ADVERTISEMENT

മികച്ച സാധ്യതയുണ്ടായിട്ടും പ്രയോജനപ്പെടുത്താതെ പോയ മേഖലയാണ് കേരളത്തിൽ കട്ഫോളിയേജിന്റെത്. അലങ്കാരങ്ങളിൽ കട്ഫ്ലവറുകൾക്കൊപ്പമോ അതിലധികമോ പ്രാധാന്യമുണ്ട് ഇലകൾക്കും (കട്ഫോളിയേജ്). നമുക്കാവശ്യമായ കട്ഫ്ലവറുകളും കട്ഫോളിയേജുകളും ഏതാണ്ടു മുഴുവനും ബെംഗളൂരുവിൽനിന്നും ഊട്ടിയിൽനിന്നുയാണ് ഏത്തുന്നത്. കട്ഫ്ലവര്‍ ഇനങ്ങൾ പലതും കേരളത്തിൽ കൃഷി ചെയ്യാൻ പല  ശ്രമങ്ങളും നടന്നിട്ടുണ്ട്. വിജയിച്ചവരും കൃഷി തുടരുന്നവരും പക്ഷേ അത്യപൂർവം. പോളിഹൗസ്കൃഷിയുടെ കൂടിയ ചെലവും ഈർപ്പം കൂടിയ കാലാവസ്ഥയുമൊക്കെയാണ് പുഷ്പക്കൃഷിയിൽ നമുക്കു തടസ്സം. അതേസമയം ഇടവിളയായി ചെയ്യാവുന്നതും നമ്മുടെ കാലാവസ്ഥയിൽ മികച്ച ഫലം നൽകുന്നതുമായ അലങ്കാര ഇലച്ചെടികള്‍ക്കു നാം വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടുമില്ല. ഈ സാധ്യത പ്രയോജനപ്പെടുത്തി അലങ്കാര ഇലയിനങ്ങളുടെ കൃഷിയും വിദേശവിപണിയും കൈപ്പിടിയിലൊതുക്കുന്നു മലപ്പുറം വേങ്ങര ഊരകത്തുള്ള നിഷ ടീച്ചർ. ഹയര്‍ സെക്കന്‍ഡറിയില്‍ ഇക്കണോമിക്സ് അധ്യാപികയായ ടീച്ചറുടെ കയ്യിൽ ഇലവിപണിയുടെ സാമ്പത്തികശാസ്ത്രം ഭദ്രം.

തെങ്ങിനും കമുകിനും റബറിനും ഇടവിളയാക്കാവുന്നതും രാജ്യാന്തരവിപണിയുള്ളതുമായ അലങ്കാര ഇലയിനങ്ങൾ കൃഷി ചെയ്യുന്ന ചിലരെക്കുറിച്ചു കേട്ടാണ് നിഷ ഈ രംഗത്തെത്തുന്നത്. കൃഷി തുടങ്ങുകയാണെങ്കിൽ ഇലയത്രയും സംഭരിക്കാമെന്ന വാഗ്ദാനവും ലഭിച്ചു. ഊരകത്തു സ്വന്തമായുള്ള 10 ഏക്കർ സ്ഥലമാണ് കൃഷിക്കു തിരഞ്ഞെടുത്തത്. പാറമട നടത്തി ഉപേക്ഷിച്ചതാണ് സ്ഥലത്തിന്റെ പകുതിയോളം ഭാഗം. ബാക്കി 5 ഏക്കര്‍ സ്ഥലത്തു തെങ്ങും കമുകും കൃഷി. അവിടെ  ഇടവിളയായി ഡ്രസീന മസഞ്ചിയാന ഇനം കൃഷിയിറക്കി. വാങ്ങാമെന്നു പറഞ്ഞവര്‍ വിളവെടുപ്പായപ്പോൾമുങ്ങി. നിഷ പക്ഷേ പിന്തിരിഞ്ഞില്ല. നേരിട്ട് ബെംഗളൂരുവിലെത്തി. പ്രധാന അലങ്കാര ഇലവിപണികളില്‍ പോയി കച്ചവടക്കാരെ കണ്ടെത്തി കരാർ ഉറപ്പിച്ചാണ് മടങ്ങിയത്. 3 വർഷം മുൻപ് ബെംഗളൂരുവിൽ ഇലവിപണി തേടിപ്പോയ നിഷയെത്തേടി ഇന്നു വിദേശ വിപണിയിൽനിന്നുൾപ്പെടെ ആവശ്യക്കാരെത്തുന്നു. വൻതോതിലുള്ള ഉൽപാദനവും ഇലകളുടെ ഗുണമേന്മയുമാണ് വിപണിയിൽ നിഷയ്ക്കു മേൽക്കൈ നൽകുന്നത്. രാജ്യാന്തരവിപണിയിൽ ഡ്രസീനയുടെ മുഖ്യ ഉൽപാദകർ ശ്രീലങ്കയാണ്. ഗുണനിലവാരത്തിൽ ശ്രീലങ്കയുടേതിനും  മുന്നിലാണ് നമ്മുടെ ഇലകളെന്നു നിഷ.

nisha-cut-foliage-3

കൃഷി, വിപണി

തണ്ടു മുറിച്ചു നട്ടാണ് മസഞ്ചിയാനയുടെ കൃഷി. തൈ ഒന്നിന് 30 രൂപയിലധികം മുടക്കേണ്ടിവന്നുവെന്ന് നിഷ. 8000 തൈകളാണ് ആദ്യം നട്ടത്. നിലവില്‍ 20,000 ചെടികള്‍. നിലമൊരുക്കലിനുൾപ്പെടെ തുടക്കത്തിൽ വലിയ മുതൽമുടക്കു വന്നെങ്കിലും ചെലവിന്റെ ഒരു ഭാഗം ഹോർടികൾചർ മിഷന്റെ സബ്സിഡിയായി ലഭിച്ചതു തുണയായി. കമുകിനും തെങ്ങിനും മാത്രമല്ല, റബറിനും ഇടവിളയായി മസഞ്ചിയാന വളർത്താം. സമീപ പ്രദേശമായ തിരുവാലിയിൽ റബറിനിടയിലാണ് നിഷയുടെ മസഞ്ചിയാനക്കൃഷി. ഇലകളുടെ ഗുണമേന്മ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രീൻ നെറ്റ് വലിച്ചുകെട്ടി അതിനു കീഴെയാണ്  കൃഷി. നട്ട് 7–8 മാസംകൊണ്ട് ആദ്യ വിളവെടുപ്പെത്തും. തുടർന്ന് ഓരോ ഒന്നര മാസം കൂടുമ്പോഴും ഒരു ചെടിയിൽനിന്ന് പാടുകളോ കോടുകളോ ഇല്ലാത്ത  6–8 ഇലകൾവരെ ശേഖരിക്കാം. പച്ച ഇലയുടെ ഒത്ത നടുവിലൂടെ നീളുന്ന മഞ്ഞ നിറമാണ് മസഞ്ചി യാനയുടെ ഭംഗി. ഗ്രീൻ നെറ്റിനു കീഴെ കൃഷി ചെയ്താല്‍ നിറഭേദത്തിന്റെ കാര്യത്തിൽ ലക്ഷണ മൊത്ത ഇലകൾതന്നെ ലഭിക്കും. 50–70 സെ.മീറ്റർ വരെ ഇലനീളവും ലഭിക്കും. പൂർണമായും ജൈവരീതിയിലാണ്  കൃഷി. മണ്ണിളക്കി ചകിരിച്ചോറും ചാണകപ്പൊടിയും ചേർത്താണ് തൈ നടീൽ. നാടൻപശുവിന്റെ ചാണകം പുളിപ്പിച്ചു നേർപ്പിച്ച് നൽകുന്നതാണ് ഏക വളപ്രയോഗം. ഇടയ്ക്ക് ഇലകളിൽ ചെറുകീടങ്ങൾ പാടു വീഴ്ത്താൻ തുടങ്ങിയപ്പോൾ കേരള കാർഷിക സർവകലാശാലയുടെ ഫ്ലോറികൾചർ വിഭാഗവുമായി ബന്ധപ്പെട്ടു പ്രതിവിധി തേടി. 

nisha-cut-foliage-2
വിൽപനയ്ക്കായി പായ്ക്ക് ചെയ്യുന്നു

മസഞ്ചിയാനയ്ക്കൊപ്പം ഡിമാൻഡുള്ള ഇലച്ചെടിയിനങ്ങളാണ് സോങ് ഓഫ് ഇന്ത്യ, സോങ് ഓഫ് ജമൈക്ക എന്നിവ. ഒറ്റയൊറ്റ ഇലകൾക്കു പകരം ചെറിയ ഇലകൾ നിറഞ്ഞ തണ്ടുകളായാണ് ഇവ അലങ്കാരങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇവയിൽ സോങ് ഓഫ് ജമൈക്ക തിരുവാലിയിൽ 5 ഏക്കറിൽ ഇടവിളയായി കൃഷി ചെയ്യുന്നു. പരിമിതമായി കൃഷി ചെയ്യുന്ന ഹെലിക്കോണിയ സെക്സി പിങ്ക് ഇനത്തിനും നല്ല വിപണിയുണ്ടെന്ന് നിഷ. അലങ്കാര ഇലവിപണിയിൽ മികച്ച ഡിമാൻഡുള്ള കാമിനി ഇനം കൃഷി ചെയ്യാനൊരുങ്ങുകയാണ് നിഷ. നിലവിൽ ഡെൽഹിയും സൗദിയുമാണ് നിഷയുടെ പ്രധാന ഇലവിപണികൾ. 3 വർഷം മുൻപ് വിപണിയിലിറങ്ങുന്ന കാലത്ത് ഇലയൊന്നിന് ഒന്നേമുക്കാൽ രൂപയായിരുന്നെങ്കിൽ ഇന്നത് 3.5 മുതൽ 4 രൂപ വരെ. ഈ ഇലയിനങ്ങൾക്കൊന്നും കേരളത്തിൽ വലിയ ഡിമാൻഡില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കണം. മുൻപ് ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ നമ്മുടെ ഫ്ലോറിസ്റ്റുകൾ അപൂർവമായി മാത്രമെ അലങ്കാരങ്ങൾക്ക് ഈയിനം എടുക്കുന്നുള്ളൂ. എന്നാല്‍ പുറം വിപണി വളരുന്നുണ്ട്. അതു തേടിപ്പിടിക്കുന്നവർക്ക് വിജയിക്കാമെന്നു നിഷ.

ഫോൺ: 9746293156 (നിഷ)

കയ്യിലൊതുക്കാം കട്ഫോളിയേജ് കൃഷി

പ്രഫ.(റിട്ട.) ജേക്കബ് വർഗീസ് കുന്തറ, ഉദ്യാനക്കൃഷി വിദഗ്ധൻ

ഡ്രസീന മെസഞ്ചിയാന, സോങ് ഓഫ് ഇന്ത്യ, സോ ങ് ഓഫ് ജമൈക്ക, മഹാത്മാ, മാർജിനേറ്റ തുടങ്ങിയവ കട്ഫോളിയേജ് ഇനങ്ങളിൽ മുൻനിരക്കാര്‍. ഇവയെല്ലാം നമ്മുടെ തെങ്ങിൻതോപ്പിലും റബർ, കമുക് തോട്ടങ്ങളിലും ഇടവിളയായി വളർത്താം. മഴക്കാല–വേനൽക്കാല ഭേദമില്ലാതെ വർഷം മുഴുവൻ ഇവയിൽനിന്ന്  വിളവെടുക്കുകയും ചെയ്യാം. പുഷ്പക്കൃഷിയെ അപേക്ഷിച്ച് നഷ്ടസാധ്യത കുറവാണ് ഇലക്കൃഷിയില്‍. ഇലകൾ കൂടുതൽ നാൾ ചെടിയിൽ നിന്നാലും നശിച്ചുപോകില്ലല്ലോ.  വിപണിയിലെ ഡിമാൻഡും സ്ഥല സൗകര്യവുമനുസരിച്ച് ഇനങ്ങൾ തിരഞ്ഞെടുക്കുക. എല്ലാ ഇനങ്ങളും അൽപാൽപം ഉൽപാദിപ്പിക്കുന്നതിനെക്കാൾ പ്രധാന ഇനങ്ങൾ വലിയ അളവിൽ ലഭ്യമാക്കണം. ഒരിടത്തുനിന്നുതന്നെ ആവശ്യമായത്രയും സംഭരിക്കാനാണ് കച്ചവടക്കാര്‍ക്കു താൽപര്യം. കമ്പു മുറിച്ചുനട്ടാണ് ഇലച്ചെടികൾ എല്ലാം തന്നെ വളർത്തിയെടുക്കുന്നത്. വെള്ളം അധികം കെട്ടിനിൽക്കാത്ത ഇടങ്ങളാണു വാണിജ്യക്കൃഷിക്കു യോജിച്ചത്. മേൽപ്പറഞ്ഞവയെല്ലാം പാതി തണലത്തു നന്നായി വളരും. അതേസമയം, തണൽ കൂടിയാൽ, ഇലകളിലെ മനോഹരമായ നിറഭേദങ്ങൾ മങ്ങി മുഴുവനായും പച്ച നിറമാകും. വെയിൽ അധികമേറ്റാൽ ഇലകളുടെ അഗ്രഭാഗം പൊള്ളി തവിട്ടുനിറമായി വേഗത്തിൽ നശിച്ചുപോകുകയും ചെയ്യും. 

ഇലച്ചെടികള്‍ക്കു ജൈവവളങ്ങളാണു യോജിച്ചത്. ചെടി ആരോഗ്യത്തോടെ വളരാനും ഇലകൾക്കു  നിറപ്പൊലിമ ലഭിക്കാനും പുഷ്‌പാലങ്കാരത്തില്‍ കൂടുതൽ നാള്‍ പുതുമയോടെ നിൽക്കാനും ഇതു ഗുണം ചെയ്യും. ഇലതീനിക്കീടങ്ങളെ ചെറുക്കാന്‍ ജൈവകീടനാശിനിയായ വേപ്പെണ്ണ ലായ നി രണ്ടാഴ്ചയിലൊരിക്കൽ തളിച്ചുകൊടുക്കാം. ഇലകൾക്കു നല്ല തിളക്കം കിട്ടാനും വേപ്പെണ്ണ ഉപ കരിക്കും.

ഫോൺ: 9447002211 (ജേക്കബ് വർഗീസ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com