ADVERTISEMENT

കുവി എന്ന പേര് അറിയാത്തവരായി ആരുമുണ്ടാകില്ല. കഴിഞ്ഞ വര്‍ഷം പെട്ടിമുടിയില്‍നിന്ന് ഇടുക്കി പൊലീസ് സേനയിലേക്കെത്തിയ ഒരു നാടന്‍ നായ. അവള്‍ വീണ്ടും വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ്... ഇത്തവണ സംഗതി അല്‍പം വിവാദമാണ്. ഒരു വര്‍ഷത്തിനുശേഷം കുവിയെ തിരികെ വേണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ എത്തിയിരിക്കുന്നു...

എന്നാല്‍, പെട്ടിമുടി ദുരന്തം നടന്ന് എട്ടു മാസം പിന്നിടുമ്പോള്‍ കുവിയെ തേടി അവകാശികളെത്തുന്നത് ശ്വാനപ്രേമികളില്‍ ഭീതി ഉളവാക്കുന്നുണ്ട്. കാരണം കഴിഞ്ഞ എട്ടു മാസം കുവിക്കു ലഭിച്ചുപോന്നിരുന്ന നല്ല ഭക്ഷണവും പരിചരണവും താമസവും ഇനി അതുപോലെ ലഭിക്കില്ലെന്ന് ശ്വാനപ്രേമികള്‍ക്ക് ഉറപ്പാണ്. കുവിയുടെ ഉടമസ്ഥരുടെ ബന്ധുക്കളാണ് നായയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് പോലീസ് സേനയെ സമീപിച്ചിരിക്കുന്നത്. വൈകാതെ തന്നെ അപേക്ഷകര്‍ക്ക് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് സൂചന.

പെട്ടിമുടി അപകടത്തില്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ തന്‌റെ ഉടമസ്ഥരെ തേടിയലഞ്ഞ കുവി തന്‌റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കേരള ജനതയുടെ മുഴുവന്‍ പ്രിയപ്പെട്ടവളായത്. പത്തുവയസുകാരിയുടെ മൃതദേഹത്തിനരികെ വേദനയോടെ നിന്ന കുവിയുടെ ചിത്രം ഓരോ ശ്വാനപ്രേമിയുടെയും മനസ് ഉലച്ചിട്ടുണ്ട്. കുവിയെ ശ്രദ്ധിച്ച ഇടുക്കി പൊലീസ് കെ9 സ്‌ക്വാഡിലെ പരിശീലനകനായ അജിത് മാധവന്‍ അവളുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ കുവി പൊലീസ് സേനയുടെ ഭാഗമായി.

പെട്ടിമുടിയില്‍നിന്ന് രക്ഷപ്പെടുത്തിയതു മുതല്‍ അജിത് മാധവനാണ് കുവിയുടെ പരിശീലകനും സംരക്ഷകനും. പൊലീസ് നായ്ക്കള്‍ക്കു കൊടുക്കുന്ന അതേ ഭക്ഷണക്രമമാണ് കുവിക്കുമുള്ളതെന്ന് അജിത് മാധവന്‍ കര്‍ഷകശ്രീയോടു പറഞ്ഞു. കൂടാതെ, ഒബീഡിയന്‍സ് പാഠങ്ങള്‍ കുവി പഠിച്ചെടുത്തിട്ടുമുണ്ട്. സിറ്റ്, ഡൗണ്‍, ഹീല്‍ തുടങ്ങിയ കമാന്‍ഡുകളും കുവിക്ക് ഇപ്പോള്‍ മനഃപാഠം. ഹഡ്ഡില്‍സും പേടിയില്ലാതെ ചാടിക്കടക്കാന്‍ കുവിക്ക് ഇപ്പോള്‍ കഴിയും.

വീണ്ടും പഴയ സ്ഥലത്തേക്ക് തിരികെ പോയാല്‍ പൊലീസ് നായ എന്ന പരിവേഷത്തില്‍നിന്ന് കേവലം ഒരു തെരുവുനായയിലേക്കുതന്നെ കുവി തിരിച്ചുപോകുമെന്ന് ഉറപ്പാണ്. കാരണം, നല്ല ഭക്ഷണം നല്‍കാനോ, പാര്‍പ്പിടം ഒരുക്കാനോ പുതിയ സംരക്ഷകര്‍ക്കു കഴിഞ്ഞെന്നുവരില്ല. കുവിയെ പെട്ടിമുടിയില്‍നിന്ന് ലഭിച്ചപ്പോള്‍ അവളുടെ രൂപവും ഇപ്പോളുള്ള അവളുടെ രൂപം കണ്ടാല്‍ മനസിലാകും അവള്‍ എത്രത്തോളം സന്തോഷത്തോടെയാണ് പോലീസ് സേനയില്‍ ആയിരിക്കുന്നതെന്ന്. അജിത് മാധവന്‍ പലപ്പോഴായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ദൃശ്യങ്ങള്‍ കാണാം.

English summary: Save Pettimudi Dog Kuvi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com