ADVERTISEMENT

നായ്ക്കളെ അരുമയായി കാണുമെങ്കിലും ഒരു വിഭാഗം നായ്ക്കള്‍ അവഗണന നേരിടേണ്ടി വരുന്നവരാണ്. തെരുവില്‍ അലഞ്ഞു നടക്കുന്ന അത്തരം നായ്ക്കളെ നാടനെന്നോ തെരുവുനായയെന്നോ വിളിക്കുന്നു. അത്തരം നായ്ക്കളെ സംരക്ഷിക്കാന്‍ ഒട്ടേറെ വ്യക്തികളും സംഘടനകളും ഇന്ന് സംസ്ഥാനത്തുണ്ട്. അവരോടും ചിലര്‍ക്ക് അവമതിപ്പാണുള്ളത്. വീട്ടില്‍ ഏതാനും നാടന്‍ നായ്ക്കളെ വളര്‍ത്തുന്ന പാലക്കാട് സ്വദേശിയായ ജിനേഷ് രാമചന്ദ്രന്‍ തനിക്കുണ്ടായ ഒരു അനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. നായയെ ഇഷ്ടപ്പെടുന്ന തനിക്ക് ലഭിച്ച് അംഗീകാരമാണ് നായ ഇടയന്‍ എന്നുള്ള പദവിയെന്ന് ജിനേഷ് പറയുന്നു. അദ്ദേഹത്തിന്‌റെ കുറിപ്പിന്‌റെ പൂര്‍ണരൂപം ചുവടെ,

വോട്ട് ചെയ്യാനുള്ള നമ്പര്‍ എഴുതിയ സ്ലിപ്പുമായി വന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ എന്നെ വിളിച്ച പേരാണ് നായ ഇടയന്‍. ആലോചിച്ചപ്പോള്‍ എനിക്കും അതു രസകരമായി തോന്നി. അവര്‍ എന്നോട് ചോദിച്ചു (അധികം പേരും എന്നോട് ചോദിക്കുന്ന അതെ കാര്യം) നിനക്ക് വല്ല പശുവിനെയോ ആടിനെയോ കോഴിയെയോ കാടയെയോ മുയലിനെയോ പോത്തിനെയോ എരുമയെയോ താറാവിനെയോ എന്തിന് അധികം വല്ല ലവ് ബേഡ്‌സിനെയോ ഗപ്പി മീനുകളെയോ വളര്‍ത്തികൂടെ. ഈ ചൊക്ലി പട്ടികളെ വീട്ടില്‍ കൊണ്ടുവന്നു നിറയ്ക്കുന്ന നേരം വല്ല വരുമാനം ഇണ്ടാവില്ലേ... കൈയിലെ കാശ് ചെലവാക്കി ഇവറ്റകളെ തീറ്റിപ്പോറ്റുന്ന നേരം... 

ഞാന്‍ പറഞ്ഞു പട്ടിപ്പാല്‍ മനുഷ്യന് വേണ്ട, പട്ടി ഇറച്ചി വേണ്ട (ഇന്ത്യയിലെ കാര്യമാണ്. മറ്റ് പലയിടത്തും അതിനെയും വെട്ടി വിഴുങ്ങുന്നുണ്ടത്രേ) എന്ന ഒറ്റ കാരണം കൊണ്ട് നികൃഷ്ട ജീവിയായി മുദ്ര കുത്തപ്പെട്ട ഈ ലോകത്തിലെ ഏറ്റവും നന്ദിയുള്ള ഒരു ജീവിയാണ് നായ. 

നിങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ നാടന്‍ പെണ്‍കുട്ടി വേണം, കുടിക്കാന്‍ നല്ല നാടന്‍ പശുവിന്റെ പാല് വേണം, മട്ടണ്‍ ചാപ്‌സിന് നാടന്‍ മുട്ടന്‍ ആട് വേണം, കോഴിക്കറിവച്ച് ചോറുണ്ണാന്‍ നാടന്‍ കോഴി തന്നെ വേണം, പുഴുങ്ങി കഴിക്കാന്‍ നാടന്‍ കോഴിമുട്ട വേണം, വിഷമയമായ പച്ചക്കറി കഴിക്കാന്‍ വയ്യാത്ത കാരണം നാടന്‍ പച്ചക്കറി വേണം, എന്തിന് അധികം ഒരു ജോലിക്ക് ശ്രമികുയാണേല്‍ സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ വലിയ സന്തോഷം, അതും നമ്മുടെ രാജ്യത്ത്, നമ്മുടെ നാട്ടില്‍... നമ്മുടെ നാട്ടിലെ ഉത്സവങ്ങളില്‍ ഒഴിച്ച് കൂടാന്‍ ആവാത്ത ഒരു സംഭവമാണ് ആനയെ എഴുന്നെള്ളിക്കല്‍. അതിനും നാടന്‍ ആനയെ വേണം.

പക്ഷേ, നാടന്‍ നായയെ വളര്‍ത്തൂ എന്നു പറഞ്ഞാല്‍ മലയാളികളുടെ അല്ലെങ്കില്‍ പാശ്ചാത്യരെ കോപ്പി അടിച്ചു ജീവിക്കുന്ന ഞാന്‍ അടക്കമുള്ള ഇന്ത്യക്കാരുടെ മുഖം ചുളിയും... 

ഒരു അഡോപ്ഷന്‍ പോസ്റ്റ് ഇട്ടാല്‍ വിളിവരും. ഏതാ ഇനം 

അപ്പോ ഞാന്‍ പറയും നാടന്‍ 

അപ്പോ അവര്‍: അയ്യേ നാടന്‍ ആണോ 

അപ്പൊ ഞാന്‍ ചോദിക്കും: അതെന്താ ചേട്ടാ (ചേച്ചി ) നാടന് എന്താ കുഴപ്പം?

അവര്‍: നാടന്‍ ഒക്കെ ആണേല്‍ ഇവിടതന്നെ ഉണ്ടല്ലോ ഞങ്ങള്‍ക്ക് നേരിട്ട് എടുത്താല്‍ പോരേ 

ഞാന്‍ പറയും: എന്നാല്‍ എടുത്തോളൂ വളരെ നല്ല കാര്യം ആണ് നന്മകള്‍ ഉണ്ടാകും എന്ന് 

അപ്പൊ അവര്‍: ആര്‍ക്കു വേണം ചേട്ടാ ചോക്ലി പട്ടിയെ.. വല്ല ക്രോസ്സ് ഉണ്ടേല്‍ പറ നോക്കാം... 

ഞാന്‍ ശരി എന്നുപറഞ്ഞു ഫോണ്‍ കട്ട് ചെയ്യും... 

ഞാന്‍ ആലോചിക്കാറുണ്ട് പണ്ട് മിക്ക വീട്ടിലും ഒരു നാടന്‍ നായ എങ്കിലും ഉണ്ടായിരുന്നു. ബ്രീഡര്‍മാര്‍ വിദേശ നായകളെ കൊണ്ടുവന്നു അതില്‍ വരുമാനം കണ്ടെത്തിത്തുടങ്ങിയതോടെ എന്തിലും ഏതിലും പൊങ്ങച്ചം കാണിക്കാന്‍വെമ്പുന്ന നമ്മുടെ മനസും അവരുടെ പിന്നാലെ പോയി. 10,000 മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള നായകളെ വില്‍ക്കുന്ന ആളുകള്‍ രംഗത്തുവന്നു. കൗതുകത്തിന്റെയും പത്രാസിന്റെയും പുറത്തു പതിനായിരങ്ങള്‍ മുടക്കി നായയെ വാങ്ങി അതിന്റെ കൗതുകം തീരുമ്പോള്‍ റോഡില്‍ അവശനിലയില്‍ ഉപേക്ഷിക്കുന്ന മനസാക്ഷി ഇല്ലാത്ത ഒരുപാടു ദുരന്തങ്ങള്‍ ഇപ്പോള്‍ നമ്മുടെ ചുറ്റും ഉണ്ട്.. 

വിദേശ നായകളുടെ കടന്നുവരവോടെ ഇന്ത്യന്‍ നായകള്‍ക്ക് പുതിയ പേര് നല്‍കപ്പെട്ടു ചൊക്ലിപ്പട്ടി, തെരുവ് നായ എന്നൊക്കെ.. 

ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് വിദേശ ഇനം നായകളോട് സ്‌നേഹം ആവാം. വാങ്ങാം. വളര്‍ത്താം. പക്ഷേ, ഒരു നാടന്‍ നായയെ എങ്കിലും വളര്‍ത്തുക. തെരുവില്‍നിന്നും ഒരു ജീവന്‍ എങ്കിലും വയറു നിറച്ചു ഭക്ഷണം കഴിച്ചു സുഖമായി ജീവിച്ചു മരിക്കട്ടെ. 

ഇനി അതിനും വയ്യെങ്കില്‍ നമ്മള്‍ വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ വല്ലോം വിശപ്പു കാരണം തിന്നാന്‍ വേണ്ടി നമ്മുടെ പറമ്പിലോ മറ്റോ വന്നാലോ അതും അല്ലേല്‍ റോഡില്‍ വല്ലതും പെറുക്കി തിന്നു നില്‍ക്കുന്നത് കണ്ടാലോ കല്ല് പെറുക്കി ഏറിയുക, നടു തല്ലി ഒടിക്കുക പോലുള്ള കലാപരിപാടികള്‍ നടത്താതെയെങ്കിലും ഇരിക്കുക. അവയ്ക്കും വേദനയും വിശപ്പും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com