ADVERTISEMENT

കോഴിക്കോട് സ്വദേശിയായ അഖിലേഷ് മേനോൻ തന്റെ അച്ഛമ്മയുടെയും വളർത്തുനായ ചാർളിയുടെയും സൗഹൃദത്തെ അഖിലേഷ് വിശേഷിപ്പിക്കുന്ന ‘ചിലരുടെ വരവിന് നേരത്തേത്തന്നെ ചില ലക്ഷ്യങ്ങൾ ഉണ്ടായിരിക്കാം’ എന്നാണ്. അത്തരത്തിലാണ് ഇരുവരുടെയും സൗഹൃദമെന്ന് ഈ യുവാവ് പറയുന്നു. രാവിലെ എഴുന്നേൽക്കുന്നതു മുതൽ കിടക്കുന്നതു വരെ അച്ഛമ്മയ്ക്ക് ചാർളിയാണ് തുണ. അഖിലേഷ് നായപ്രേമി സംഘം എന്ന കൂട്ടായ്മയിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.

ഇനി വെറും രണ്ട് മാസമേ ഉള്ളൂ ചാർളിക്കുട്ടന് രണ്ടു വയസ് തികയാൻ. അച്ഛമ്മക്ക് വയസ് തൊണ്ണൂറും. പക്ഷേ മനസിന്റെ കാര്യം വരുമ്പോൾ രണ്ടാളും തുല്യരാണ്. വെളുപ്പിന് അഞ്ചു മണിക്ക് അച്ഛമ്മ എണീറ്റു കുളിച്ചു വിളക്ക് കൊളുത്തുമ്പോഴേക്കും ചാർളികുട്ടൻ റെഡി ആയിരിക്കും. പിന്നെ രണ്ടുപേരുടേം ദിനചര്യകൾ തുടങ്ങായി. ആദ്യം അച്ഛമ്മേടെ കൂടെ കുറച്ച് സമയം ഇരിക്കണം. എന്നിട്ട് അച്ഛമ്മയ്ക്ക് പറയാനുള്ളത് കേൾക്കണം. അതിനിടയ്ക്ക് അച്ഛമ്മയ്ക്ക് കുറച്ച് ഉമ്മയൊക്കെ കൊടുത്ത് അച്ഛമ്മയെ ഒന്നൂടെ ഊർജസ്വലയാക്കി മാറ്റും. അതുകഴിഞ്ഞ് അച്ഛമ്മേടെ പത്രം വായനയാണ്. അതുകഴിയുന്നവരെ അവൻ കാത്തിരിക്കും. പത്രത്തിലെ കാര്യപ്പെട്ട വാർത്തകൾ അവനുംകൂടേ അച്ഛമ്മ വായിപ്പിച്ച് കേൾപ്പിക്കും. പിന്നെ രണ്ടാളും എന്തെങ്കിലുമൊക്കെ കഴിച്ചു വീടിന് പുറത്തേക്കിറങ്ങും. 

അച്ഛമ്മയുടെ പച്ചക്കറിക്കൃഷി ആണ് ആദ്യം പോയി കാണുന്നേ. അവിടെ പോയി അവൻ എന്തെങ്കിലുമൊക്കെ കുരുത്തക്കേട് ഒപ്പിക്കും. എന്നിട്ട് അതിനുള്ള വഴക്കും വാങ്ങിച്ചു ബാക്കിയുള്ളവരുടെ അടുത്തെത്തും. ഇത് പൊതുവേ എല്ലാ ദിവസവും അവൻ ചെയ്യും. അത് പിന്നെ രാത്രി വരേയും നീളും. നമ്മൾ ഉറങ്ങിയാലേ അവൻ ഉറങ്ങൂ. നമ്മൾ ഉണരുന്നതിനു മുൻപ് അവൻ ഉണരുകേം ചെയ്യും. വന്നു കയറിയ നിമിഷം മുതൽ ഈ നിമിഷം വരെ അങ്ങനെയാണ്. അച്ഛമ്മയൊന്ന് വിഷമിച്ചാൽ അത് അവന്റെ മുഖത്ത് പ്രകടമാവും. ഇവരുടെ മനസ് പരസ്പരം ലിങ്ക് ആയെന്നു തോന്നുന്നു അച്ഛമ്മ എപ്പോഴൊക്കെ അവന്റെ അടുത്തേക്ക് വരുമെന്ന് അവന് നന്നായി അറിയാം. പ്രത്യേകിച്ച് ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് അച്ഛമ്മക്കൊരു പൂച്ചയുറക്കം പതിവാണ്, അത് കഴിഞ്ഞ് അച്ഛമ്മ വരുമ്പോൾ ഉമ്മറപ്പടിയിൽ അവൻ കാത്തിരിക്കുന്നുണ്ടാവും. അത് മറ്റൊന്നുംകൊണ്ടല്ല, ആ വരവിൽ അച്ഛമ്മയുടെ കൈയിൽ അവന് കഴിക്കാനുള്ളതും, അതുപോലെ കുറേ പക്ഷികൾക്കുള്ളതും ഉണ്ടാവും. 

dog-and-grandmother-relationship-1

ഇന്നുവരെ രണ്ടാളുടെയും ഈ ചര്യകൾക്ക് ഒരു തടസവും വന്നിട്ടില്ല. രണ്ടാൾക്കും ഒരു മടിയും വന്നിട്ടില്ല. നമ്മളിൽ പലരും ഇടയ്ക്കെങ്കിലും നിത്യജീവിതത്തിൽ ചെയ്യുന്ന ചില കാര്യങ്ങൾ മറന്നു പോവാറില്ലേ, ഇവർക്ക് ആ മറവിയില്ല. ദിവസത്തിലെ ഭൂരിഭാഗം സമയവും അവർ ഒരുമിച്ചാണ്. അത്രയും അല്ലെങ്കിൽ അതിൽകൂടുതൽ സമയം അവരുടെകൂടെ ചെലവഴിക്കാനാണ് ഞാനും ശ്രമിക്കുന്നത്. കാരണം, കണ്ണിനും മനസ്സിനും അത്രയ്ക്ക് കുളിരേകുന്ന കാഴ്ചകൾ അറിഞ്ഞോ അറിയാതെയോ ഈ അപ്പൂപ്പൻതാടികൾ നമുക്ക് സമ്മാനിക്കുന്നുണ്ട്. ഈ കാഴചകൾക്ക് ഇത്രയും മനോഹാരിത കൊണ്ടുവന്നത് നമ്മൾ മനുഷ്യരാണ്, പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. കാരണം ഇന്ന് നമുക്കിടയിൽ ക്രൂരതയും മനുഷ്യത്വമില്ലായ്മയും തിരുവാതിര കളിക്കുന്ന സമയമാണ്. മിണ്ടാപ്രാണികളെപോലും വെറുതേ വിടുന്നില്ല ചിലർ. അതിനിടയിൽ ഇതുപോലുള്ള അപ്പൂപ്പൻ താടികളുടെ സ്നേഹക്കാഴ്ചകൾ ഒരു വേറിട്ട അനുഭവമാണെന്ന് പറയാതെ വയ്യ. 

ചാർളികുട്ടന്റെ കാര്യം പറയുമ്പോൾ ഒരു കാര്യം ഓർക്കാതെ വയ്യ. നിനച്ചിരിക്കാത്തൊരു നേരത്ത് അച്ഛന്റെ വേർപാട് ഞങ്ങളുടെ മനസ്സിലും ജീവിതത്തിലും ഉണ്ടാക്കിയ ശൂന്യത എന്താണെന്ന് നന്നായി അനുഭവിച്ചു. അതുപോലെ നിനച്ചിരിക്കാത്ത നേരത്ത് പുതിയ ഒരാൾ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ നമുക്കുണ്ടാവുന്ന സന്തോഷം എന്താണെന്നും മനസിലാവണ്ടേ? ആ ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മുടെ ചാർളികുട്ടൻ. ഒന്നും ഒന്നിനും പകരമാവണമെന്നില്ല, എന്നാലും ചിലരുടെ വരവ് ചിലപ്പോൾ ജീവിതത്തിൽ ചില കുഞ്ഞ് കുഞ്ഞു അദ്ഭുദങ്ങൾ സൃഷ്ടിച്ചേക്കാം. അതിന് ഈ പഞ്ഞിക്കെട്ടിന് വാലും കൈയും വച്ചവൻ ഒരു ഉത്തമ ഉദാഹരണമാണ്. 

നൊന്തുപെറ്റ മകനെ കൂട്ടത്തിൽനിന്ന് അടർത്തിയെടുത്തു കൊണ്ടുപോയപ്പോൾ, വറ്റാത്ത ഉറവയായിരുന്ന അച്ഛമ്മയുടെ കണ്ണുകളിലേ ഉറവ വറ്റിച്ച് പകരം നിമിഷനേരംകൊണ്ട് അതിൽ ഒരു മഞ്ഞുതുള്ളിയോളം സന്തോഷം കൊണ്ടുവരാൻ സാധിച്ചത് ചാർളിക്കാണ്. പിന്നീട് ആ മഞ്ഞുതുള്ളി കുറേയധികം തുള്ളികളായി. അതിന്റെ കുളിർമ അച്ഛമ്മയെന്ന വലിയ പുൽക്കൊടിയിൽനിന്നും അതിനോട് ചുറ്റിപ്പറ്റി കഴിയുന്ന ഞങ്ങളെന്ന ചെറിയ പുൽക്കൊടികളിലേക്കും എത്തിതുടങ്ങി. അതുകൊണ്ട് ഇന്നും വാടാതെ വീഴാതെ നിൽക്കുന്നു. അതിനെല്ലാം കാരണക്കാരനോ നമ്മുടെ ഈ ചാർളിയും. ചിലരുടെ വരവിന് നേരത്തേത്തന്നെ ചില ലക്ഷ്യങ്ങൾ ഉണ്ടായിരിക്കാം. അങ്ങനെ ചിന്തിക്കുകയാണെങ്കിൽ ഇതായിരിക്കും ചാർളി എന്ന മാലാഖകുഞ്ഞിന്റെ ലക്ഷ്യം. അല്ലേ?

അഖിലേഷ്

English summary: Why Dogs and Humans Love Each Other So Much

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com