ADVERTISEMENT

സീബ്ര എന്ന മൃഗത്തെക്കുറിച്ചു പറയുമ്പോള്‍ ആദ്യം തന്നെ മനസിലേക്ക് ഓടിയെത്തുന്നത് അവയുടെ ശരീരമാകെയുള്ള കറുപ്പും വെള്ളയും നിറത്തിലുള്ള വരകളാണ്, അല്ലേ? ഈ വരകളില്ലാത്ത സീബ്രയെക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ? സീബ്രകളുടെ ലക്ഷണമായ ഈ വരകളില്ലാത്ത സീബ്രകളുമുണ്ട്. ഇവരെയാണ് ആൽബിനോ സീബ്രകള്‍ എന്നു പറയുന്നത്. ആൽബിനിസം എന്ന രോഗമാണ് ഈ നിറം മങ്ങലിനു പിന്നില്‍. പ്രകൃതിയില്‍ സാധാരണയായി കാണാത്തതെങ്കിലും കടലിലും കരയിലും എന്തിനേറെ പറയുന്നു ആകാശത്തു പാറിപ്പറക്കുന്ന പക്ഷികളെപ്പോലും ആല്‍ബിനിസം ബാധിച്ചേക്കാം. 

എന്താണ് ആല്‍ബിനിസം? 

ഒരു ജീവിയുടെ ശരീരത്തിന്റെയും കണ്ണുകളുടേയും മുടിയുടേയുമെല്ലാം നിറം നിശ്ചയിക്കുന്നത് മെലാനിന്‍ എന്ന വര്‍ണവസ്തുവാണ്. മെലാനിന്റെ ഉൽപാദനം കുറയുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ആല്‍ബിനിസം. ഇതിന്റെ ഫലമായി ജീവിയുടെ ശരീരമാകെ വെളുത്ത നിറമാകും. ഇത്തരം അവസ്ഥയിലുള്ളവരെ ആല്‍ബിനോകള്‍ എന്നു വിളിക്കും. 

മാതാപിതാക്കളില്‍നിന്നു കൈമാറിവരുന്ന ജനിതകരോഗമാണ് ആല്‍ബിനിസം. മെലാനോസൈറ്റ് എന്ന കോശങ്ങളിലാണ് മെലാനിന്റെ ഉൽപാദനം നടക്കുന്നത്. ആല്‍ബിനോകളില്‍ മെലാനോസൈറ്റുകളുണ്ടെങ്കിലും അവ ഭാഗികമായോ പൂര്‍ണമായോ പ്രവര്‍ത്തനരഹിതമായിരിക്കും. 

വെളുത്തവരെല്ലാം ആല്‍ബിനോകളല്ല

വെളുത്ത നിറമുള്ള എല്ലാ മൃഗങ്ങളും ആല്‍ബിനോകള്‍ അല്ല. ആല്‍ബിനോ ബാധിച്ച മൃഗങ്ങളേയും അല്ലാത്തവയേയും കണ്ണില്‍ നോക്കി തിരിച്ചറിയാം. ഇവയുടെ കൃഷ്ണമണിയുടെ നിറം വിളറിയ ചുവപ്പോ പിങ്കോ ആയിരിക്കും. മീനുകളിലും പക്ഷികളിലും പ്രാണികളിലും ഉരഗങ്ങളിലുമെല്ലാം ആല്‍ബിനിസം കണ്ടുവരാറുണ്ട്. വെള്ള നിറത്തിലുള്ള തൂവലുകളും ചെതുമ്പലുകളുമൊക്കെയാണ് ഇവയുടെ പ്രത്യേകത. 

ഇവര്‍ക്കുവേണം പരിചരണം

വീട്ടിൽ ഓമനിച്ചു വളര്‍ത്തുന്ന മൃഗങ്ങളിലും ആൽബിനിസമുണ്ട്. വെള്ള നിറത്തിലുള്ള രോമവും വിളറിയ നീല കണ്ണുകളും പിങ്ക് മൂക്കുമാണ് ആല്‍ബിനോ നായകളുടെ പ്രത്യേകത. മെലാനിന്‍ ഇല്ലാത്തതിനാല്‍ ആല്‍ബിനോ നായകളുടെ ത്വക്കും കണ്ണും വളരെ മൃദുവായിരിക്കും. അതുകൊണ്ടുതന്നെ ഇവരെ രൂക്ഷമായ സൂര്യപ്രകാശത്തില്‍നിന്നു സംരക്ഷിക്കേണ്ടതുണ്ട്. മാത്രമല്ല ഇവയുടെ കാഴ്ചശക്തിയും മറ്റുള്ളവയെ അപേക്ഷിച്ച് കുറവായിരിക്കും. 

ആല്‍ബിനോ പൂച്ചകളുടെ കണ്ണിന്റെ നിറം വിളറിയ നീലയോ പിങ്കോ ചുവപ്പോ ആയിരിക്കും. ആല്‍ബിനോ നായ്ക്കള്‍ക്കു നല്‍കുന്ന പരിചരണം പൂച്ചകള്‍ക്കും വേണം. ആല്‍ബിനിസം ബാധിച്ച പൂച്ചകളുടെ കേള്‍വി പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടാം. കഴിവതും ഇവയെ വീടിനുള്ളില്‍ വളര്‍ത്തുന്നതിലൂടെ മറ്റ് ആപത്തുകള്‍ ഒഴിവാക്കാം. ഇവരും സൂര്യപ്രകാശം താങ്ങുന്നവരല്ല. 

എന്നാല്‍ പക്ഷികളുടെ കാഴ്ചശക്തിയെ ആല്‍ബിനിസം കാര്യമായി ബാധിക്കുന്നില്ല. മനുഷ്യന്‍, മുയല്‍, ആമ, മുതല, അണ്ണാന്‍, തിമിംഗലം, ചീങ്കണ്ണി തുടങ്ങിയ ജീവികളിലും ആല്‍ബിനിസം കണ്ടുവരാറുണ്ട്. 

ജീവിതം പലപ്പോഴും ദുരിതമാണ്

നിറവ്യത്യാസം കാരണം പലപ്പോഴും ദുരിതമനുഭവിക്കുന്നവരാണ് ആല്‍ബിനോകളായ മൃഗങ്ങള്‍. പതുങ്ങിയിരുന്ന് ഇരപിടിക്കാനും വേട്ടക്കാരുടെ കണ്ണില്‍പ്പെടാതെ മറയാനും വന്യമൃഗങ്ങളെ സഹായിക്കുന്നത് അവയുടെ സ്വാഭാവിക നിറമാണ്. എന്നാല്‍ ആല്‍ബിനോകളുടെ വെളുപ്പ് നിറം അവയെ വളരെ വേഗം തിരിച്ചറിയാനിടയാക്കുന്നു. അതോടെ ഭക്ഷണം ഇല്ലാത്ത അവസ്ഥയിലേക്ക് എത്തുമെന്നു മാത്രമല്ല ജീവന്റെ കാര്യവും ഭീഷണിയിലാകും. ഇണയെ കണ്ടെത്തുന്നതിലും ആല്‍ബിനോകള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. 

snowflake
സ്നോഫ്ലേക്ക്

ആല്‍ബിനോകളെ വീട്ടില്‍ ഓമനിച്ചു വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളമുണ്ട്. മാത്രമല്ല അപൂര്‍വ ഇനത്തില്‍പ്പെട്ട ജീവികളെ വാണിജ്യാവശ്യങ്ങള്‍ക്കും മറ്റുമായി വാങ്ങുന്നവരുമുണ്ട്. ഇത്തരക്കാരെ ലക്ഷ്യംവച്ച് വേട്ടക്കാർ ആല്‍ബിനോകളെ പിടികൂടുന്നു. ഈ പ്രവണതകള്‍ ആല്‍ബിനോകളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നു മനസിലാക്കി ഇവയെ മൃഗശാലകളിലേക്ക് മാറ്റാൻ പല ഭരണകൂടങ്ങളും ശ്രദ്ധിക്കുന്നു. നാഷണല്‍ ജിയോഗ്രഫിക് മാസികയില്‍ ഇടം നേടിയ സ്‌നോ ഫ്‌ളേക്ക് എന്ന ഗൊറില്ലയാണ് ആല്‍ബിനോകള്‍ക്കിടയിലെ ഒരു താരം. 2003ല്‍ ത്വക്കിലുണ്ടായ കാന്‍സറിനേത്തുടര്‍ന്ന് സ്‌നോഫ്‌ളേക്ക് ജീവൻ വെടിഞ്ഞു.

ഓള്‍നെയില്‍ നൂറോളം ആല്‍ബിനോ അണ്ണാന്മാരുണ്ട്. ഓള്‍നെ നഗരം വളരെ അഭിമാനത്തോടെയാണ് അവരുടെ നാട്ടിലെ അണ്ണാന്മാരെക്കുറിച്ചു പറയുന്നത്. വാഹനമിടിച്ച് അണ്ണാന്മാര്‍ ചത്തോടുങ്ങുന്നത് തടയുന്നതിനായി അവര്‍ പ്രത്യേക നിയമം വരെ പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു.

English summary: Albinism in Birds and Animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com