ADVERTISEMENT

ഗര്‍ഭപാത്രം നിശ്ചിത സ്ഥാനത്തുനിന്ന് ഇടത്തോട്ടോ (Anticlockwise) വലത്തോട്ടോ (Clockwise) തിരിഞ്ഞിരിക്കുക എന്നത് ഗര്‍ഭിണിപ്പശുക്കളില്‍ പ്രസവത്തോടടുത്ത് ഉണ്ടാകാവുന്ന പ്രശ്‌നമാണ്. പ്രസവിക്കേണ്ട സമയത്ത് പശു അസ്വസ്ഥയായാലും 'രോഗം' എന്താണെന്നു കര്‍ഷകര്‍ തിരിച്ചറിയാറില്ല. ലക്ഷണങ്ങള്‍ പ്രകടമല്ല എന്നതുതന്നെ കാരണം.

സാധാരണ ഗതിയില്‍ പ്രസവത്തിനു മുന്‍പ് വെള്ളസഞ്ചിയാണ് (Water Bag) പുറത്തേക്കു വരുന്നത്. ഗര്‍ഭാശയ കവാടം തുറക്കുന്നതുകൊണ്ടാണിത്. എന്നാല്‍, ഗര്‍ഭപാത്രം തിരിഞ്ഞിരിക്കുന്ന പശുക്കളില്‍ ഗര്‍ഭാശയ കവാടം അടഞ്ഞിരിക്കും.

പശു പ്രസവത്തിനായി ശ്രമിക്കുക, കിടക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുക, വേദനയോടെ അമറുക എന്നതൊക്കെയാണ് പ്രസവ ലക്ഷണങ്ങള്‍. എന്നാല്‍ 23 മണിക്കൂര്‍ ഇങ്ങനെ തുടര്‍ന്നുപോയാല്‍ കിടാവിന്റെ മരണം ഉറപ്പ്. കാരണം, അപ്പോഴേക്കും അമ്മയെയും കിടാവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മറുപിള്ള ഗര്‍ഭപാത്രത്തില്‍വച്ചുതന്നെ മുറിഞ്ഞുപോകുന്നു.

തിരിവ് 90 ഡിഗ്രി മുതല്‍ 360 ഡിഗ്രി വരെയാകാം. തിരിവിന് ആനുപാതികമായി പ്രശ്‌നത്തിന്റെ തീവ്രത കൂടുന്നു. ഗര്‍ഭപാത്രത്തിലുള്ള കുട്ടിയെ ജനനേന്ദ്രിയത്തില്‍കൂടി കൈ കടത്തി എതിര്‍ഭാഗത്തേക്കു തിരിക്കുകയോ അല്ലെങ്കില്‍ പശു വിനെ സാവധാനം അല്‍പം തിരിക്കുകയോ ചെയ്താല്‍ ഒരുപക്ഷേ, തിരിവു നിവരുകയും ഗര്‍ഭാശയകവാടം തുറക്കുകയും പ്രസവം നടക്കുകയും ചെയ്യും. അല്ലെങ്കില്‍ 'സിസേറിയന്‍' ഓപ്പറേഷന്‍ മാത്രമാണു പോംവഴി.

ധാതുലവണങ്ങളുടെ കുറവോ അമിത തീറ്റയെടുക്കലോ സംരക്ഷണത്തിന്റെ അഭാവമോ ഒന്നും ഈ പ്രശ്‌നത്തിനു കാരണമായി പറയപ്പെടുന്നില്ല. മറിച്ച്, ഗര്‍ഭപാത്രത്തിന്റെ ചലനക്കുറവും ഗര്‍ഭസ്ഥശിശുവിന്റെ അമിതചലനവുമാണ് പ്രധാന കാരണങ്ങളായി പറയുന്നത്. പൊക്കം കൂടിയ പശുക്കളില്‍ ഇതു കൂടുതലായി കാണുന്നു. (ഉദാ: ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ശുദ്ധജനുസ്).

സാധാരണഗതിയില്‍ പശു പ്രസവിക്കാന്‍ 282 ദിവസം വേണം. ചിലപ്പോള്‍ പ്രസവം ഇതിനു കുറച്ചു ദിവസം മുന്‍പോ പിന്‍പോ നടക്കാം. ഈ ധാരണ കര്‍ഷകര്‍ക്ക് ഉണ്ടാകണം. അതുകൊണ്ട് ഗര്‍ഭം 7 മാസമായാല്‍ പശുവിനെ ഇടയ്ക്കിടയ്ക്ക് ഡോക്ടറെക്കൊണ്ടു പരിശോധിപ്പിക്കണം.

English summary: Calving Problems in cows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com