ADVERTISEMENT

ഒരു വെറ്ററിനറി ഡോക്ടർ ചികിത്സിക്കേണ്ടത് ഒട്ടേറെ ജീവികളെയാണ്. വൈവിധ്യമാർന്ന പല മൃഗജനുസുകളുടേയും അനാട്ടമിയും ഫിസിയോളജിയും ഒക്കെ പാഠ്യവിഷയങ്ങളുമാണ്. ആകാശത്തിനു താഴെ മനുഷ്യർ, സസ്യങ്ങൾ, വൃക്ഷങ്ങൾ എന്നിവ ഒഴിച്ച് ബാക്കി വിവിധ തരം മൃഗങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ, വന്യജീവികൾ ഇവയല്ലാം രോഗികളായി ഒരു വെറ്ററിനറി ഡോക്ടറുടെ മുൻപിൽ എത്താറുണ്ട്. 

വിവിധ വർഗങ്ങളിൽപ്പെട്ട വിദേശികളും സ്വദേശികളുമായ ഒട്ടേറെ അരുമമൃഗങ്ങളെ വളർത്തുന്നവർ ഇന്ന് ഏറെയാണ്. ഇഗ്വാന, ഷുഗർ ഗ്ലൈഡർ, മർമോസെറ്റ് മങ്കി, ഗിനിപ്പന്നി, വർണ്ണപ്പക്ഷികൾ എന്നിങ്ങനെ എല്ലാത്തിന്റേയും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് വെറ്ററിനറി ഡോക്ടർമാരെയാണ്. മനുഷ്യനെ ചികിത്സിക്കുന്ന ഒരു ഡോക്ടർക്കും ഇത്ര വിപുലമായ രോഗീശ്രേണി ഉണ്ടാവില്ല. പഴയതും പുതിയതുമായ രോഗങ്ങൾ ഉണ്ടെങ്കിലും രോഗികൾ മനുഷ്യൻ ഒന്നു മാത്രം. മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന പല ജന്തുജന്യ രോഗങ്ങളും മാനവരാശിക്ക് ഇന്ന് വെല്ലുവിളി ഉയർത്തുന്നുണ്ട്. കോവിഡ് 19, നിപ തുടങ്ങി പല പുതിയ രോഗങ്ങളുടേയും ഉറവിടമോ വാഹകരോ ആയി മൃഗങ്ങളും പക്ഷികളും മാറുന്നു. ഏകാരോഗ്യം എന്ന സിദ്ധാന്തത്തിന് ഇനിയും പ്രസക്തി കൈവരിക്കേണ്ടതുണ്ട്.

സാധാരണ ഒരു മൃഗാശുപത്രിയിൽ ചികിത്സ തേടി എത്തുന്നത് വളർത്തുമൃഗങ്ങളായ പശു, ആട്, എരുമ, നായ, കോഴി എന്നിവയാണ്. അപൂർവ വിദേശ ജനുസുകൾ ചികിത്സയും ശസ്ത്രക്രിയയും തേടി എത്തുന്നതും വാർത്ത ആകാറുണ്ട്. എന്നാൽ കാസർകോഡ് ജില്ലയിലെ പെർള വെറ്ററിനറി ഡിസ്പൻസറിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന രോഗിയെ കണ്ട വെറ്ററിനറി സർജൻ ഡോ. ബ്രിജിറ്റ് ആദ്യം ഒന്ന് പകച്ചു. രോഗി ആയി വന്നത് ഇരുതല മൂരി എന്നറിയപ്പെടുന്ന വിഷമില്ലാത്ത പാമ്പായിരുന്നു. കുറച്ച് വിഐപി പരിഗണനയൊക്കെയുള്ള ആൾ ആണ്. ‌‌വനം വകുപ്പിന്റെ ഷെഡ്യൂൾ നാലിൽ സ്ഥലം പിടിച്ചിട്ടുള്ള ആൾ. ഇതിനെ പിടികൂടുന്നതും വിൽക്കുന്നതും കൊല്ലുന്നതും കുറ്റകരമാണ്. യഥാർഥത്തിൽ വെറും പാവത്താന്മാർ ആണെങ്കിലും അദ്ഭുതസിദ്ധികൾ ഉണ്ട് എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ ഇവയെ വ്യാപകമായി പിടികൂടി കള്ളക്കടത്ത് നടത്താറുണ്ട്. പിടിക്കപ്പെട്ടാൽ ജാമ്യം പോലും കിട്ടാത്ത കുറ്റമാണ്.

snake-treatment-3

പെർള ടൗണിനടുത്തുള്ള ഒരു കല്യാണ മണ്ഡപത്തിന് സമീപം കൂട്ടിയിട്ടിരുന്ന തേങ്ങകൾക്കിടയിലാണ് പാമ്പിനെ കണ്ടത്. തേങ്ങ പൊതിക്കാൻ എത്തിയവർ പാമ്പിനെ കണ്ട് ബഹളം കൂട്ടി. പാമ്പ് ജീവനുംകൊണ്ട് രക്ഷപ്പെടുന്നതിനിടെ ഒന്നുരണ്ട് തേങ്ങകൾ ദേഹത്ത് ഉരുണ്ടു വീണ് ചതവുകൾ ഉണ്ടാവുകയും ചെയ്തു. വനം വകുപ്പിന്റെ വോളണ്ടിയറായ മുരളി മാധവൻ സ്ഥലത്തെത്തി പാമ്പിനെ രക്ഷപെടുത്തി ഡോക്ടറുടെ അടുത്തെത്തിക്കുകയും ചെയ്തു.

ഏകദേശം 70 സെന്റിമീറ്ററോളം നീളവും ഒന്നര ഇഞ്ച് വണ്ണവും ഉള്ളതായിരുന്നു ആ പാമ്പ്. ഒറ്റ നോട്ടത്തിൽ തന്നെ പാമ്പ് അവശനിലയിലാണെന്നും ഏറെ നേരമായി ഒന്നും കഴിക്കാത്തത് മൂലം നിർജലീകരണം സംഭവിച്ച നിലയിലാണെന്നും ഡോക്ടർക്ക് മനസിലായി. പാമ്പിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെങ്കിൽ അത്യാവശ്യമായി ഇൻട്രാ മസ്കുലർ ഇൻജെക്ഷൻ നൽകുകയും വേണം. കുളമ്പു രോഗപ്രതിരോധ കുത്തിവയ്പ്പ് കാംപെയിൻ നടക്കുന്നതിനാൽ മൃഗാശുപത്രിയിലെ സഹായികളായ മറ്റു ജീവനക്കാരും ഉണ്ടായിരുന്നില്ല. തിരുവനന്തപുരം മൃഗശാലയിലെ വിദഗ്ധൻ ഡോ. ജേക്കബ് അലക്സാണ്ടർ, ഡോ. വിഷ്ണു എന്നിവരുടെ നിർദ്ദേശങ്ങൾ തേടിയ ശേഷം ഇൻജക്ഷൻ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അതിനായി പാമ്പിനെ അനങ്ങാതെ പിടിച്ചുവയ്ക്കാൻ മുരളി തന്നെ സഹായി ആയി.

snake-treatment-2

പശുവിനെയോ നായയുടേതോ പോലുള്ള ശരീരഘടന ഇല്ലാത്തതിനാൽ കൃത്യമായി സ്ഥാനം നിർണ്ണയിച്ചു മാത്രമേ ഇൻജക്ഷൻ നൽകാൻ കഴിയൂ. പാമ്പിനെ കൊണ്ടുവന്ന സഞ്ചിയിൽ നിന്നും പകുതി ഭാഗം പുറത്തേക്ക് ഇറക്കി പാമ്പിന്റെ കശേരുവിനോടുത്ത് മുകൾഭാഗത്തുള്ള മാംസളഭാഗത്ത് ഇൻസുലിൻ സിറിഞ്ച് ഉപയോഗിച്ച് ആവശ്യമായ ഇൻജക്ഷൻ നൽകി. മുറിവിനും ചതവിനും ഓയിന്റ്മെന്റുകളും നൽകി. ഡിസ്പസറിയിൽ മൂക്കാൽ മണിക്കൂറോളം തങ്ങിയ പാമ്പിനെ പുറത്ത് ഒരു മണിക്കൂറോളം നിരീക്ഷണത്തിൽ വെച്ചു. പാമ്പ് ഇഴയാനുള്ള ആരോഗ്യം വീണ്ടെടുത്തുവെന്ന് ഉറപ്പാക്കിയ ശേഷം വനം വകുപ്പിന്റെ സഹായത്തോടെ മുരളി തന്നെ കാട്ടിൽ കൊണ്ടു വിടുകയും ചെയ്തു. എന്തായാലും ഔദ്യോഗിക ജീവിതത്തിൽ ആദ്യമായി ഒരു പാമ്പിനെ ചികിത്സിച്ച് രക്ഷപെടുത്തിയ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശ്വിനിയായ ഡോ. ബ്രിജിറ്റ്. സഹപ്രവർത്തകരിൽ പലർക്കും ലഭിക്കാത്ത ഒരപൂർവ അവസരമായി ഇതിനെ കാണുകയാണ് ഡോ. ബ്രിജിറ്റ്.

English summary: Injured snake at veterinary dispensary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com