പോഴും വാണിജ്യക്കൃഷിയില്‍  രണ്ടര വർഷത്തിനപ്പുറം നിലനിർത്തുന്നത് ആദായകരമല്ല എന്നാണ് സണ്ണിയുടെ അനുഭവം. തൈകൾ നട്ട് 6–8 മാസം കൊണ്ട് വിളവിലെത്തും. ആട്ടിൻകാഷ്ഠവും ചാണകവും കോഴിവളവുമാണ് അടിവളം. തുടർന്ന് എൻപികെ രാസവളങ്ങളും.  ജൂലൈ മുതൽ മാർച്ച് വരെയാണ് വിളവെടുപ്പുകാലം. അതിൽത്തന്നെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് മികച്ച വിളവു ലഭിക്കുക. ആദ്യവർഷ വിളവെടുപ്പിനുശേഷം കമ്പുകോതി വളമിടണം. രണ്ടാം വർഷ വിളവെടുപ്പു കഴിയുന്നതോടെ ചെടിയുടെ ഉൽപാദനശേഷി കുറയുകയും രോഗ, കീടബാധയ്ക്കു സാധ്യതയേറുകയും ചെയ്യും. പിന്നീട് ആവർത്തനക്കൃഷിതന്നെ നല്ലത്. 

ഇടവിള, ഇടയകലം

കമുകിനു യോജിച്ച ഇടവിളയാണ് പാഷൻ ഫ്രൂട്ടെന്നു സണ്ണി. 30 ശതമാനം വരെ  തണൽ പ്രശ്നമേയല്ല. പന്തൽച്ചെലവു ഗണ്യമായി കുറയുമെന്നതാണു മറ്റൊരു നേട്ടം. താങ്ങുകാലുകൾ ഒഴിവാക്കാം. കമുകുകളിൽ വള്ളി വലിച്ചു കെട്ടി പന്തലൊരുക്കിയാണ് സണ്ണി മുന്നരയേക്കറിലും പാഷൻ ഫ്രൂട്ട് പടർത്തിയിരിക്കുന്നത്. 4 കമുകുകൾക്കിടയിൽ ഒരു വിടവിട്ട് വള്ളി വലിച്ചാൽ ചെടിക്കു പരുക്കില്ലാതെ അടയ്ക്കയുടെ വിള വെടുപ്പും നടത്താം. 

നിലവിൽ 10X10 അടി അകലത്തിലാണ് സണ്ണിയുടെ നല്ല പങ്കു കൃഷിയും. ഏക്കറിൽ ഏതാണ്ട് 436 ചെടികൾ. 20X10 അടി അകലവും പരീക്ഷിച്ചിരിക്കുന്നു. 15X15 അടി അകലത്തിൽ ഏക്കറിൽ 300 ചെടികൾ ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദമെന്നു സണ്ണി. ചെടികൾ തമ്മിലുള്ള അകലം കൂടുന്തോറും ഗുണമേന്മയും വലുപ്പവുമേറിയ കായ്കളും ലഭിക്കും. 8–9 കായ  ചേർന്നാൽത്തന്നെ ഒരു കിലോ എത്തും.

പഴമൊന്നിന് 130 ഗ്രാം വരെ ലഭിച്ചിട്ടുണെന്നും സണ്ണി. വർഷം ഏക്കറിന് 6–7 ടൺ ഉൽപാദനം പ്രതീക്ഷിക്കാം. അതായത് 2 വർഷംകൊണ്ട് ശരാശരി 12–14 ടൺ. ഒറ്റത്തവണ കൃഷിയിൽനിന്ന് ഏതാണ്ട് 5 ലക്ഷം രൂപ വരുമാനം. ഇതിൽ 1.5–2 ലക്ഷം രൂപയോളം പന്തൽ, 2 വർഷത്തെ പരിപാലനച്ചെലവ് എന്നീ ഇനങ്ങളിലായി വേണ്ടിവരും. എന്നാലും ഉൽപാദനച്ചെലവു കുറഞ്ഞതും അധികം അധ്വാനം വേണ്ടാത്തതുമായ പാഷൻ ഫ്രൂട്ട് തന്നെ നിലവിൽ പഴവർഗവിളകളിൽ കേമൻ എന്ന് സണ്ണി പറയുന്നു.

ഫോൺ: 9846652664

English summary: Growing passion fruits for profits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com