ADVERTISEMENT

വിസ്തൃതമായ തൊടിയും മുറ്റവുമുള്ള വീടുകൾക്കു പകരം സ്ഥലപരിമിതിയുള്ള ബഹുനില ഫ്ലാറ്റുകൾ നമ്മുടെ നാട്ടിലും പ്രചാരത്തിലായി. ഏകാന്തവാസത്തിനു കൂട്ടായോ, കുടുംബത്തിലെ കുട്ടികൾക്കും പ്രായം ചെന്നവർക്കും സഹചാരിയായോ ഫ്ലാറ്റിലെ ചെറിയ ലോകത്തേക്ക് ഒരു നായ്ക്കുട്ടിയെ കൂട്ടുവിളിക്കാൻ തോന്നുന്നുണ്ടെങ്കിൽ മടിക്കേണ്ട, അതാവാം. നായ്ക്കുട്ടിയും യജമാനനും അൽപം അച്ചടക്കം പാലിക്കണമെന്നു മാത്രം.

 

നമ്മള്‍ താമസിക്കുന്ന അപ്പാർട്മെന്റിൽ ഓമനമൃഗങ്ങളെ പരിപാലിക്കുന്നതു സംബന്ധിച്ച് നിയന്ത്രണമോ, ഉപാധികളോ ഉണ്ടോയെന്ന് വ്യക്തമായി അറിയുകയാണ് ആദ്യ പടി. നിബന്ധനകളുണ്ടെങ്കിൽ അവയെല്ലാം കൃത്യമായി പാലിക്കണം. നായ്ക്കളുടെ അനുവദനീയമായ ശരീരഭാരം, വലുപ്പം, ഇനങ്ങൾ എന്നിവയോടൊപ്പം പെറ്റ് ഡിപ്പോസിറ്റ് പോലുള്ള ചട്ടങ്ങളെക്കുറിച്ചും അറിയണം. ഫ്ലാറ്റിലെ പരിമിതികളോടും ജീവിതശൈലിയോടും പൊരുത്തപ്പെടുന്ന ഇനങ്ങളെ വേണം തിരഞ്ഞെടുക്കാൻ.

Pets2

 

നായയുടെ വലുപ്പത്തെക്കാൾ പ്രധാനം, അവയുടെ ഊർജനില (energy level) വികാരങ്ങളെയും പ്രവൃത്തിയെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്ന പ്രകൃതിഗുണം (temperament) എന്നിവയാണ്. അതായത്, ശാന്തപ്രകൃതരായ ഗ്രേറ്റ് ഡെയ്ൻ പോലെയുള്ള വലിയ ഇനങ്ങളാണ് എപ്പോഴും ഓടിനടന്ന് കുരയ്ക്കുന്ന പൊമേറിയൻ പോലെയുള്ള ചെറിയ ഇനങ്ങളെക്കാൾ അപ്പാർട്മെന്റ് വാസത്തിന് അനുയോജ്യമെന്നു കാണാറുണ്ട്. പ്രസരിപ്പും ചുറുചുറുക്കും മിതമോ കുറവോ ആയ, ശാന്തപ്രകൃതരായ ഫ്രഞ്ച് ബുൾഡോഗ്, ബുൾ ഡോഗ്, ഡാഷ്ഹണ്ട്, ഷിവാവ, പഗ്, ചൗ ചൗ, മിനിയേച്ചർ പൂഡിൽ, മാൾട്ടീസ്, ഇന്ത്യൻ സ്പിറ്റ്സ്, ലാബ്രഡോർ, റിട്രീവർ എന്നിവയൊക്കെ അപ്പാർട്മെന്റുകളിലേ ക്ക് ഇണങ്ങും. ഇവയിൽത്തന്നെ, നീളൻരോ മക്കാരെക്കാൾ കുറിയരോമമുള്ളവർക്കു മുൻഗണന നൽകാം. സ്ഥിരസന്ദർശകരായ അയൽവാസികളുമായും കുടുംബ സുഹൃത്തുക്കളുമായും സൗഹൃദപരമായി ഇണങ്ങാനുള്ള കഴിവും നോക്കണം.

 

വീടുകളിൽനിന്നു ഫ്ലാറ്റുകളിലേക്ക് താമസം മാറുന്നവർ തിരഞ്ഞെടുക്കുന്നതോ ഒപ്പം കൊണ്ടുപോകുന്നതോ, പ്രസരിപ്പും കൂടക്കൂടെ കുരയ്ക്കുന്നതുമായ നായ്ക്കളെയാണെങ്കിൽ ചില കരുതലുകൾ വേണ്ടതുണ്ട്. ഇത്തരം ഇനങ്ങൾക്ക് വ്യായാമം അനിവാര്യമായതിനാൽ ദിവസേന അൽപ നേരം തുറസ്സായ സ്ഥലത്ത് നടക്കാൻ കൊണ്ടുപോകാം. ഫ്ലാറ്റിനുള്ളിൽ കളിപ്പാട്ടങ്ങൾ നൽകി കളിക്കാൻ അവസരമൊരുക്കുകയും ചെയ്യാം. ആളുകളെയോ റോഡിലെ വാഹനങ്ങളെയോ കാണാവുന്ന തരത്തിലുള്ള ജനാലകൾക്കരികിൽ അരുമകൾക്ക് വിശ്രമിക്കാൻ സ്ഥലമൊരുക്കാതെയിരിക്കാനും ശ്രദ്ധിക്കാം.

 

നായയോ, നായ്ക്കളോ ഒപ്പമുണ്ടെങ്കിൽ ഫ്ലാറ്റിന്റെ ഒന്നാം നിലയാണ് താമസിക്കാൻ ഏറ്റവും നല്ലത്. ഫ്ലാറ്റിനു പുറത്തു തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനത്തിനും പതിവു നടത്തത്തിനുമായി നായ്ക്കളെ കൊണ്ടുപോകാൻ ഇതാണ് സൗകര്യപ്രദം. ഇനി രണ്ടോ മൂന്നോ നിലക ളിലോ അതിനു മുകളിലോ ആണെങ്കിലും ഫ്ലാറ്റിന്റെ ബാത്‌റൂമിലോ സുരക്ഷിതമായ ബാൽക്കണികളിലോ ‘എമർജൻസി പോട്ടി’ ക്രമീകരിച്ചു നൽകാം. ഇതിനായി ആറാഴ്ച പ്രായമുള്ളപ്പോൾ മുതൽ പത്രക്ക ലാസുകൾക്കുമേൽ ശോധനചെയ്യാൻ നായ്ക്കുട്ടിയെ പരിശീലിപ്പിക്കുകയുമാകാം. 

 

പുതുതായി ഫ്ലാറ്റിലെത്തുന്ന ചെറിയ നായ്ക്കുട്ടിക്ക് ബാത്‌റൂംപോലൊരു കൃത്യമായ മുറിയിലോ അല്ലെങ്കിൽ വലിയ ഒരു മുറിയുടെ പ്രത്യേക ഭാഗത്തോ മാത്രമേ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കാവൂ. ടോയ്‌ലെറ്റ് ട്രെയ്നിങ് നേടുന്നതു വരെ ഇതായിരിക്കണം രീതി. വലിയ മുറിയുടെ ഒരു ഭാഗത്ത് ഒരു ചൈൽഡ് ഗേറ്റ് വച്ചു വേർ‌തിരിച്ച് അവിടെ ഒരു കൂടും (crate) ഒരു ക്കേണ്ടതാണ്. വീട്ടുകാർ ജോലിക്കു പോകുന്ന സമയത്തും, ഉറങ്ങുന്ന സമയത്തും നായ്ക്കുട്ടിയെ ക്രെയ്റ്റിൽ കയറ്റി വാതിലടയ്ക്കണം. ഉറങ്ങാനും വിശ്രമിക്കാനുമുള്ള സുരക്ഷിത സ്ഥലമാണ് ക്രെയ്റ്റ് എന്ന് നായ്ക്കുട്ടിയെ അങ്ങനെ ബോധ്യപ്പെടുത്താം. അൽപം കൂടി വലുതാകുമ്പോൾ, മാറ്റ് (mat) വിരിച്ചുകൊടുത്ത് ഈ സ്ഥലം വേർതിരിച്ചാൽ നായ്ക്കുട്ടി ച്യൂ ടോയ്സ് (chew toys) ചവയ്ക്കുന്നതിന്റെയും കളിക്കുന്നതിന്റെയും അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതും തറയിൽ കറകൾ വീഴുന്നതും ഒഴിവാക്കാം.

 

ഫ്ലാറ്റിലെ സഹവാസത്തിൽ ഏറ്റവും പ്രധാനം നായ്ക്കൾക്ക് എത്രയും വേഗം ടോയ്‌ലറ്റ് പരിശീലനം നൽകുക എന്നതാണ്. വീടുകളിൽ വളർത്തുന്ന നായ്ക്കളെക്കാൾ കൃത്യമായ ഭക്ഷണക്രമവും ദിനചര്യകളും ഫ്ലാറ്റുകളിലെ അരുമകൾക്ക് ഉ ണ്ടായിരിക്കണം. വയർ നിറച്ച് ആഹാരം നൽകിയതിനുശേഷം ശോധനയ്ക്കുള്ള ലക്ഷണങ്ങൾ കാണിക്കുമ്പോൾ ഫ്ലാറ്റിന കത്തോ പുറത്തോ മലമൂത്ര വിസർജനം നടത്തേണ്ട സ്ഥലത്തേക്ക് നായ്ക്കുട്ടിയെ കൊണ്ടുപോകണം. പുറത്ത് കൊണ്ടുപോകുമ്പോൾ നായ് എത്ര അനുസരണയു ള്ളതാണെങ്കിലും ശരി അതിനെ ലീഷിലിട്ട് നിയന്ത്രിച്ചിരിക്കണം. മലമൂത്ര വിസർജനത്തിനായി ഫ്ലാറ്റിന്റെ പൊതു ഇടങ്ങൾ ഉപയോഗിക്കരുത്. അപ്പാർട്മെന്റ് വളപ്പിനു പുറത്ത് അൽപം പുല്ലും മറ്റും വളർന്നുനിൽക്കുന്ന സ്ഥലങ്ങളാണ് നല്ലത്.

 

ഓമനമൃഗങ്ങളുടെ മാലിന്യനിർമാർജ നത്തിനു നഗരസഭയോ മുനിസിപ്പാലിറ്റിയോ നിർദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കണം. മാലിന്യം, ശോധന ചെയ്ത സ്ഥലത്തുനിന്നു നീക്കുകയും വേണം. നായ്ക്കളുടെ മൂത്രം പൂച്ചെടികൾക്ക് അത്ര നന്നല്ല. അതിനാൽ പൂന്തോട്ടങ്ങൾ ഒഴിവാക്കാം. ശോധനയുടെ തോന്നലുണ്ടാകു മ്പോൾ നായ ഫ്ലാറ്റിന്റെ പുറത്തേക്കുള്ള വാതിലിനടുത്തേക്ക് ഓടിച്ചെന്ന് വാലാട്ടി നിന്ന് പുറത്തു പോകാനായി നോക്കുന്നു വെങ്കിൽ ടോയ്‌ലെറ്റ് പരിശീലനം നേടിക്ക ഴിഞ്ഞുവെന്നു മനസ്സി‌ലാക്കാം.

 

നായ്ക്കളെ ഭയമുള്ളവരോ അവയെ ഇഷ്ടപ്പെടാത്തവരോ ഫ്ലാറ്റിൽ താമസിക്കുന്നുവെങ്കിൽ അവർക്ക് ഫ്ലാറ്റിലെ നായ വളർത്തൽ ഇഷ്ടപ്പെട്ടുവെന്നു വരില്ല. നായയും ഉടമയും എത്ര നന്നായി പെരുമാറുന്ന വരാണെങ്കിലും അവരുമായി ഒത്തുപോ കാൻ ഇവർ തയാറായെന്നു വരില്ല. വലുപ്പ മേറിയ ശരീരപ്രകൃതമുള്ള നായ്ക്കളെ അ പകടകാരികളായി ഇവർ തെറ്റിദ്ധരിച്ചേക്കാം. ഫ്ലാറ്റിലെ ലിഫ്റ്റുകളിൽ നായ്ക്കൾ കയറുന്നതും ഇവർക്ക് ഇഷ്ടമാകില്ല. ഇവയൊക്കെ കണക്കിലെടുത്തും ഫ്ലാറ്റ് നിവാസികളുടെ സൗകര്യം, സ്വാതന്ത്ര്യം എന്നിവയ്ക്ക് പരമാവധി പരിഗണന നൽകിയും വേണം ഫ്ലാറ്റിലെ പൊതുസ്ഥലങ്ങൾ നായയോടൊപ്പം ഉപയോഗിക്കാൻ. അപരിചിതരായ ആളുകൾ, ശബ്ദങ്ങൾ എന്നിവ നാ യ്ക്കളെ അസ്വസ്ഥരാക്കാം എന്നതിനാൽ, കൂടെക്കൂടെ സന്ദർശിക്കേണ്ടതോ കണ്ടു മുട്ടേണ്ടതോ ആയ അയൽക്കാർ, സുഹൃത്തുക്കൾ എന്നിവരെ നായ്ക്കുട്ടിക്കു പരിചയപ്പെടുത്തിക്കൊടുക്കണം.

 

അപ്പാർട്മെന്റിൽ പകൽ മുഴുവൻ ഏകാന്തതയിൽ കഴിയേണ്ടി വരുമ്പോഴോ ബോറടി മൂലമോ നായ്ക്കൾ അസ്വസ്ഥരായി സോഫ, കാർപ്പെറ്റ് എന്നിവ കടിച്ചുകീറാറുണ്ട്. ഇതൊഴിവാക്കാനായി അവയ്ക്ക് പലതരം കളിപ്പാട്ടങ്ങൾ നൽകണം. കുടും ബാംഗങ്ങൾ കുറെ സമയമെങ്കിലും അവ യോടൊത്തു ചെലവിടുകയും അവയെ ശ്ര ദ്ധിക്കുകയും വേണം. ജോലി സംബന്ധമായോ മറ്റോ കൂടുതൽ ദിവസങ്ങൾ ഫ്ലാറ്റിൽ നിന്ന് മാറിനിൽക്കേണ്ടി വരുമ്പോൾ നായ യ്ക്കു മുൻപരിചയമുള്ള ഡോഗ് സിറ്ററുടെ (dog sitter) സേവനം തേടാം. ഫ്ലാറ്റിൽ‌ വളർത്തുന്ന നായ്ക്കളുടെ തൊലിപ്പുറത്തെ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുകയും അടിയന്തര വൈദ്യസഹായം തേടുകയും വേണം. രോമം ദിവസേന ബ്രഷ് ചെയ്യണം. നഖവും നീളൻരോമങ്ങളും ഇടയ്ക്കിടെ വെട്ടുകയും വേണം. എല്ലാ നായ്ക്കളുടെയും രോമം പൊഴിയുമെന്നതിനാൽ ആഴ്ചയിലൊരി ക്കലെങ്കിലും ഫർണിച്ചർ, കാർപെറ്റ് എന്നിവ വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം.

 

വിലാസം: അസിസ്റ്റന്റ് പ്രഫസർ, 

വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂർ. 

ഫോൺ: 94467 14947

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com