ബോളിവുഡ് സിനിമ ഭുജിൽ അഭിനയിച്ചത് പുലിയല്ല, നല്ല ഒന്നാന്തരം നായ, അതും കേരളത്തിൽനിന്ന്
Mail This Article
1971ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധം പ്രമേയമാക്കി അഭിഷേക് ദുധൈയ്യ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ. അജയ് ദേവ്‌ഗൺ, സഞ്ജയ് ദത്ത്, സൊനാക്ഷി സിൻഹ, നോറ ഫതേഹി, പ്രണിത തുടങ്ങിയവർ പ്രധാന താരങ്ങളായ ചിത്രം കോവിഡ് പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്ഫോമിലായിരുന്നു റിലീസ് ചെയ്തിരുന്നത്.
ചിത്രത്തിലെ സൊനാക്ഷി സിൻഹ അഭിനയിച്ച സുന്ദർബെൻ ജേത്ത എന്ന ഗ്രാമീണ കഥാപാത്രം തന്നെ ആക്രമിക്കാനെത്തുന്ന പുള്ളിപ്പുലിയെ കൊല്ലുന്ന ഒരു സീനുണ്ട്. സ്ക്രീനിൽ കാണുന്നത് പുള്ളിപ്പുലിയാണെങ്കിലും അതിന്റെ പിന്നിലുണ്ടായിരുന്നത് ഒരു നായയാണ്. അതും കേരളത്തിൽനിന്നുള്ളത്.
ഒട്ടേറെ മലയാളം, തമിഴ് ചിത്രങ്ങളുടെ ഭാഗമായ ബെൽജിയൻ മലിന്വ ഇനത്തിൽപ്പെട്ട നാസ് ആണ് ഭുജിലെ പുള്ളിപ്പുലിക്ക് ഡ്യൂപ്പ് ആയത്. നാസിന്‌റെ വലുപ്പവും ചടുലതയോടെയുള്ള അഭിനയവും ശ്രദ്ധയിൽപ്പെട്ടിട്ടാണ് സിനിമയിലേക്ക് വിളിച്ചതെന്ന് നാസിന്റെ ഉടമയും പരിശീലനകനുമായ സാജൻ സജി സിറിയക് പറഞ്ഞു. പുള്ളിപ്പുലിയുടെ ആക്രമണവും നടപ്പും എല്ലാം ചിത്രീകരിക്കാൻ നാസിനെയാണ് ഉപയോഗിച്ചത്.
ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരിച്ച ഈ ഭാഗത്തിന്റെ ഭാഗമാകാൻ കോട്ടയം ജില്ലയിലെ പാലായിൽനിന്ന് കാറിലായിരുന്നു സാജനും നാസും ഹൈദരാബാദിലേക്ക് പോയത്. കാറിൽ നായയ്ക്കുവേണ്ടി പ്രത്യേക ബെഡ്ഡും ഒരുക്കിയരുന്നു.
പതിനെട്ടാംപടി, മധുരരാജ, നവരസ എന്ന തമിഴ് വെബ്‌സീരീസിലെ പ്രിയദർശൻ സംവിധാനം ചെയ്ത് യോഗിബാബു അഭിനയിച്ച സമ്മർ ഓഫ് 92 തുടങ്ങിയവയാണ് നാസിന്റെ പ്രധാന ചിത്രങ്ങൾ.