ADVERTISEMENT

താറാവുകളുടെ ജീവനെടുക്കുന്ന  സാംക്രമികരോഗങ്ങളില്‍ പ്രധാനമായ  റൈമെറെല്ല രോഗം തടയാൻ  വെറ്ററിനറി സർവകലാശാല പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജ്  മൈക്രോബയോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പി. എം. പ്രിയയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഒരു പതിറ്റാണ്ടിലധികം നീണ്ട പ്രയത്നത്തിനൊടുവിൽ കർഷകർക്ക് കൈത്താങ്ങാവുന്ന വാക്‌സിൻ വികസിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വാക്‌സിൻ സാങ്കേതികവിദ്യ സംസ്ഥാന മൃഗസംരക്ഷണവകുപ്പിന് ഔദ്യോഗികമായി കൈമാറി. മൃഗസംരക്ഷണവകുപ്പ് മുൻകൈയെടുത്ത് സംസ്ഥാന വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റൂട്ട് വഴി ഉൽപാദനവും വിതരണവും സാധ്യമാക്കുന്നതോടെ കർഷകർക്ക് വാക്‌സിൻ ലഭ്യമാവും എന്നാണ് പ്രതീക്ഷ. 

റൈമെറെല്ല  രോഗത്തെ അറിയാം 

ന്യൂ ഡക്ക് രോഗം എന്നും ഡക്ക് സെപ്റ്റിസീമിയ എന്നും റൈമെറെല്ല രോഗത്തിന് വിളിപ്പേരുകൾ ഉണ്ട്.    റൈമെറെല്ല അനാറ്റിപെസ്റ്റിഫെർ എന്ന ബാക്ടീരിയ രോഗാണുക്കളാണ് രോഗകാരണം. കേരളത്തിൽ ഈ രോഗം ആദ്യമായി കണ്ടെത്തിയത് 2008ൽ വയനാട്ടിലായിരുന്നു. പതിനായിരക്കണക്കിന് താറാവുകളാണ്   പിന്നീടുള്ള വർഷങ്ങളിൽ  ഈ രോഗം ബാധിച്ച് കേരളത്തിൽ ചത്തൊടുങ്ങിയത്. രോഗം പടർന്നുപിടിച്ച ഇക്കഴിഞ്ഞ മാർച്ച് - ഏപ്രിൽ കാലയളവിൽ മാത്രം ഏകദേശം ആറായിരത്തോളം താറാവുകളാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചത്തൊടുങ്ങിയത്. രോഗാണുമലിനമായ പരിസരങ്ങളിൽ നിന്നും ശരീരത്തിലെ മുറിവുകളിലൂടെയും തീറ്റയിലൂടെയും വായുവിലൂടെയുമെല്ലാമാണ് രോഗാണുക്കൾ താറാവുകളുടെ ശരീരത്തിൽ എത്തിച്ചേരുന്നത്. രോഗബാധിതരായ  താറാവുകൾ അവയുടെ ശരീരസ്രവങ്ങളിലൂടെയും, കാഷ്‌ഠത്തിലൂടെയും രോഗാണുക്കളെ പുറന്തള്ളും. ഈ താറാവുകളുമായുള്ള   നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും (ശ്വസനമുൾപ്പെടെ) അവയുടെ കാഷ്‌ടം  കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, തീറ്റപ്പാത്രം പോലുള്ള ഫാം ഉപകരണങ്ങള്‍ എന്നിവയിലൂടെയും മറ്റു താറാവുകളിലേക്ക് രോഗം പടരും. ഏത് പ്രായത്തിലുള്ള താറാവുകളെയും രോഗം പിടികൂടാമെങ്കിലും 1 മുതൽ 9   ആഴ്ചവരെ വരെ പ്രായമുള്ള താറാവുകളിലാണ് കൂടുതൽ രോഗസാധ്യത. രോഗബാധയേറ്റ താറാവിൻ കുഞ്ഞുങ്ങളിൽ മരണനിരക്ക് 75 - 80  ശതമാനം വരെയാണ് .

രോഗാണുക്കൾ ശരീരത്തിനുള്ളിൽ പ്രവേശിച്ച് 2  മുതൽ 5 ദിവസത്തിനകം താറാവുകൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും.  തീറ്റയെടുക്കാതിരിക്കല്‍, ശ്വാസമെടുക്കാനുള്ള പ്രയാസം, ചിറകുകളുടെയും കാലുകളുടെയും  തളര്‍ച്ച, നടക്കാനും നീന്താനുമുള്ള മടി, തലയുടെയും കഴുത്തിന്റെയും വിറയൽ, ഇടക്കുള്ള തുമ്മൽ, മൂക്കിൽ നിന്നും കണ്ണിൽ നിന്നും സ്രവമൊലിക്കൽ, ദുര്‍ഗന്ധത്തോടുകൂടിയ പച്ചയും വെള്ളയും കലര്‍ന്ന വയറിളക്കം തുടങ്ങിയവയാണ്  രോഗത്തിന്‍റെ ആരംഭലക്ഷണങ്ങള്‍. രോഗബാധയേറ്റ താറാവിൻ കുഞ്ഞുങ്ങൾ  തറയിൽ മലർന്ന് വീണ് അവയുടെ കാലുകൾ വിടർത്തി കിടക്കുന്നതും കാണാം. റൈമെറെല്ലയുടെ ലക്ഷണങ്ങള്‍ പലപ്പോഴും താറാവുകളിലെ തന്നെ വസന്തരോഗത്തോട്  (താറാവ് പ്ളേഗ് ) സമാനത പുലർത്തുന്നുന്നവയാണ്. രോഗബാധയേൽക്കുന്ന താറാവിൻ കുഞ്ഞുങ്ങൾ രോഗലക്ഷങ്ങൾ തുടങ്ങിയാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൂട്ടമായി ചത്തുവീഴും. രോഗലക്ഷണങ്ങൾ പ്രകടമാവുന്നതിന് മുൻപ് തന്നെ ചത്തുപോവാനും ഇടയുണ്ട്. 

താറാവ് ഫാമുകളിൽ സ്വീകരിക്കാം ഈ ജൈവസുരക്ഷാമാർഗങ്ങൾ 

  • രോഗലക്ഷങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് രോഗനിർണയത്തിനും ചികിത്സകൾ ഉറപ്പാക്കുന്നതിനുമുള്ള  ക്രമീകരണങ്ങൾ ചെയ്യണം. സ്വയം ചികിത്സ അരുത്. റൈമെറെല്ല രോഗത്തിന്റെ ലക്ഷണങ്ങൾ പക്ഷിപ്പനി, താറാവ് വസന്ത, താറാവുകളിലെ കോളറ (അറ്റാക്ക് രോഗം/ പാസ്ച്ചുറല്ല രോഗം), പൂപ്പൽ വിഷബാധ  തുടങ്ങിയ രോഗങ്ങളുമായി സമാനത പുലർത്തുന്നതിനാൽ കൃത്യമായ രോഗനിർണയം അതീവ പ്രധാനമാണ് . മാത്രമല്ല കൾച്ചർ,  ആന്റിബയോട്ടിക് സെൻസിറ്റിവിറ്റി പരിശോധനകൾ നടത്തി ബാക്ടീരിയക്കെതിരെ ഏറ്റവും ഫലപ്രദമായ മരുന്ന് നിർണയിച്ച് ചികിത്സ നടത്താനുള്ള സംവിധാനങ്ങളും രോഗനിർണയ കേന്ദ്രങ്ങളിൽ ഉണ്ട്.
  • രോഗലക്ഷണങ്ങള്‍ കാണിക്കുന്ന താറാവുകളെ കൂട്ടത്തില്‍നിന്ന് മാറ്റിയിട്ട്  പരിചരിക്കണം.  അവയെ മറ്റ് താറാവുകൾക്കൊപ്പം മേയാൻ അയക്കരുത്.
  • റൈമെറെല്ല രോഗത്തിനെതിരെ ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സകൾ ലഭ്യമാണ്. പക്ഷികളുടെ സ്വാഭാവിക പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ കരള്‍ ഉത്തേജക മരുന്നുകൾ,  ധാതു ജീവക മരുന്നുകള്‍, മിത്രാണുമിശ്രിതങ്ങളായ പ്രോബയോട്ടിക്കുകള്‍, എന്നിവയും നല്‍കാം. രോഗ ബാധയില്ലാത്ത പക്ഷികളിൽ രോഗപ്രതിരോധത്തിനായി  ഡോക്ടർ നിർദ്ദേശിക്കുന്നതിൻ പ്രകാരം  ആന്റിബയോട്ടിക്‌ മരുന്നുകൾ ചേർത്ത്  നൽകാവുന്നതാണ്.
  • താറാവ് വളർത്തൽ കേന്ദ്രങ്ങളിൽ മതിയായ ശുചിത്വവും ജൈവസുരക്ഷാ മാർഗ്ഗങ്ങളും സ്വീകരിക്കുക  എന്നതാണ്  രോഗം തടയാൻ ഏറ്റവും ഫലപ്രദമായ മാർഗം. ദിവസേന തീറ്റ പാത്രങ്ങളും വെള്ള പാത്രങ്ങളും കഴുകി വൃത്തിയാക്കണം. ആഴ്ചയിൽ ഒരിക്കൽ ബ്ലീച്ചിംഗ് പൗഡർ ലായനിയിൽ (പത്ത് ശതമാനം വീര്യമുള്ള ലായിനി- നൂറ് ഗ്രാം ബ്ലീച്ചിംഗ് പൗഡർ ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് ലായനി തയാറാക്കാം) താറാവുകളുടെ തീറ്റ, വെള്ള പാത്രങ്ങൾ വൃത്തിയാക്കണം. താറാവുകൾക്ക് കുടിക്കാനായി ശുദ്ധജലം ഉറപ്പാക്കണം. ഓരോ പുതിയ ബാച്ച് താറാവിൻ കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതിന് മുൻപും കൂടും പരിസരവും ജൈവമാലിന്യങ്ങൾ നീക്കി  അണുനാശിനികൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. കൂടിനുള്ളിൽ ഫ്യൂമിഗേഷൻ നടത്തുന്നതും ഫലപ്രദമാണ്.  വിവിധ പ്രായത്തിലുള്ള താറാവുകളെ ഒരുമിച്ച് പാർപ്പിക്കുന്നതും പരിപാലിക്കുന്നതും ഒഴിവാക്കുന്നതാണ് ഉത്തമം. കോഴികൾക്കും ടർക്കികൾക്കുമരികിൽ താറാവിൻ കൂട്ടത്തെ പരിപാലിക്കുന്നത് ഒഴിവാക്കണം. രോഗമില്ലാത്ത പ്രജനനനകേന്ദ്രങ്ങളിൽ നിന്ന് മാത്രമേ താറാവിൻ കുഞ്ഞുങ്ങളെയും അടവെയ്ക്കാനായി മുട്ടകളും  വാങ്ങാവൂ. പുതുതായി കൊണ്ടുവരുന്ന താറാവുകളെ നിലവിലുള്ള താറാവുകൾക്കൊപ്പം പാർപ്പിക്കുന്നത് 2 - 3 ആഴ്ചത്തേക്ക് ഒഴിവാക്കണം. പ്രത്യേകം മാറ്റി പാർപ്പിച്ച് രോഗമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ മറ്റുള്ളവയ്‌ക്കൊപ്പം ചേർക്കാൻ പാടുള്ളു. അനാവശ്യ സന്ദർശകരെയും വാഹനങ്ങളെയും ഫാമിൽ അനുവദിക്കരുത്.
  • ഒരു കാരണവശാലും  മാലിന്യം നിറഞ്ഞ ജലാശയങ്ങളിലും മലിന ജലം കെട്ടി കിടക്കുന്ന ചളിക്കുണ്ടുകളിലും താറാവുകളെ മേയാൻ വിടരുത്. മലിനജലം കുടിക്കാനും നീന്തികുളിക്കാനും താറാവുകൾക്ക്  നൽകുകയുമരുത്.  മലിനജലത്തിൽ നീന്തിക്കുളിക്കാൻ അനുവദിച്ചാൽ കോളറക്കും പ്ലേഗിനും റൈമെറെല്ലക്കും താറാവുകളിൽ സാധ്യതയേറെ.
  • മതിയായ അളവിൽ മാംസ്യവും ഊർജവും മറ്റ് ധാതുലവണങ്ങളും അടങ്ങിയ പോഷക സമ്യദ്ധമായ തീറ്റ ശരിയായ അളവിൽ താറാവുകൾക്ക് ഉറപ്പാക്കണം. കാഷ്ഠവുമായി കലർന്ന് മലിനമായതും പൂപ്പൽ പിടിച്ചതുമായ തീറ്റ താറാവുകൾക്ക് നൽകരുത്.  
  • നിലവിൽ ലഭ്യമായ താറാവ് വസന്ത/ താറാവ് പ്ളേഗ്,  താറാവ് കോളറ/ പാസ്ചുറല്ലോസിസ്  തുടങ്ങിയ രോഗങ്ങക്കെതിരെയുള്ള വാക്‌സിനുകൾ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട്  കൃത്യമായ പ്രായത്തിൽ താറാവുകൾക്ക് നൽകുന്നതിൽ ഉപേക്ഷ അരുത്. താറാവുകൾക്ക് നാല് ആഴ്ച പ്രായമെത്തുമ്പോൾ താറാവ് കോളറ തടയാനുള്ള ആദ്യത്തെ വാക്‌സിൻ നൽകാം. ആറ്  ആഴ്ച പ്രായമെത്തുമ്പോൾ  താറാവ് വസന്ത തടയാനുള്ള ആദ്യത്തെ വാക്‌സിൻ നൽകാം. താറാവ് വസന്ത വാക്‌സിൻ വർഷത്തിൽ ഒരിക്കൽ ആവർത്തിക്കണം.

English summary: Riemerella anatipestifer Infection in Poultry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com