ADVERTISEMENT

അന്നനാളത്തിൽ ചൂണ്ടക്കൊളുത്തുകൾ കുടുങ്ങിയതിനെത്തുടർന്ന് ജീവൻ അപകടാവസ്ഥയിലായ ഒന്നര മാസം പ്രായമുള്ള നായ്ക്കുട്ടിക്ക് പുതുജീവൻ. കരുനാഗപ്പള്ളി വെറ്റ്സ് ആൻഡ് പെറ്റ്സ് മൾട്ടിസ്പെഷ്യാലിറ്റി ക്ലിനിക്കിലെ വെറ്ററിനറി ഡോക്ടർമാരാണ് സുന്ദരൻ എന്ന നായ്ക്കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 

സുന്ദരൻ ചൂണ്ട കഴിക്കുന്നതു കണ്ടെന്ന് ഉടമ പറഞ്ഞതിനെത്തുടർന്ന് എക്സ്‌റേ പരിശോധനയിലൂടെ സ്ഥാനം കണ്ടെത്തി. രണ്ടു ചൂണ്ടകൾ അന്നനാളത്തിൽ കുരുങ്ങിയ നിലയിലാണ് കണ്ടത്. ഒന്നര മാസം പ്രായവും വെറും ഒന്നര കിലോഗ്രാം തൂക്കവും മാത്രമായിരുന്ന സുന്ദരൻ അവശനുമായിരുന്നു. അതുകൊണ്ടുതന്നെ രക്തപരിശോധനയിൽ ചുവന്ന രക്താണുക്കളും ഹീമോഗ്ലോബിനും കുറവാണെന്നു കണ്ടു. ഒപ്പം വിരബാധയും കണ്ടെത്തി. ഈ സാഹചര്യത്തിൽ ശസ്ത്രക്രിയ ബുദ്ധിമുട്ടായതിനാൽ മറ്റൊരു നായയിൽനിന്ന് രക്തം നൽകി(blood transfusion)യാണ് ആരോഗ്യസ്ഥിതി വീണ്ടെടുത്തത്.

രക്തത്തിന്റെ കുറവ് പരിഹരിക്കപ്പെട്ടശേഷം ജൂലൈ 19നു ശസ്ത്രക്രിയ നടത്തുകയായിരുന്നു. നായ്ക്കുട്ടിയുടെ പ്രായവും, ഭാരവും, ശസ്ത്രക്രിയയുടെ സ്വഭാവവും കണക്കിലെടുക്കുമ്പോൾ അനസ്‌തേഷ്യ വളരെ പ്രധാന്യമുള്ളതായിരുന്നു. ആദ്യത്തെ ചൂണ്ട അന്നനാളം ഭാഗികമായി തുളച്ചു പുറത്തേക്കു വന്ന അവസ്ഥയിൽ ആയിരുന്നതിനാൽ ശസ്ത്രക്രിയ നീണ്ടു. ഒന്നര മണിക്കൂർ സമയമെടുത്താണ് ചൂണ്ട പുറത്തെടുത്തത്. രണ്ടാം ചൂണ്ട പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും, അന്നനാളം പൂർണമായും തുളച്ചു പുറത്തേക്ക് വന്ന അവസ്‌ഥയിൽ ആയതുകൊണ്ടും അനസ്‌തേഷ്യയുടെ ദൈർഘ്യം അധികമായതിനാലും വേണ്ടിവന്നാൽ മാത്രം രണ്ടു ഘട്ടമായി ശസ്ത്രക്രിയ നടത്താനാണ് വെറ്ററിനറി സർജന്മാരുടെ തീരുമാനം. 

puppy-with-fishing-hook-Vet-Removes-Fish-Hook-From-Puppys-Esophagus-1
സുന്ദരന് മൂക്കിലൂടെ പാൽ നൽകുന്നു

ഇപ്പോൾ മൂക്കിലൂടെ ട്യൂബ് കടത്തി (nasogastric tube) സുന്ദരന് പാൽ നൽകുന്നുണ്ട്. ശസ്ത്രക്രിയ മുറിവ് ഉണങ്ങി ഊർജ്വസ്വലനായി സുന്ദരൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. ട്യൂബ് മാറ്റിയതിനു ശേഷം മാത്രം ആശുപത്രിയിൽനിന്ന് വിടാനാണ് തീരുമാനം. പൂർണമായും  അന്നനാളം തുളച്ചു പുറത്തു വന്നതിനാൽ രണ്ടാം ചൂണ്ട കാരണം നായകുട്ടിക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യത കുറവാണെന്നു വെറ്റ്സ് ആൻഡ് പെറ്റ്സ് മൾട്ടിസ്പെഷ്യാലിറ്റി ക്ലിനിക്കിലെ സർജൻ അഭിപ്രായപെട്ടു. ആവശ്യമെങ്കിൽ മാത്രം രണ്ടാം ഘട്ട ശസ്ത്രക്രിയ നടത്തും.

English summary: Vet Removes Fish Hook From Puppy's Esophagus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com