നായയെ തേറ്റയിൽ കോർത്തെറിഞ്ഞ് കാട്ടുപന്നി, ശരീരത്തിൽനിന്ന് തൊലിയുരിഞ്ഞുപോയി, 80 തുന്നലുകൾ
Mail This Article
കൃഷിയിടത്തിലെ വന്യജീവികളുടെ വിളയാട്ടം സംസ്ഥാനവ്യാപകമായി തുടർക്കഥയാകുമ്പോൾ തിരുവനന്തപുരത്തുനിന്ന് ഒരു ദാരുണ സംഭവവും പുറത്തുവരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു വളർത്തുനായയുടെ ശരീരത്തിൽനിന്ന് തൊലിയുരിഞ്ഞുപോയി. വിനോദ് ഭവനിൽ ആദർശിന്റെ വളർത്തുനായ നാലു വയസുള്ള മിക്കിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ഇക്കഴിഞ്ഞ 5ന് രാത്രിയാണ് സംഭവം. അന്ന് കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് വയറിന്റെ ഭാഗത്തുനിന്ന് തൊലിയുരിഞ്ഞ അവസ്ഥയിൽ മിക്കിയെ കണ്ടത്. ഉടൻതന്നെ ആറ്റിങ്ങൽ വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിച്ചു. വയറിന്റെ ഭാഗത്തും പിൻ കാലുകളുടെ ഭാഗത്തും സാരമായ പരിക്കുണ്ടായിരുന്നതായി വെറ്ററിനറി സർജൻ ഡോ. സി.ജെ.നിതിൻ കർഷകശ്രീ ഓൺലൈനോടു പറഞ്ഞു. മുറിവിൽ മണ്ണും പുരണ്ടിട്ടുണ്ടായിരുന്നു. സീനിയർ വെറ്ററിനറി സർജൻ ഡോ. സക്കറിയ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോ.സി.ജെ.നിതിൻ, ഇന്റേൺഷിപ് സ്റ്റുഡന്റ് റോഹിൻ എന്നിവരടങ്ങിയ വിദഗ്ധ സംഘം മൂന്നര മണിക്കൂറോളം സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശരീരത്തിൽ എൺപതോളം തുന്നലുകൾ ഇട്ടിട്ടുണ്ടെന്നും ഡോ. നിതിൻ പറഞ്ഞു.
രാത്രിയിൽ കാട്ടുപന്നിക്കൂട്ടം എത്തിയപ്പോൾ കുരച്ച് ശബ്ദമുണ്ടാക്കിയ മിക്കിയെ തേറ്റയിൽ കോർത്ത് എറിയുകയായിരുന്നു. പരിക്കിന്റെ വേദനയിൽനിന്ന് മിക്കി മുക്തനായി വരികയാണെന്ന് ഉടമകൾ അറിയിച്ചു. ഭക്ഷണം നന്നായി കഴിക്കുന്നുണ്ട്. കഴുത്തിൽ കോളറുമുണ്ട്. കൂടാതെ, മരുന്നുകളും മുറിവിൽ പുരട്ടാൻ ഓയിൻമെന്റുമുണ്ട്.
English summary: Injuries in the dog due to wild boar