ADVERTISEMENT

അഞ്ചു ദിവസം കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിലായ പക്ഷിമൃഗാദികളുടെ വാർത്ത പുറംലോകമറിഞ്ഞത് കഴിഞ്ഞ ദുഃഖവെള്ളിയിലാണ്. പരിസരവാസികൾ കൺട്രോൾ റൂമിൽ അറിയിച്ചതിനെത്തുടർന്ന് നിലമ്പൂരിലെ എമർജൻസി സെസ്ക്യൂ ഫോഴ്സ് എന്ന സംഘടന അവയെ ഏറ്റെടുത്തു. ആ മൃഗങ്ങളെ ഏറ്റെടുത്തുമായി ബന്ധപ്പെട്ട് ഇആർഎഫിലെ അംഗമായ ബിബിൻ പോളിന്റെ കുറിപ്പ് കർഷകശ്രീ പങ്കുവച്ചിരുന്നു. ഒട്ടേറെ മൃഗസ്നേഹികൾ റെസ്ക്യൂ ചെയ്ത മൃഗങ്ങളെക്കുറിച്ചും ഇആർഎഫ് എന്ന സംഘടനയെക്കുറിച്ചും കൂടുതൽ അറിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേത്തുടർന്ന് അന്നത്തെ രക്ഷാപ്രവർത്തനത്തിന്റെ വിശദ വിവരങ്ങൾ കർഷകശ്രീയുടെ വായനക്കാർക്കായി പങ്കുവയ്ക്കുകയാണ്.

erf-members
എമർജൻസി റെസ്ക്യു ഫോഴ്സ് അംഗങ്ങൾ

എമർജൻസി റെസ്ക്യൂ ഫോഴ്സ്

അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിക്കാനും അടിയന്തിര സഹായങ്ങൾ നൽകാനുമായി രൂപീകരിക്കപ്പെട്ട സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയാണ് എമർജൻസി റെസ്ക്യൂ ഫോഴ്സ് എന്ന ഇആർഎഫ്. തുടക്കത്തിൽ മനുഷ്യരുമായി ബന്ധപ്പെട്ട അപകങ്ങളിലാണ് സംഘടന പ്രവർത്തിച്ചിരുന്നതെങ്കിലും ക്രമേണ മൃഗങ്ങളെ രക്ഷപ്പെടുത്തുന്നതിലേക്കുകൂടി മാറുകയായിരുന്നു. 15ൽപ്പരം യൂണിറ്റുകളുള്ള ഇആർഎഫിന് ഓരോ യണിറ്റിലും 25–50 അംഗങ്ങൾ വരെയുണ്ട്. ഇആർഎഫിന്റെ നിലമ്പൂർ യൂണിറ്റിലെ അംഗങ്ങളായ അബ്ദുൽ മജീദ്, ബിബിൻ പോൾ, ആനന്ദ്, ജിതിൽ മണ്ണുപാടം, ശഹബാൻ മമ്പാട് എന്നിവരാണ് കഴിഞ്ഞ ദിവസത്തെ റെസ്ക്യൂ പ്രവർത്തനത്തിലുണ്ടായിരുന്നത്.

നിർദേശം കൺട്രോൾ റൂമിൽനിന്ന്

പെരിന്തൽമണ്ണയിൽ കുതിരയും കുഞ്ഞും, മൂരി, നായ്ക്കൾ, പക്ഷികൾ എന്നിവ വീട്ടുകാർ സ്ഥലത്തില്ലാത്തതിനെത്തുടർന്ന് ദുരിതത്തിലാണെന്ന് പരിസരവാസികളാണ് പൊലീസ് കൺട്രോൾ റൂമിൽ (112) അറിയിച്ചത്. അവിടെനിന്ന് ഇആർഎഫ് അംഗമായ അബ്ദുൽ മജീദിന് കോൾ ഏത്തി. അങ്ങനെ സംഘടനയിലെ 5 പേർ വാഹനം വിളിച്ച് പെരിന്തൽമണ്ണയിലേക്കു പുറപ്പെടുകയായിരുന്നു. പെരിന്തൽമണ്ണയിൽ പാലക്കാട് റൂട്ടിൽ ഉൾപ്രദേശമായിരുന്നു സ്ഥലം. റബർത്തോട്ടത്തിലിരിക്കുന്ന വീടിന്റെ സമീപത്ത് ഒന്നു രണ്ടു വീടുകൾ മാത്രമാണുണ്ടായിരുന്നത്.

തീരെ അവശരായ മൃഗങ്ങൾ

പ്രസവം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ മാത്രമുള്ള കുതിര, പാൽ മാത്രം കുടിക്കുന്ന പ്രായത്തിലുള്ള കുട്ടി. ഇവയാണ് ഏറ്റവും ദുരിതത്തിലെന്ന് മജീദ്  കർഷകശ്രീയോടു പറഞ്ഞു. കുട്ടിയുള്ളതിനാൽ പരിചയമില്ലാത്തവരെ അടുത്തേക്ക് അടുപ്പിക്കാത്ത രീതിയിൽ അക്രമാസക്തയായിരുന്നു അമ്മക്കുതിര. മാത്രമല്ല, ഭക്ഷണം ലഭിക്കാത്തതിനാൽ പാലുമില്ല. അതോടെ കുട്ടിയും ക്ഷീണത്തിലായി. എത്തിയപാടെ കുതിരയ്ക്ക് പുല്ലും വെള്ളവും ഇആർഎഫ് പ്രവർത്തകർ നൽകി. ചർമരോഗം തുടങ്ങിയിരുന്നു. മാത്രമല്ല കുളമ്പുരോഗത്തിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു.

മറ്റു മൃഗങ്ങളുടെ അവസ്ഥയും ഇതുതന്നെ. ലാബ്രഡോറും ഡാഷ്ഹണ്ടും ഭക്ഷണവും വെള്ളവുമില്ലാതെ തീരെ അവശരായി, മാത്രമല്ല ചർമരോഗവും അവയ്ക്കു പിടിപെട്ടിരുന്നു. 

പൊലീസിനെയും വെറ്ററിനറി ഡോക്ടറെയും അറിയിച്ചു. അവർ സ്ഥലത്തെത്തി ആവശ്യമായ നിർദേശങ്ങളും സഹായവും നൽകി. ഒപ്പം, ഇആർഎഫിന്റെ ഴികാട്ടിയും, പൊതു പ്രവർത്തകയും ഹ്യൂമൺ സൊസൈറ്റി ഇന്റർനാഷണലിന്റെ പ്രവർത്തകയുമായ സാലി കണ്ണനും ഉണ്ടായിരുന്നു.

പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലേക്ക്

ഭക്ഷണവും വെള്ളവും നൽകിയപ്പോൾ മൃഗങ്ങൾ ഉഷാറായി. അവയുമായി പെരിന്തമൽണ്ണ പൊലീസ് സ്റ്റേഷനിലെത്തി. ഉടമയുള്ള മൃഗങ്ങൾ ആയതിനാലും പൊലീസ് കേസ് എടുത്തിരിക്കുന്നതിനാലും ഏറ്റെടുക്കൽ നടപടികളുണ്ടായിരുന്നു. ഇവയുടെ സംരക്ഷണം ഇആർഎഫ് പ്രവർത്തകർ ഏറ്റെടുത്തു. സംഘനയുടെ അംഗമായ ആനന്തിന്റെ വസതിയിലാണ് ഇപ്പോൾ ഈ മൃഗങ്ങളും പക്ഷികളുമുള്ളത്.

സംഘടനയെങ്കിലും ഷെൽറ്റർ ഇല്ല

മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്നുവെങ്കിലും രക്ഷപ്പെടുത്തുന്ന മൃഗങ്ങളെ സംഘനയിലെ അംഗങ്ങൾ സ്വന്തം വീടുകളിൽ പാർപ്പിക്കുകയാണ് ചെയ്യുന്നത്. സുമനസുകൾ വല്ലപ്പോഴും നൽകുന്ന തുക മാത്രമാണ് വരുമാനമെന്ന് പറയാനുള്ളത്. എങ്കിലും അതൊന്നും പലപ്പോഴും മതിയാവാറുമില്ല. നഷ്ടത്തിൽത്തന്നെയാണ് പ്രവർത്തമെന്നും മജീദ് പറയുന്നു.

അവർ ആരോഗ്യം വീണ്ടെടുത്തുവരുന്നു

ഭക്ഷണവും വെള്ളവും ലഭിച്ചുതുടങ്ങിയതോടെ മൃഗങ്ങളും പക്ഷികളും ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഉടമയുള്ളവ ആയതിനാൽ ഉടമ വരുന്നതു വരെ സംരക്ഷിക്കേണ്ടതായി വരും. എന്നാൽ, ആൾ മുങ്ങിയതായതിനാൽ തിരികെ വരുമോ ഇല്ലയോ എന്ന് ഒരുറപ്പുമില്ല. അവയെ അഡോപ്റ്റ് ചെയ്യാൻ താൽപര്യം അറിയിച്ച് ഒട്ടേറെ പേർ ഇആർഎഫുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അഡോപ്റ്റ് ചെയ്യാൻ കഴിയില്ല, നിയമം അനുവദിക്കില്ല.

ഫോൺ: 9745868338 (മജീദ്), 9746687464 (ബിബിൻ പോൾ)

English summary: Emergency Rescue Force

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com