ADVERTISEMENT

തിരുവോണദിനമാണെങ്കിലും അരുമകളുടെ കാര്യത്തില്‍ ശ്രദ്ധിക്കാതിരിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയില്ല. പ്രത്യേകിച്ച് ക്ഷീരകര്‍ഷകര്‍ക്ക്. അരുമകളുടെ ഭക്ഷണകാര്യങ്ങള്‍ തിരുവോണദിനമാണെങ്കിലും കൈകാര്യം ചെയ്യാമെന്നിരിക്കേ അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ബുദ്ധിമുട്ടാകും. അപ്പോള്‍ വിശേഷാവസരങ്ങള്‍ മാറ്റിവയ്‌ക്കേണ്ടിവരും. അത്തരത്തില്‍ ഒരു വലിയ സാഹചര്യമാണ് എറണാകുളം ജില്ലയിലെ എടവനക്കാട് സ്വദേശിയായ അച്യുതനുമുണ്ടായത്. പൊലീസില്‍നിന്ന് വിരമിച്ചശേഷം ആശിച്ചുമോഹിച്ചു വാങ്ങിയ പശുവാണ് തിരുവോണദിവസം വിഷമപ്രസവത്തിലായത്.

വ്യാഴാഴ്ച രാത്രി പ്രസവലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയെങ്കിലും 24 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രസവം നടന്നില്ല. ഈ സാഹചര്യത്തിലാണ് അച്യുതന്‍ സ്വന്തം പഞ്ചായത്തിലെ വെറ്ററിനറി സര്‍ജനായ ഡോ. പി.എ. സൈറയെ വിളിക്കുന്നത്. തിരുവോണദിവസം കുട്ടികളുമായി ചെലവഴിക്കാമെന്നു കരുതിയിരിക്കുമ്പോഴാണ് ഡോ. സൈറയ്ക്ക് അച്യുതന്റെ കോള്‍ എത്തുന്നത്.

പ്രസവിച്ചതുമില്ല പശു ഭക്ഷണം കഴിക്കുന്നുമില്ല. നാല് പ്രസവം കഴിഞ്ഞ് അഞ്ചാമത്തെ ചെനയിലാണ് പശു. അച്യുതന്റെ വിഷമം മനസിലായതോടെ സൈറ എടവനക്കാടിന് തിരിച്ചു. 

പരിശോധനയില്‍ ഗര്‍ഭപാത്രം പിരിഞ്ഞ അവസ്ഥയിലാണ് (ടോര്‍ഷന്‍). അതും 360 ഡിഗ്രി പിരിഞ്ഞ അവസ്ഥ. 360 ഡിഗ്രി എന്നാല്‍ പൂര്‍ണമായ പിരിച്ചിലാണ്. രോഗിയായ പശുവിന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ എത്രയും വേഗം സിസേറിയന്‍ ചെയ്യാമെന്ന് തീരുമാനിച്ചു. ഇതിനായി ചെറായിയിലെ ഡോ. എം.എസ്. അഷ്‌കറിനെ ഡോ. സൈറ വിളിച്ചറിയിച്ചു. 

അങ്ങനെ ഡോ. അഷ്‌കറും ഡോ. സൈറയും കൂടി ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് സിസേറിയന്‍ തുടങ്ങിയെങ്കിലും ജീവന്‍ നഷ്ടപ്പെട്ട കിടാവിനെ പുറത്തെടുത്ത് അവസാന തുന്നല്‍ ഇട്ടപ്പോഴേക്കും മണി അഞ്ചു കഴിഞ്ഞിരുന്നു. മറ്റു മരുന്നുകളും നല്‍കി അടുത്ത 4 ദിവസത്തേക്കുളള ചികിത്സാ രീതികളും പശുവിന്റെ തീറ്റക്രമവും പരിപാലനവുമെല്ലാം പറഞ്ഞു കൊടുത്തശേഷമാണ് ഇരുവരും അച്യുതന്റെ വീടുവിട്ടതെന്ന് എറണാകുളം ജില്ലാ മൃഗസംരക്ഷണ വകുപ്പ് പിആര്‍ഒ ഡോ. ലീന പോള്‍ പറഞ്ഞു.

English summary: A Cow Gets an Emergency Cesarean Section

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com