'ദയ'യുടെ വാത്മീകം: മൂവാറ്റുപുഴയാറിന്റെ തീരത്തുണ്ട് നായ്ക്കള്ക്കൊരു സ്നേഹക്കൂട്
Mail This Article
വാത്മീകത്തിൽ അവർ 37 പേർക്കും സുഖമാണ്. വേദനകളിൽ നിന്നും അലച്ചിലിൽ നിന്നും മോചനം നേടിയതിന്റെ ആശ്വാസത്തിൽ ആഘോഷമാക്കുകയാണിവർ. പുഴയിൽ കുളിക്കാം, തീരത്ത് കളിക്കാം, തണലിൽ വിശ്രമിക്കാം, തോന്നുമ്പോൾ ഉറക്കെ ശബ്ദിക്കാം. വാത്മീകത്തിൽ എന്തിനും അവർക്ക് സ്വാതന്ത്ര്യമുണ്ട്. കയ്യും കാലും നഷ്ടപ്പെട്ടവർ, വയസ്സായപ്പോൾ ഉപേക്ഷിക്കപ്പെട്ടവർ, ജനിച്ച ഉടനെ ഒറ്റപ്പെട്ടു പോയവർ. ഇങ്ങനെയെല്ലാമുള്ള 37 പേർ.
തെരുവിൽ നിന്നെത്തിയ നായ്ക്കൾക്ക് അഭയം നൽകുന്ന വാത്മീകം മൂവാറ്റുപുഴയാറിന്റെ തീരത്താണ്. കിതാബ്, ചെക്കൻ, മുന്നി, ബലരാമൻ, ചാണ്ടി, ശ്രീക്കുട്ടി, പത്മി, തോമസ്, അകിത, പുണ്യാളൻ എന്നിവരൊക്കെ ഇവിടെ ഇത്തരത്തിൽ അഭയം തേടി എത്തിയവരാണ്. പ്രസവ ശേഷം ഗർഭപാത്രവും മൂത്രാശയവും പുറത്തേക്കുള്ള തള്ളിയ നിലയിൽ തെരുവിൽ അലഞ്ഞ കല്ലു എന്ന നായയാണ് സങ്കീർണമായ ശസ്ത്രക്രിയകൾക്ക് ശേഷം വാത്മീകത്തിൽ എത്തിയ ഒടുവിലത്തെ അന്തേവാസി. മുഖവും കഴുത്തും പ്ലാസ്റ്റിക് ചാക്കു കൊണ്ടു മൂടി പുഴയിലേക്കു കെട്ടിത്തൂക്കിയിട്ടും രക്ഷപ്പെട്ടു ജീവിതത്തിലേക്കു തിരികെ എത്തിയ പരാന്തക് എന്ന നായയും ഇവിടെ ഉണ്ട്.
രമേഷ് പുളിക്കനും ഭാര്യ അമ്പിളി പുരയ്ക്കലും മകൻ കേശവ് രമേഷുമാണ് വാത്മീകത്തിൽ ഇവരെ പരിചരിക്കുന്നവർ. മൂവാറ്റുപുഴയാറിൻ തീരത്ത് പുതിയൊരു വീടു നിർമിച്ചപ്പോൾ, ഉപേക്ഷിക്കപ്പെടുന്ന നായ്ക്കൾക്കു കൂടി വീട്ടിൽ അഭയ കേന്ദ്രം ഒരുക്കുകയായിരുന്നു. അതാണ് വാത്മീകം. ദയ എന്ന പേരിൽ മൃഗ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയ്ക്കു കൂടി ചുക്കാൻ പിടിക്കുന്നതിനാൽ പീഡിപ്പിക്കപ്പെടുന്നു മൃഗങ്ങളുടെ സംരക്ഷണം നിത്യേന ഏറ്റെടുക്കേണ്ടി വരുന്നുണ്ട്.
പോഷക പ്രധാനമാണ് വാത്മീകത്തിലെ ഭക്ഷണ മെനു. രാവിലെ ബിസ്കറ്റും പാലും. ഉച്ചകഴിഞ്ഞു ചോറും ചിക്കനും ചേർത്ത് ഒരുക്കുന്ന ബിരിയാണി. ഇടയ്ക്ക് മീൻ കറിയുണ്ട്. 32 കിലോഗ്രാം തൂക്കമുള്ള ഏഴു വയസ്സുകാരൻ ചാണ്ടി ഈ ആരോഗ്യത്തിന്റെ ബലത്തിലാണ്, ആവശ്യമായി വരുന്ന നായ്ക്കൾക്കു രക്തദാനത്തിനു പോകുന്നത്. 20 വർഷം മുൻപ് ഓഗസ്റ്റ് ഒന്നിനാണ് ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ രൂപീകരിക്കുന്നത്.
English summary: Shelter for Abandoned Dogs