ADVERTISEMENT

ആകെയുള്ള ഇത്തിരി മുറ്റത്ത് എന്തു കൃഷി, എന്തു സംരംഭം എന്നൊക്കെ നിരാശപ്പെടുന്നവർ മലപ്പുറം ജില്ലയിൽ നിലമ്പൂർ കോവിലകത്തോടു ചേർന്നുള്ള നീലാഞ്ജനത്തിലേക്കു വരുക. 15 സെന്റ് സ്ഥലത്ത്, വീടു കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ളതു ചെറിയൊരു മുറ്റം. എന്നാൽ, ഈ ഇത്തിരി മുറ്റം ഫലത്തില്‍ മൂന്നിരട്ടി മുറ്റമാണ്. വീടിനു ചുറ്റും പല നിലകളായി ട്രസ് വർക്ക് ചെയ്തെടുത്താണ് സൂര്യപ്രഭയെന്ന വീട്ടമ്മ പൂച്ചെടികളുടെയും ഇലച്ചെടികളുടെയും വർണപ്രപഞ്ചം തീർക്കുന്നത്. 

പല തട്ടുകളായി ക്രമീകരിച്ച് വീടിനൊപ്പം നിർമിച്ച സംവിധാനത്തിൽ വിവിധ ഇനങ്ങളിലായി നൂറുകണക്കിനു പൂച്ചെടികൾ. ജി പി പൈപ്പ്കൊണ്ട് തട്ടുകൾ നിർമിച്ച് എച്ച് ഡി ബോർഡ്കൊണ്ട് ഒരോ തട്ടിലും തറ യൊരുക്കിയിരിക്കുന്നു. എല്ലാ തട്ടുകളിലൂടെയും നടന്ന് ഓരോ പൂച്ചെടിയുടെയും അരികിലെത്താം. മുകളിൽ യുവി ഷീറ്റ്കൊണ്ട് മേൽക്കൂര നൽകി ഒരേ സമയം മഴമറയും സൂര്യപ്രകാശവും ഉറപ്പാക്കിയിരിക്കുന്നു. ചൂടു കൂടിയാൽ പ്രതിരോധിക്കാന്‍ യുവി ഷീറ്റിനു കീഴിൽ ഗ്രീൻ നെറ്റുമുണ്ട്. ഓരോ ചെടിക്കും വേണ്ടത്ര വളവും വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന വിധമാണ് തട്ടുനിർമാണവും ചെടികളുടെ ക്രമീകരണവും. 

sooryaprabha-1

ഓരോ തട്ടിലൂടെയും കയറിയിറങ്ങി ചെടികൾ നനയ്ക്കാൻ പാടുപെടേണ്ടാ. എല്ലാ ചെടിക്കും നന ലഭിക്കും വിധം ഫോഗിങ് സൗകര്യമുണ്ട്. പൂച്ചെടികൾ തൂക്കിയിട്ടു വളർത്താന്‍ ആകർഷകമായ ചട്ടങ്ങൾ സൂര്യപ്രഭ തന്നെ  രൂപകല്‍പന ചെയ്തു നിർമിച്ചെടുത്തു. ഇത്തരം ട്രസ് വർക്കിനു  നല്ല ചെലവുണ്ടെങ്കിലും സ്ഥലപരിമിതി മറികടക്കാൻ മികച്ച മാർഗം തന്നെ.  എന്നാല്‍ ചെടിവില്‍പനയിലൂടെ  മുതൽമുടക്കു തിരിച്ചു പിടിക്കുകയും ആദായം നേടുകയുമാണ് ഈ വീട്ടമ്മ. മുഖ്യമായും വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് ചെടിവിൽപന. സമൂഹമാധ്യമങ്ങൾ വന്നതോടെ വിദൂര സംസ്ഥാനങ്ങളിൽനിന്നുപോലും അലങ്കാരച്ചെടികൾക്ക് ഉപഭോക്തക്കളെ ലഭിക്കുന്നണ്ടെന്നു സൂര്യപ്രഭ.

ഗ്രോബാഗുകളിൽ പച്ചക്കറികൾ പരിപാലിച്ചാണ് കൃഷിയിലേക്കു വരുന്നത്. എന്നാൽ 2018ലെ പ്രളയത്തില്‍ കൃഷിയും വീടും വെള്ളത്തിലായി. കിലോമീറ്റർ അകലെയുള്ള ചാലിയാർപുഴ വഴിമാറിയൊഴുകി വീടിന്റെ ഒന്നാം നില വരെ വെള്ളം കയറി.  ലക്ഷങ്ങളുടെ നഷ്ടത്തിനൊപ്പം അരുമയോടെ പരിപാലിച്ച കൃഷിയും േപായി.  വീണ്ടും കൃഷി തുടങ്ങിയപ്പോൾ പച്ചക്കറിയെക്കാൾ ഊന്നൽ നൽകിയത് അലങ്കാരച്ചെടികൾക്ക്. ‌അതിൽതന്നെ, ഭാഗികമായ തണലിൽ നന്നായി വളരുന്ന ഇലച്ചെടികൾക്കാണ്  മുന്‍ഗണന കൊടുത്തത്.

കോളിയസ് ഇനങ്ങളിലാണ് തുടക്കം. 150ൽ അധികം നിറഭേദങ്ങൾ വളർത്തിയെടുത്തു. പരാഗണത്തിലൂടെ അനായാസം പുതിയ ഇനങ്ങൾ ഉണ്ടാക്കാവുന്ന അലങ്കാരച്ചെടിയാണ് കോളിയസ്. തണ്ടുകൾ ഒടിച്ചു കുത്തി പുതിയ തൈകൾ വളർത്തിയടുക്കുകയും ചെയ്യാം. 2 ലക്ഷം രൂപയുടെ കോളിയസാണ് നഴ്സറി സംരംഭത്തിന്റെ തുടക്കത്തിൽ വിറ്റഴിച്ചത്.  തുടർന്ന് ട്രെൻഡുകൾക്ക് അനുസൃതമായി മറ്റിനങ്ങളിലേക്കും തിരിഞ്ഞു. കൈവശമുള്ള വിവിധ ഇനം ചെടികൾ മറ്റു പൂച്ചെടിപ്രേമികൾക്ക് ‘എക്സ്ചേഞ്ച്’ ചെയ്ത് പുതിയവ ശേഖരിക്കുന്നു.  എപ്പിസിയ, അഡീനിയം, ബിഗോണിയ, അഗ്ലോനിമ, കലാത്തിയ, ഹോയ, ആന്തൂറിയം, കാക്ടസ് എന്നിങ്ങനെ ഇന്ന് വിപണിയിൽ മികച്ച ഡിമാൻഡുള്ളവയുടെയെല്ലാം, വിശേഷിച്ച് തണലിഷ്ടപ്പെടുന്നവയുടെ, അപൂർവവും വ്യത്യസ്തവുമായ ഇനങ്ങൾ ഈ ശേഖരത്തിലുണ്ട്. 

sooryaprabha-3

പരിപാലനം പ്രധാനം

തണലിഷ്ടപ്പെടുന്ന ചെടികളെ ഇൻഡോർ അഥവാ അകത്തളച്ചെടി എന്നൊക്കെ പറയുമ്പോഴും ഇവയൊന്നും സഥിരമായി വീടിനകത്തു പരിപാലിക്കേണ്ടവയല്ലെന്നു സൂര്യപ്രഭ. എല്ലാ ചെടികൾക്കും സൂര്യപ്രകാശം ആവശ്യമാണ്. രാവിലെ 2 മണിക്കൂർ കിഴക്കൻ വെയിൽ കിട്ടുമ്പോഴാണ് അഗ്ലോനിമപോലുള്ള ഇലച്ചെടികൾ ആരോഗ്യമുള്ളവയും  ആകർഷകവുമായി മാറുന്നത്. പലരും അകത്തളച്ചെടികളെ വല്ലപ്പോഴും പോലും മുറിക്കു പുറത്തേക്ക് ഇറക്കില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇളം വെയിൽ ലഭിക്കും വിധം   ഇവയെ പുറം വരാന്തയിൽ 2–3 മണിക്കൂർ വയ്ക്കണം. 

സ്ഥലപരിമിതിയുള്ളവര്‍ക്കു നടീൽമിശ്രിതത്തിന് ആവശ്യമായ മണ്ണു ലഭിക്കാൻ പ്രയാസം. എന്നാൽ മണ്ണിന്റെ അളവു കുറയ്ക്കുകയും ഉള്ളത്  റീ പോട്ടിങ് സമയത്ത് വീണ്ടും പോഷകങ്ങൾ ചേർത്ത് സമ്പുഷ്ടീകരിക്കുകയുമാണ് സൂര്യപ്രഭയുടെ രീതി. ചാണകപ്പൊടി, ഉമി, കരി എന്നിവയും നടീൽമിശ്രിതത്തി‌ന്റെ ഭാഗമാക്കും. നല്ല വേരോട്ടം ലഭിക്കാനും ചെടികൾ വേഗത്തിൽ വളരാനും ഈ മിശ്രിതം ഗുണം ചെയ്യും. മത്തി യും ശർക്കരയും ചേർത്ത് വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിച്ചു തയാറാക്കുന്ന ഫിഷ് അമിനോ ആസിഡ് നേർപ്പിച്ച് ഇടയ്ക്കു നൽകുന്നത് അലങ്കാരച്ചെടികൾക്കുള്ള മികച്ച വളർച്ചാത്വരകമാണെന്നും സൂര്യപ്രഭ പറയുന്നു.

ഫോൺ: 7012779369

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com