ADVERTISEMENT

ആരോഗ്യ വകുപ്പുമായി താരതമ്യം ചെയ്യുമ്പോൾ മൃഗസംരക്ഷണ വകുപ്പിന്റെ പ്രൈമറി ഹെൽത്ത് സെന്റർ ആണ് ഓരോ പഞ്ചായത്തിലുമുള്ള വെറ്ററിനറി ഡിസ്‌പെൻസറിയും വെറ്ററിനറി ഹോസ്പിറ്റലും വെറ്ററിനറി പോളി ക്ലിനിക്കും. ഒരു പഞ്ചായത്തിന്റെ പരിധിയിൽ അടിയന്തര ഘട്ടത്തിൽ നൽകേണ്ടി വരുന്ന ശസ്ത്രക്രിയ അടക്കമുള്ള സങ്കീർണ ചികിത്സകളെല്ലാം ഈ പ്രൈമറി സെന്ററുകളിൽ  നൽകാൻ കഴിയില്ല.   

എന്നാൽ, എല്ലാവിധ ചികിത്സയും ഇവിടങ്ങളിൽ ലഭിക്കുന്നു എന്ന തെറ്റായ സന്ദേശമാണ് മൃഗസംരക്ഷണ വകുപ്പിൽനിന്ന് കർഷകർക്ക് കാലാകാലങ്ങളായി ലഭിക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഇരകളാണ് സസ്പെൻഷനിലായ താമരശേരിയിലെ ഡോക്ടർ കെ.വി. ജയശ്രീയും ചികിത്സ വൈകി മരണപ്പെട്ട ആട്ടിൻകുട്ടിയും.

സമാന്തര ചികിത്സാ സംവിധാനങ്ങൾ സർക്കാർ തലത്തിലോ പ്രൈവറ്റ് ആശുപത്രികളോ മൃഗചികിത്സാ രംഗത്ത് ഇല്ലാത്തതിനാൽ കർഷകരുടെ പ്രശ്നങ്ങൾക്ക് തന്നാലാവും വിധം പരിഹാരം കാണാൻ ഈ സ്ഥാപനങ്ങളിലെ ഡോക്ടർമാർ ശ്രമിക്കുകയാണ് ഇതു വരെ ചെയ്‌തു പോന്നത്. താമരശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സേവനം തുടരേണ്ടതില്ല എന്നാണ് വെറ്ററിനറി ഡോക്ടർമാർ സംസ്ഥാനമൊട്ടുക്കും തീരുമാനം എടുക്കുന്നത്.  

ദിവസേനയുള്ള ഒപി കേസുകളും ഇൻഷുറൻസും പോസ്റ്റ്മോർട്ടവും എല്ലാം കൈകാര്യം ചെയ്യുന്നതിനിടയിലാണ് സങ്കീർണ  ഗൈനക്കോളജി കേസുകൾ, ഡിസ്റ്റോഷ്യ, സിസേറിയൻ, ലാപ്രോസ്കോപിക് സർജറി, റുമെനോടോമി, അനസ്‌തേഷ്യ തുടങ്ങിയതൊക്കെ  ഈ പ്രൈമറി കേന്ദ്രങ്ങളിൽ നിലവിൽ ചെയ്യുന്നത്. ഈ കേന്ദ്രങ്ങളിൽ സഹായത്തിനുള്ളത് ആകെ ഒരു ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടറും ഒരു അറ്റൻഡറും ആണ്. പലേടത്തും ആരോഗ്യപ്രശ്നങ്ങളുള്ളവരാണ് അറ്റൻഡർ ആയി ജോലി ചെയ്യുന്നത്. മൃഗങ്ങളെ ശരിയായി പിടിച്ചു നിർത്തി ഡോക്ടറെ സഹായിക്കാൻ ആരോഗ്യമുള്ളവരെ വെറ്ററിനറി ആശുപത്രികളിൽ നിയമിക്കണം എന്ന ആവശ്യവും പരിഗണിക്കപ്പെടാറില്ല.

ഇതിനിടെ അടിയന്തര ശസ്ത്രക്രിയ വേണ്ട പരിക്കുകളോടെ എത്തുന്ന  മൃഗങ്ങളെ ശാസ്ത്രീയമായി  പരിശോധിക്കാനും ചികിത്സിക്കാനും കഴിയാതെ വലിയ സമ്മർദമാണ് ഈ സാഹചര്യങ്ങൾ മൂലം കേരളത്തിലെ വെറ്ററിനറി ഡോക്ടർമാർ അനുഭവിക്കുന്നത്.

രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഈ ഡോക്ടർമാർ തന്നെ 3നു ശേഷവും അടിയന്തര ചികിത്സകൾ നൽകേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. വൈകുന്നേരം 6നു ശേഷമാണ്  ബ്ലോക്ക് തല  രാത്രികാല എമർജൻസി സർവീസ് എന്ന നിലയിൽ സർക്കാർ സംവിധാനം ആരംഭിച്ചത്. സംസ്ഥാനത്തെ 152 ബ്ലോക്കുകളിൽ 71 ബ്ലോക്കുകളിൽ മാത്രമാണ് നിലവിൽ ഡോക്ടർമാർ ഉള്ളൂ. മറ്റു ബ്ലോക്കുകളിലുള്ള പഞ്ചായത്തുകളിൽ  3നു ശേഷവും പ്രൈമറി കേന്ദ്രങ്ങളിലെ ഡോക്ടർമാരാണ്  24 മണിക്കൂറും അടിയന്തിര ചികിത്സ നൽകേണ്ടി വരുന്നത്. കർഷകർക്ക് അതു മൂലം വളരെ താമസിച്ചാണ് പലപ്പോഴും ഒരു സേവനം ലഭിക്കുക. അപ്പോഴേക്ക് ചിലപ്പോൾ മരണപ്പെടുന്നത്  ഒരു ലക്ഷം വരെ വിലയുള്ള പശുവോ ആടോ ആയിരിക്കും. 

ഈ സാഹചര്യങ്ങൾ നേരത്തെ തന്നെ വിലയിരുത്തുകയും  കേരളം രൂപംകൊണ്ട കാലത്തുള്ള ഉദ്യോഗസ്ഥ ഘടനയും ചികിത്സാ സംവിധാനങ്ങളും പോര ഇനിയുള്ള കാലത്ത് എന്ന തിരിച്ചറിവും വെറ്ററിനറി ഡോക്ടർമാരെ 2016ൽ  പത്തു ദിവസം നീണ്ട ആദ്യത്തെയും അവസാനത്തെയും വലിയ സമരത്തിലേക്കു തള്ളി വിടുകയും ചെയ്തു. അതിന്റെ ഭാഗമായി സർക്കാർ അംഗീകരിച്ച ഏകാംഗ കമ്മീഷൻ റിപ്പോർട്ട് ഇപ്പോഴത്തെ സർക്കാർ 2016ൽ അംഗീകരിക്കുകയും  സർക്കാരിന്റെ പരിഗണനയിൽ ഉള്ളതും ആണ്.  ആ റിപ്പോർട്ടിൽ നിർദേശിച്ച സർജറി, ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ വിഭാഗങ്ങളിൽ  സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ജില്ലാ വെറ്റിനറി കേന്ദ്രങ്ങളിൽ പോലും ഇന്നു വരെ നടപ്പായിട്ടില്ല.   താമരശേരിസംഭവത്തിൽ ആടിന്റെ ചികിത്സയ്ക്കായി  ഒരു പകരം സംവിധാനം ഏർപ്പെടുത്താൻ പോലും കഴിയാതിരുന്നതും ഈ മുരടിപ്പ് മൂലമാണ്. 

ഇത്തരം സേവനങ്ങൾ നൽകാൻ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങൾ ഉള്ളത് പൂക്കോട്, മണ്ണുത്തി കോളജുകളിലാണ്. ഈ അടുത്ത് ആരംഭിച്ച മൃഗസംരക്ഷണവകുപ്പിന്റെ തിരുവനന്തപുരത്തെ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ പോലും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കാൻ പോസ്റ്റുകൾ നിലവിൽ ഇല്ല.  

ഏറ്റവും ചുരുങ്ങിയത് സർജറി, ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ സ്പെഷ്യലിസ്റ്റുകളെ ഉൾപ്പെടുത്തി ഒരു മൊബൈൽ യൂണിറ്റ് താലൂക്ക് തലത്തിൽ  സംസ്ഥാനമൊട്ടുക്കും ഏർപ്പെടുത്തിയാൽ  ഒട്ടേറെ അടിയന്തര ചികിത്സ അവശ്യമുള്ള സന്ദർഭങ്ങളിൽ പ്രൈമറി കേന്ദ്രങ്ങളിലെ ഡോക്ടർമാർക്ക് റെഫർ ചെയ്യാനും സമയം നഷ്ടപ്പെടാതെ മികച്ച ചികിത്സ ലഭ്യമാക്കാനും കഴിയും. ഇത്തരം ‘മൊബൈൽ  റെഫെറൽ ക്ലിനിക്’ സംവിധാനത്തിൽ ഒരു വാഹനവും ഒരു അറ്റൻഡർ/ഡ്രൈവറും വേണം. 

പ്രവാസികൾ മടങ്ങി വരുമ്പോൾ ഏറെ പ്രതീക്ഷയുള്ള മേഖലയാണ് മൃഗ സംരക്ഷണം. ജോലി നഷ്ടപ്പെട്ട നാട്ടിലെ പലരും ഇപ്പോൾ പശുവിനെ വാങ്ങുന്നതും കോവിഡ് കാലത്തെ കാഴ്ചയാണ്.  കോവിഡ് കാലത്തെ കടുത്ത  നിയന്ത്രണങ്ങൾക്കിടയിലും നിരീക്ഷത്തിലെ  വീടാണോ കൊറോണ പോസറ്റീവ് കേസ് ആയ വീടാണോ എന്നൊന്നും നോക്കാതെ വീടുകളിൽ ചെന്ന് ചികിത്സ ചെയ്യുന്ന വെറ്ററിനറി ഡോക്ടർമാരിൽ ഒരാളെ സസ്‌പെൻഡ് ചെയ്തത് വലിയ അനീതിയായി വെറ്ററിനറി സമൂഹം വിലയിരുത്തുന്നു. ഈ കോവിഡ് കാലത്ത് ‘ടെലി മെഡിസിൻ സംവിധാനം’ ബ്ലോക്ക് തലത്തിൽ പകൽ സമയത്ത് ആരംഭിക്കാനും സർക്കാർ വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയായ KGVOA ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപ്പായില്ല.

കേരളം നിലവിൽ വന്നപ്പോഴത്തെ അവസ്ഥയിൽനിന്നും മൃഗസംരക്ഷണ വകുപ്പ്‌ ഒരടി മുന്നോട്ടു പോയിട്ടില്ല. കാലം മാറി. കാർഷിക രംഗം മാറി. കർഷകർ മാറി. ഡിപ്പാർട്ട്മെന്റിൽ യാതൊരു മാറ്റവും ഇല്ല. 

കർഷകനു വഴികാട്ടിയാകേണ്ട, ആശ്രയമാകേണ്ട വകുപ്പ്‌ പരാധീനതകളിൽ പകച്ചു നിൽക്കുന്നു. കർഷകനെ മുന്നിൽനിന്ന് നയിക്കുന്ന വഴികാട്ടിയും, വീഴ്ചയിൽ കൈ പിടിക്കുന്ന സുഹൃത്തും വിജയത്തിൽ ആഹ്ളാദിക്കുന്ന ഗുണകാംക്ഷിയും ആകണം മൃഗസംരക്ഷണ വകുപ്പ്‌.

വളരെ സത്യസന്ധമായി പറഞ്ഞാൽ കർഷകരുടെ കൂടെ ഓടിയെത്താൻ വകുപ്പ്‌ പാടുപെടുകയാണ്‌. വകുപ്പിന്റെ നട്ടെല്ലായ വെറ്ററിനറി ഡോക്ടർമാർക്ക്‌ ഇതിൽ വലിയ ഖേദമുണ്ട്‌. ഞങ്ങൾക്ക്‌ അറിയാവുന്ന, ചെയാൻ സാധിക്കുന്ന കാര്യങ്ങൾ അല്ല വകുപ്പ്‌ ഞങ്ങളോട്‌ അവശ്യപ്പെടുന്നതെന്ന് അവർ പറയുന്നു. വകുപ്പിന് കടലാസ്‌ പണികളാണ്‌ വേണ്ടത്‌. ഒരുപാട്‌ കഴിവുള്ള, യോഗ്യതയുള്ള, സ്വപ്നങ്ങളുള്ള പ്രോഷണലുകൾ കർഷകർക്ക്‌ പ്രയോജനപ്പെടാതെ ഫയലുകളിൽ ചിതലരിച്ച് നശിക്കുന്നു. ഭൂരി ഭാഗവും നിസംഗതയിലേക്ക്‌ വഴി മാറുന്നു. ചിലരെല്ലാം പൊരുതി നോക്കുന്നു. മാറ്റങ്ങൾക്കായി ശ്രമിക്കുന്നു. 

ഡോക്ടറെ സസ്പെൻഡ് ചെയ്തതല്ലാതെ, ആ സാഹചര്യം ഒഴിവാക്കാനുള്ള എന്തെങ്കിലും നടപടികൾ വകുപ്പ്‌ സ്വീകരിച്ചോ? അങ്ങനെയല്ലേ പ്രശ്ന പരിഹാരം വേണ്ടത്‌? അല്ലെങ്കിൽ സസ്പെൻഷൻ ഇരുട്ടു കൊണ്ട്‌ ഓട്ടയടയ്ക്കൽ അല്ലേ?

English summary: Department of Animal Husbandry, Veterinary Doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com