ADVERTISEMENT

വളർത്തുമൃഗങ്ങളിൽ പ്രതികൂലമായ കാലാവസ്ഥയോടും സാഹചര്യത്തോടും വളരെവേഗം പ്രതികരിക്കുന്നവയാണ് മുയലുകൾ. പെട്ടെന്നുണ്ടാകുന്ന ഭയം മുയലുകളിൽ മരണത്തിനുതന്നെ കാരണമാകാറുണ്ട്. മറ്റു ജീവികളുടെ സാമീപ്യവും വലിയ ശബ്ദവുമൊക്കെയുണ്ടാക്കുന്ന സമ്മർദ്ദം അസുഖങ്ങൾ വരുത്തിവയ്ക്കുന്നതു കൂടാതെ മുയലുകളുടെ ഗർഭധാരണത്തെയും പ്രസവത്തെയുമൊക്കെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അത്തരത്തിലൊന്നാണ് ചാപിള്ളകളെ പ്രസവിക്കുന്നത്.

മുയലുകളുടെ ഗർഭകാലം സാധാരണ 31 ദിവസമാണെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ച് 34 ദിവസം വരെ മുന്നോട്ടു പോകാറുണ്ട്. അതുപോലെ ദിവസം തികയാതെയും പ്രസവിക്കാറുമുണ്ട്. ദിവസം തികയാതെ പ്രസവിക്കുമ്പോൾ മിക്കവാറും ജനിക്കുന്നത് ജീവനില്ലാത്ത കുഞ്ഞുങ്ങളായിരിക്കും. അവയുടെ ശരീരവളർച്ചയും പൂർത്തിയായിട്ടുണ്ടാവില്ല. 31 ദിവസത്തെ ഗർഭകാലത്ത് പൂർണവളർച്ചയെത്താത്ത കണ്ണു തുറക്കാത്ത കുഞ്ഞുങ്ങളെയാണ് മുയലുകൾ പ്രസവിക്കുക. അപ്പോൾ ഇണചേർത്തശേഷം 27–28 ദിവസമൊക്കെ ആകുമ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് കടന്നുവരാനുള്ള സാധ്യത വളരെ കുറവ് മാത്രമാണ്. അതിൽത്തന്നെ നല്ല ശതമാനവും ചത്തുപോകാനാണ് സാധ്യത. ദിവസം തികയാതെ പ്രസവിക്കുന്നതിനാൽ അമ്മ മുയൽ കുഞ്ഞുങ്ങളെ ശ്രദ്ധിക്കുകയുമില്ല.

എന്താണ് കാരണം

ആദ്യം സൂചിപ്പിച്ചതുപോലെ സമ്മർദ്ദങ്ങൾ താങ്ങാനുള്ള ശേഷി മുയലുകൾക്ക് കുറവാണ്. പ്രത്യേകിച്ച് ഗർഭകാലത്ത് മുയലുകൾ സമ്മർദ്ദത്തിന് വിധേയ ആകാനുള്ള സാധ്യതയും കൂടുതലാണ്. വളർച്ചയെത്താതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള കാരണങ്ങളിൽ ചിലത് നോക്കാം.

1. ഉയർന്ന രക്ത സമ്മർദ്ദം

പല സാഹചര്യങ്ങൾക്കൊണ്ടും മുയലുകളിൽ രക്തസമ്മർദ്ദം ഉയരാം. പേടിക്കാനിടയുള്ള സാഹചര്യം ഒഴിവാക്കുന്നതിനൊപ്പം ഭക്ഷണകാര്യങ്ങളിൽ ചിട്ട വേണം.

2. അണുബാധ

കൂടും പരിസരവും വൃത്തിയല്ലായെങ്കിൽ മൂത്രാശയ, ഗർഭാശയ അണുബാധകൾക്കു കാരണമാകാം. അതുപോലെ കുടിവെള്ളം 24 മണിക്കൂറും കൂട്ടിൽ ഉണ്ടായിരിക്കണം. മുയൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

3. സമ്മർദ്ദം

മുയലുകളിൽ സമ്മർദ്ദമുണ്ടാകാൻ ഒട്ടേറെ കാരണങ്ങളും സാഹചര്യങ്ങളുമുണ്ട്. അവ ഒഴിവാക്കാൻ മുയൽ വളർത്തുന്ന ഓരോ വ്യക്തിയും ശ്രമിച്ചിരിക്കണം.

  • മറ്റു മുയലുകളുടെ സാമീപ്യം‌

ഗർഭിണികളായ മുയലുകളെ ഏറെ സമ്മർദ്ദത്തിലാക്കുന്ന ഒന്നാണ് ഒപ്പം മറ്റു മുയലുകളുള്ളത്. പ്രത്യേകിച്ച് ആൺമുയൽ കൂടെയുണ്ടെങ്കിൽ ഇണചേരാൻ ശ്രമിക്കുകയും പെൺമുയലിന് അതൊരു ബുദ്ധിമുട്ടായി മാറുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാൽ ദിവസമെത്താതെ പ്രസവിക്കുകയോ, അതല്ലെങ്കിൽ പ്രസവിച്ചാൽത്തന്നെ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യും.

  • ഗർഭകാലത്തെ യാത്ര

ഗർഭമുള്ള മുയലുകളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതോ മറ്റൊരാളുടെ ഫാമിലേക്ക് കൊണ്ടുപോകുന്നതോ സമ്മർദ്ദത്തിനു കാരണമാകും. ഇതും പ്രസവത്തെ പ്രതികൂലമായി ബാധിക്കും.

  • മറ്റു ജീവികളുടെ സാമീപ്യം

നായ, പൂച്ച, പാമ്പ്, മരപ്പട്ടി, കീരി തുടങ്ങിയ ജീവികൾ വന്ന് ആക്രമിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത് സമ്മർദ്ദത്തിനു കാരണമാകും.

  • കാലാവസ്ഥ

തണുപ്പുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന മുയലുകൾക്ക് കേരളത്തിലെ ഈർപ്പം നിറഞ്ഞ ചൂടുകാലാവസ്ഥ താങ്ങാനുള്ള ശേഷിയില്ല. അതുകൊണ്ടുതന്നെ ഗർഭമലസൽ, ദിവസം തികയാതെയുള്ള പ്രസവം, കുഞ്ഞുങ്ങളെ സംരക്ഷിക്കാതിരിക്കൽ, രോഗബാധ, പെട്ടെന്നുള്ള മരണം തുടങ്ങിയവ കൂടും. ചൂടു കുറയ്ക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചിരിക്കണം.

  • വലിയ ശബ്ദങ്ങൾ

ആഘോഷവേളകളിലെ വലിയ ശബ്ദങ്ങൾ മുയലുകൾക്ക് സമ്മർദ്ദമാകും. പടക്കം, മൈക്ക് അനൗൺസ്മെന്റ്, വാഹനശല്യം, നായ്ക്കളുടെയും പക്ഷികളുടെയും ശബ്ദങ്ങൾ തുടങ്ങിയവയെല്ലാം സമ്മർദ്ദത്തിനും കാരണമാകും.

4. അസുഖങ്ങൾ

മണ്ഡരി പോലുള്ള ചർമരോഗങ്ങൾ വിട്ടുമാറാത്ത മുയലുകൾക്ക് എപ്പോഴും അസ്വസ്തതയായിരിക്കും. അത് ഗർഭധാരണത്തെയും പ്രസവത്തെയും ബാധിക്കും. എന്തെങ്കിലും വിധത്തിൽ രോഗമുള്ളവയെ ഇണചേർക്കാതിരിക്കുന്നതാണ് ഉത്തമം. ചികിത്സിച്ച് രോഗം പൂർണമായും മാറിയതിനുശേഷം മാത്രം ഇണചേർക്കുക.

5. മരുന്നുകളുടെ ഉപയോഗം

ചർമരോഗങ്ങൾക്ക് ഉള്ളിൽ നൽകുന്ന മരുന്ന്, തൊലിക്കടിയിൽ നൽകുന്ന കുത്തിവയ്പ്പ്, പാസ്ചുറല്ലോസിസ് (കുരലടപ്പൻ) പോലുള്ള അസുഖങ്ങൾക്ക് നൽകുന്ന ആന്റിബയോട്ടിക്കുകൾ തുടങ്ങിയവ അബോർഷന് കാരണമാകാം. അതുകൊണ്ടുതന്നെ ഗർഭകാലത്തെ ചികിത്സ വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ പാടുള്ളൂ.

മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനൊപ്പം പോഷസമ്പുഷ്ടമായ സമീകൃത തീറ്റയും നാരുകളടങ്ങിയ പുല്ലും ശരീരത്തിന് ആവശ്യമായ കാത്സ്യം–വൈറ്റമിൻ സപ്ലിമെന്റുകളും കരൾ ഉത്തേജക ടോണിക്കും നൽകിയാൽ മുയലുകൾ ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും അവയെ നല്ല രീതിയിൽ പരിപാലിക്കുകയും ചെയ്യും.

English summary: Premature Birth in Rabbits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com