ADVERTISEMENT

കുട്ടിക്കാലം മുതലേ പക്ഷികളെ കൂടെക്കൂട്ടിയതാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശി വരുൺ ഉണ്ണികൃഷ്ണൻ. അന്നൊക്കെ ഏവരും ലൗ ബേർഡ്സ് എന്ന ഓമനപ്പേരിൽ വിളിക്കുന്ന ബഡ്ജെറിഗാറുകളും ഫിഞ്ചുകളുമൊക്കെയായിരുന്നു വളർത്തിയിരുന്നത്. എന്നാൽ, വലിയ പക്ഷികളെ ശ്രദ്ധിക്കാനും അറിയാനും ശ്രമിച്ചിരുന്നു. അന്നു മുതൽ മനസിൽ കയറിക്കൂടിയ വലിയ ഇനം പക്ഷികളെ സ്വന്തമാക്കാൻ പക്ഷേ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു.

മെഡിക്കൽ ട്രൈൻസ്ക്രിപ്ഷൻ മേഖലയിൽ ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോഴാണ് ചെറുപ്പത്തിൽ കൂടെയുണ്ടായിരുന്ന പക്ഷിപ്രേമം വരുൺ പൂവണിയിച്ചത്. ഇടുക്കിക്കാരി അമ്പിളി നല്ലപാതിയായി ജീവിതത്തിലേക്കു വന്നതും കാരണമായി. ഇരുവരുടെയും പക്ഷിപ്രേമം മകൾ തീർഥയ്ക്കും പകർന്നുകിട്ടിയിട്ടുണ്ട്. ഓരോ ഇനത്തിന്റെയും പ്രത്യേകതകളും അവയുടെ പരിചരണരീതികളും ഈ പത്തുവയസുകാരിക്ക് മനഃപാഠം. 

pets-tvm

ബഡ്ജെറിഗാറുകൾ, ആഫ്രിക്കൻ ലവ് ബേർഡുകൾ, കോന്യൂറുകൾ, സെനഗൽ പാരറ്റ്, ലോറിക്കീറ്റുകൾ, ആഫ്രിക്കൻ ഗ്രേ പാരറ്റ് തുടങ്ങിയ ഇനങ്ങൾ വരുണിന്റെയും അമ്പിളിയുടെയും എയ്സ്തെറ്റിക് ഏവിയറിയിലുണ്ട്. ഇവയെ ബ്രീഡ് ചെയ്ത് കുഞ്ഞുങ്ങളെ വിൽക്കുന്നു. കൂടാതെ പുറത്തുനിന്ന് ചെറിയ കുഞ്ഞുങ്ങളെ വാങ്ങി ഹാൻഡ് ഫീഡ് ചെയ്തു വളർത്തി വിൽക്കാറുമുണ്ട്. ആരോഗ്യം, വംശഗുണം എല്ലാം പരിശോധിച്ചാണ് കുഞ്ഞുങ്ങളെ പുറത്തുനിന്ന് വാങ്ങുക. ലോറിക്കീറ്റുകൾ, കോന്യൂറുകൾ, മക്കാവ്, കൊക്കറ്റൂ തുടങ്ങിയവയെ എല്ലാം ഇത്തരത്തിൽ പക്ഷിപ്രേമികൾക്ക് നൽകാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്.

ഓരോ ഇനത്തിനും അവരുടെ രീതിക്കനുസരിച്ചുള്ള ഭക്ഷണമാണ് നൽകുക. രാവിലെ പ്രോട്ടീൻ അധികമുള്ള ഭക്ഷണമാണ് നൽകുക. കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് ഉച്ചനേരത്തെ മെനു. ചൂടു കാലാവസ്ഥയിൽ പച്ചക്കറികളും പഴങ്ങളും ഉച്ചയ്ക്കു നൽകും. വൈകുന്നേരം സീഡ് മിക്സാണ് തീറ്റ. ആറു മാസം കൂടുമ്പോൾ പക്ഷികളുടെ ആരോഗ്യം നോക്കി വിരയിളക്കാറുമുണ്ട്. കൂടാതെ കാത്സ്യം, വൈറ്റമിൻ സപ്ലിമെന്റുകൾ ആവശ്യമെങ്കിൽ നൽകും. ആഴ്ചയിൽ രണ്ടു ദിവസം ഏവിയറി വൃത്തിയാക്കും. തീറ്റ, വെള്ളപ്പാത്രങ്ങൾ ദിവസേന വൃത്തിയാക്കും. മാത്രമല്ല കുടിവെള്ളം എന്നും മാറി നൽകും.

pets-tvm-1

അറിവില്ലായ്മകൊണ്ട് ഒരുപാട് നഷ്ടങ്ങൾ വന്നിട്ടുണ്ടെന്ന് വരുൺ പറയുന്നു. പക്ഷികളെ ആഗ്രഹിച്ച് വാങ്ങാൻ മുന്നിട്ടിറങ്ങിയെങ്കിലും അവയേക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കാത്തതായിരുന്നു നഷ്ടങ്ങൾ വരുത്തിവയ്ക്കാൻ കാരണം. സോഷ്യൽ മീഡിയ ഒന്നും ഇത്ര പ്രചാരത്തിലില്ലാത്ത കാലമായതിനാൽ അറിവുകൾ ലഭിക്കുക എന്നതും ബുദ്ധിമുട്ടായിരുന്നു‌. എങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അത്തരം നഷ്ടങ്ങൾ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ടെന്ന തിരിച്ചറിവുണ്ട്. അതുകൊണ്ടുതന്നെ ഓരോ പക്ഷിക്കുഞ്ഞിനെ തിര‍ഞ്ഞെടുക്കുമ്പോഴും പരിപാലിക്കുമ്പോഴും വിൽക്കുമ്പോഴുമെല്ലാം അതുപോലെ ശ്രദ്ധിക്കാറുണ്ട്. 

പക്ഷികളെ വാങ്ങാൻ താൽപര്യപ്പെടുന്നവർക്ക് വാങ്ങാൻ ഉദ്ദേശിക്കുന്ന ഇനത്തെക്കുറിച്ചും അവയുടെ സ്വഭാവം, ആഹാരരീതി തുടങ്ങിയവയെക്കുറിച്ചുമൊക്കെ ഏകദേശ ധാരണ ഉണ്ടായിരിക്കണമെന്നു വരുൺ. അതുപോലെതന്നെ അവയുടെ ആരോഗ്യം നോക്കി വേണം വാങ്ങാൻ. ഊർജസ്വലതയും ചുറുചുറുക്കുമുള്ള പക്ഷികളെയായിരിക്കണം വാങ്ങേണ്ടത്. അതുപോലെതന്നെ ശരീരത്തിൽ കാഷ്ഠം പറ്റിപ്പിടിച്ചിരിപ്പില്ല എന്നും ശ്രദ്ധിക്കണം. ഓരോ ഇനത്തിനും ആവശ്യമായ ശരീരഭാരം ഉണ്ടെന്ന് ഉറപ്പാക്കിവേണം തിരഞ്ഞെടുക്കാൻ. എന്തെങ്കിലും അസുഖമോ പരാദാക്രമണമോ ഉള്ള പക്ഷികളിലാണ് ഭാരം കുറഞ്ഞ് ശരീരം മെലിഞ്ഞു വരുന്നത്. കാലുകളിലെ നാലു വിരലുകളുണ്ടോ, അവയുടെ സ്ഥാനവും ആകൃതിയും ശരിയാണോ, വിരലുകളിൽ നഖങ്ങളുണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം. 

ഭക്ഷണകാര്യത്തിൽ കൃത്യമായ ശ്രദ്ധ ചെലുത്തിയാൽ അസുഖങ്ങളെ ഏവിയറിക്കു പുറത്തുനിർത്താൻ കഴിയുമെന്നാണ് വരുണിന്റെ അനുഭവം. പക്ഷികൾക്ക് അവയുടെ ആവശ്യമനുസരിച്ച് പോഷകങ്ങൾ ലഭിക്കുന്ന വിധത്തിൽവേണം ഭക്ഷണം നൽകാൻ. അതുപോലെ സപ്ലിമെന്റുകളും അമിതമാകാൻ പാടില്ല. ഓരോ പക്ഷിയെയും ശ്രദ്ധിക്കാൻ ഉടമകൾ പത്തു മിനിറ്റെങ്കിലും നീക്കിവച്ചാൽ രോഗാരംഭത്തിൽത്തന്നെ തിരിച്ചറിയാൻ കഴിയുമെന്നും വരുൺ പറയുന്നു. കാരണം പക്ഷികൾ രോഗങ്ങളെ പുറത്തുകാണിക്കാൻ താൽപര്യമില്ലാത്തവരാണ്. അതുകൊണ്ടുതന്നെ കൃത്യമായ ശ്രദ്ധയില്ലാതെ രോഗങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല. തിരിച്ചറിയുന്ന ഘട്ടമാകുമ്പോഴേക്ക് രക്ഷപ്പെടുത്താനുള്ള സാധ്യത കുറഞ്ഞുവരികയും ചെയ്യും. എന്തെങ്കിലും രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ട ചികിത്സ തേടാൻ താമസിക്കുകയുമരുത്.

പക്ഷികളെക്കൂടാതെ ജർമൻ സ്പിറ്റ്സ്, മിനിയേച്ചര്‍ പിന്‍ചര്‍ ഇനത്തിൽപ്പെട്ട മൂന്നു നായ്ക്കളും വരുണിനും അമ്പിളിക്കും തീർഥയ്ക്കും കൂട്ടായി തീർഥം എന്ന ഈ കൊച്ചു കിളിക്കൂട്ടിലുണ്ട്. 

ഫോൺ: 7012024976, 9633378897

English summary: More about Aesthetic Aviary Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com