ADVERTISEMENT

കുടുംബത്തോടൊപ്പം ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ കയറുമ്പോൾ മുയലിറച്ചി ആവശ്യമുണ്ടോ എന്ന് ഹോട്ടൽ ഉടമകളോടുള്ള മിനിയുടെ ചോദ്യം കണ്ട് അവസാനം മക്കൾ പറഞ്ഞു ഭക്ഷണം കഴിക്കാൻ വരുമ്പോഴെങ്കിലും അമ്മ ഇങ്ങനെ ചോദിക്കരുതെന്ന്. അവരോട് ധൈര്യത്തോടെ പറയാൻ മിനിക്ക് ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ. നമുക്കിന്ന് വരുമാനം നേടിത്തരുന്നത് മുയലുകളാണ്. അതുകൊണ്ടുതന്നെ ആവശ്യക്കാരെ അങ്ങോട്ടു തേടിച്ചെല്ലുന്നതിന് എനിക്കൊരു നാണക്കേടുമില്ല.

തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയായ മിനിയും ഭർത്താവ് സൈജിനും മുയൽവളർത്തലിലേക്ക് എത്തപ്പെട്ടത് അവിചാരിതമായാണ്. ഗൾഫിൽ ജോലിയായിരുന്നു സൈജിന് ഒരു അപകടത്തെത്തുടർന്ന് നടുവേദന രൂക്ഷമായതോടെ അവിടുത്തെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. നാട്ടിൽ തിരിച്ചെത്തി എന്തു ചെയ്യും എന്ന ചിന്തയിൽനിന്നാണ് കാർഷികമേഖലയിലേക്ക് തിരിഞ്ഞത്. ആദ്യം ആടു വളർത്തലിലേക്ക് എടുത്തുചാടി. യാതൊരു അറിവുമില്ലാത്ത മേഖലയായതിനാൽ കൈപൊള്ളി. പിന്നീടാണ് മുയൽവളർത്തൽ ആരംഭിക്കുന്നത്.

അത് എടുത്തുചാട്ടമായിരുന്നില്ല

മുയൽ വളർത്തലിലേക്കുള്ള പ്രവേശനം പക്ഷേ എടുത്തുചാട്ടമായിരുന്നില്ല. എങ്കിലും തോൽവികളിലൂടെത്തന്നെയാണ് പാഠങ്ങൾ പഠിച്ചത്. കാരണം, ആദ്യം ആടുകളെ വാങ്ങിയതിനൊപ്പം കൗതുകത്തിന് രണ്ടു മുയലുകളേക്കൂടി മിനി വാങ്ങിയിരുന്നു. സ്വന്തം അറിവുകൾ വച്ചായിരുന്നു അവയുടെ പരിചരണം. മുയലുകളെ മിനി നന്നായി കുളിപ്പിച്ചു. അതോടെ അവയ്ക്ക് അസുഖം പിടിപ്പെട്ടു ചത്തുപോയി. അങ്ങനെ ഒരു പാഠം പഠിച്ചു, മുയലുകളെ കുളിപ്പിക്കാൻ പാടില്ല.

പിന്നീടാണ് ആലുവയിലുള്ള മുയൽ കർഷകനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം രണ്ടു യൂണിറ്റ് മികച്ചയിനം മുയലുകളെ വാങ്ങി വളർത്തിത്തുടങ്ങി. മുയൽ വളർത്തൽ പഠിക്കുകയായിരുന്നു അതിലൂടെ. വാട്‌സാപ് ഗ്രൂപ്പുകളിൽക്കൂടി അംഗമായതോടെ പല കർഷകരുടെയും അറിവുകൾ മുന്നോട്ടു പോകാനുള്ള പ്രചോദനവും മുതൽക്കൂട്ടുമായി. ഇന്നിപ്പോൾ ചെറുതും വലുതുമായി മുന്നൂറോളം മുയലുകൾ മിനിയുടെയും സൈജിന്റെയും അച്ചായൻസ് റാബിറ്റ് ഫാമിലുണ്ട്. ഇതിൽ 75 എണ്ണമാണ് മാതൃശേഖരം. വൈകാതെ അത് 100 ആക്കും.

പരിചരണവും നിർമാണവും തനിയെ

മിനിയും സൈജിനും ഒരുമിച്ചാണ് മുയലുകൾക്ക് ഭക്ഷണം നൽകുന്നതും കൂടുകൾ നിർമിക്കുന്നതും. ടെറസിലും മുറ്റത്തുമായി രണ്ടു ഷെഡുകളിലായാണ് മുയലുകളെ പാർപ്പിച്ചിരിക്കുന്നത്. രണ്ടടി നീളവും വീതിയും ഒന്നരയടി ഉയരവുമാണ് ഓരോ അറയ്ക്കും നൽകിയിരിക്കുന്നത്. രണ്ടു തട്ടായിട്ടുള്ള ബാറ്ററി കേജ് സംവിധാനമാണ് ഇവിടെ. സ്ഥലം ലാഭിക്കാൻ ഈ സംവിധാനം സഹായിക്കും. 

mini-1
മിനിയും ഭർത്താവ് സൈജിനും മുയൽ ഫാമിൽ

അന്വേഷിച്ച് ആന്വേഷിച്ച് വിപണി കണ്ടെത്തി

മുയലുകളെ വളർത്തിയെടുത്തതോടെ വിപണി കണ്ടെത്തലായിരുന്നു അടുത്ത  ലക്ഷ്യം. അങ്ങനെയാണ് ഹോട്ടലുകളിൽ അന്വേഷിച്ചത്. പത്തിടത്തു കയറിയതിനുശേഷം ഒരു ഷാപ്പിൽ ഓർഡർ ലഭിച്ചു. അവിടെ പത്തു ദിവസം കൊടുത്തപ്പോഴേക്ക് മിനിയുടെ കൈവശമുള്ള ഇറച്ചി സ്റ്റോക്ക് തീർന്നു. പിന്നീട് കൊല്ലത്തൊക്കെ പോയി എടുത്തായിരുന്നു ഷാപ്പിൽ നൽകിയത്. അങ്ങനെ ദീർഘദൂരത്തുനിന്ന് മുയൽ എത്തിച്ചതിലൂടെ ലാഭമൊന്നും ലഭിച്ചില്ല. അവിടെനിന്ന് പുതിയ പാഠം ഉൾക്കൊണ്ട് ഏതാനും ചിലരെ മുയൽ വളർത്തലിലേക്ക് കൊണ്ടുവന്നു. മിനിയുടെ അടുത്തുനിന്ന് മുയലുകളെ വാങ്ങിയ 12 പേരെയുംകൂടി ചേർത്താണ് ഇപ്പോൾ ആവശ്യത്തിനുള്ള ഇറച്ചിമുയലുകളെ വിതരണം ചെയ്യുന്നത്.

ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് മുയലിറച്ചി വിൽക്കുന്നത്. മിനിതന്നെ ഡ്രസ് ചെയ്ത് നൽകും. അതുകൊണ്ടുതന്നെ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ 2200 രൂപയോളം കിട്ടുന്നുണ്ട്. ഇറച്ചി മാത്രമല്ല കുഞ്ഞുങ്ങളുടെ വിൽപനയിലൂടെയും മികച്ച വരുമാനം മിനി നേടുന്നുണ്ട്.

വീണ്ടും ആടുവളർത്തലിലേക്ക്

മുയൽ വിൽപനയിലൂടെ ലഭിച്ച വരുമാനം സ്വരുക്കൂട്ടി കൂടുണ്ടാക്കുകയും ഏതാനും ആടുകളെ വാങ്ങുകയും ചെയ്തു. ഇപ്പോൾ പതിനഞ്ചോളം ആടുകൾ ഇവിടെയുണ്ട്. ഫാം കുറേക്കൂടി വിപുലീകരിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും സ്ഥലപരിമിതി അതിന് തടസമാണെന്നു മിനി പറയുന്നു.

കൈത്തീറ്റയും പുല്ലും

പിണ്ണാക്കുകളും തവിടുകളും ധാതുലണ മിശ്രതവും ഉൾപ്പെടുത്തി പ്രത്യേകം തയാറാക്കുന്ന കൈത്തീറ്റയാണ് മുയലുകൾക്ക് നൽകുക. രാവിലെ കൈത്തീറ്റയും വൈകുന്നേരം പുല്ലുമാണ് ഭക്ഷണക്രമം. നിപ്പിൾ ഡിങ്കിങ് സംവിധാനത്തിലൂടെ 24 മണിക്കൂറും കുടിവെള്ളവും ലഭ്യമാക്കുന്നു. 

വരുമാനത്തിന് വേറെയും വഴികൾ

മുയലിറച്ചിയും കുഞ്ഞുങ്ങളും മാത്രമല്ല അച്ചായൻസ് റാബിറ്റ് ഫാമിന്റെ വരുമാന മാർഗം. മുയലുകൾക്കുള്ള കൂടുകളും ഈ ദമ്പതികൾ നിർമിച്ചു നൽകുന്നുണ്ട്. മാത്രമല്ല തീറ്റ, നിപ്പിൾ തുടങ്ങിയവയും വിതരണം ചെയ്യുന്നു. എല്ലാംകൂടി മാസം 45,000 രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നു മിനി. വീട്ടുചെലവുകളും വാഹനത്തിന്റെ മാസ അടവും കുട്ടികളുടെ പഠിത്തവുമെല്ലാം മുയലുകളാണ് തരുന്നതെന്ന് മിനി സന്തോഷത്തോടെ പറയുന്നു.

ഫോൺ: 9495527741, 9746362709

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com