ADVERTISEMENT

ലോകത്തിലെ ഏറ്റവും വിലയുള്ള പശുക്കിടാവ് എന്ന ഖ്യാതി ഇംഗ്ലണ്ടിലെ പോഷ് സ്പൈസ് എന്ന പശുക്കുട്ടിക്ക്. കഴിഞ്ഞ ആഴ്ച നടന്ന ലേലത്തിൽ 2.61 കോടി രൂപയ്ക്കാണ് നാലു മാസം പ്രായമുള്ള പശുക്കിടാവ് വിറ്റുപോയത്. 

ലിമോസിൻ ഇനത്തിൽപ്പെട്ട, വംശാവലിയുള്ള പശുക്കിടാവാണ് പോഷ് സ്പൈസ്. ഷ്രോപ്ഷയറിലെ ലോഡ്ജ് ഫാം ആയിരുന്നു ഈ പശുക്കിടാവിന്റെ ഉടമ. 

ഇതിനു മുൻപത്തെ റെക്കോർഡ് 2014ൽ ആയിരുന്നു. സ്പൈസ് ഗേൾ എന്ന ആ പശുക്കിടാവ് വിറ്റുപോയത് പോഷ് സ്പൈസിന്റെ പകുതിവിലയ്ക്കായിരുന്നു.

കൃത്യമായ വംശാവലി രേഖപ്പെടുത്തിയ 68 കിടാക്കളായിരുന്നു ലേലത്തിനുണ്ടായിരുന്നത്. അവയിൽനിന്നാണ് ഇത്രയേറെ തുകയുടെ മൂല്യം പോഷ്സ്പൈസിന് ലഭിച്ചത്. 2014ലെ റെക്കോർഡ് മാത്രമല്ല പോഷ് സ്പൈസ് മറികടന്നത്. യുകെയിലെയും യൂറോപ്പിലെയും ഏറ്റവും വിലയേറിയ പശുക്കിടാവെന്ന പേരും ഇനി പോഷ് സ്പൈസിനു സ്വന്തം.

യൂറോപ്പ് ഭൂഖണ്ഡത്തിന്റെ അത്രതന്നെ പ്രായമുള്ള കന്നുകാലി ഇനം എന്നാണ് ലിമോസിനെ വിശേഷിപ്പിക്കാറുള്ളത്. ഗുഹാ ചിത്രങ്ങളിൽനിന്നുള്ള വിവരങ്ങൾ അനുസരിച്ച് 20,000 വർഷത്തെ ചരിത്രം പറയാനുണ്ട് ഈ ഇനത്തിന്. ഫ്രാൻസിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് ഈ ഇനം ഉദ്ഭവിച്ചതെന്നു കരുതപ്പെടുന്നു. ഏതു കാലാവസ്ഥയുമായും പൊരുത്തപ്പെടാനുള്ള കഴിവും മികച്ച തീറ്റപരിവർത്തനശേഷിയുമുള്ളതിനാൽ പ്രധാനമായും ഇറച്ചിയാവശ്യത്തിനായാണ് ഇവയെ വളർത്തിവരുന്നത്. 

ശരാശരി 650 കിലോഗ്രാം ഭാരമാണ് ലിമോസിൻ പശുക്കൾക്കുള്ളത്. പ്രായപൂർത്തിയായ കാളകൾക്ക് 1000 കിലോഗ്രാം വരെ തൂക്കം കാണാറുണ്ട്. ചെറിയ തലയും കുറുകിയ കഴുത്തുമാണ് ഇക്കൂട്ടർക്ക് സ്വർണനിറം കലർന്ന ചുവപ്പാണ് നിറം. 

വംശശുദ്ധി നിലനിർത്തി വളർത്തുന്നുണ്ടെങ്കിലും ഇറച്ചിയാവശ്യത്തിന് ലിമോസിൻ–ഹോൾസ്റ്റിൻ ഫ്രീഷ്യൻ സങ്കരമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതിവേഗമുള്ള വളർച്ചയാണ് സങ്കര ഇനത്തിന്റേ നേട്ടം. 

English summary: British cow 'Posh Spice' becomes world's most expensive heifer 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com