ADVERTISEMENT

‘‘ചില്ലറവിൽപനവില വച്ചു കൂട്ടിയാൽ ലീറ്ററിന് 6000–7000 രൂപ ലഭിക്കും. കോസ്മെറ്റിക് വ്യവസായത്തിലേക്കു മൊത്തവില ലീറ്ററിന് 2000 രൂപ. ’’

നിന്ദയും  പരിഹാസവും കഴുതയ്ക്കു പുത്തരിയല്ല. പാർലമെന്റിൽ പ്രയോഗിക്കാൻ പാടില്ലാത്ത അൺ പാർലമെന്ററി പദങ്ങളുടെ പട്ടിക  കഴിഞ്ഞ മാസം പുറത്തു വിട്ടപ്പോൾ അതിലുമുണ്ട് പാവം കഴുത. ഇത്രയൊക്കെ ഭാരം ചുമന്നിട്ടും ഇത്രയേറെ അവഹേളനങ്ങൾ സഹിക്കുന്നല്ലോ എന്നോർത്ത് ഏതെങ്കിലുമൊക്കെ കഴുതകൾ കരയുന്നുണ്ടാവുമോ? അതോ, ഇംഗ്ലിഷ് കവി ജി.കെ. ചെസ്റ്റർട്ടന്റെ കവിതയിലെ കഴുത മനസ്സിൽ കരുതുംപോലെ ‘ഈ വിഡ്ഢികൾക്ക് എന്നെക്കുറിച്ച് എന്തറിയാം’ എന്നു ചിരിക്കുന്നുണ്ടാവുമോ? 

ഏതായാലും ബാബുവിന്റെ കഴുതകൾ ഭാഗ്യവതികളാണ്. ഭാരത്തിനു പകരം ആദരമാണ് നിത്യവും അവരെ കാത്തിരിക്കുന്നത്. പാട്ടുകേട്ടും പച്ചപ്പുൽമേടുകളിൽ മേഞ്ഞു നടന്നും പറ്റാവുന്നത്ര പാൽ ചുരത്തിയും ആഹ്ലാദഭരിതമായ ജീവിതം. കഴുതകളുടെ ഉടയോൻ ബാബുവും സന്തുഷ്ടന്‍. സൗന്ദര്യവർധക ഉൽപന്നങ്ങളുടെ ലോകത്ത് കഴുതപ്പാലിന് നാൾക്കു നാൾ ഡിമാൻഡ് വർധിച്ചു വരുന്നു. എഫ്എസ്എസ്എഐ ലൈസൻസ്  ലഭിക്കുന്ന മുറയ്ക്ക് കഴുതപ്പാലിൽനിന്നു ചീസും ചോക്‌ലേറ്റുമെല്ലാം നിർമിക്കാനുള്ള പദ്ധതികളും തയാർ. ലോകത്തെ ഏറ്റവും വിലപിടിച്ച ചീസ് എന്ന നിലയ്ക്ക് സെർബിയയിൽനിന്നുള്ള കഴുതപ്പാൽ ചീസ് തലക്കെട്ടുകൾ നേടിയത് സമീപകാലത്താണല്ലോ.

തമിഴ്നാട്ടിലെ തിരുനൽവേലി ജില്ലയിലെ മുക്കുടൽ തുലുക്കപ്പെട്ടി ഗ്രാമത്തിലാണ് ബിസിനസുകാരനായ യു.ബാബുവിന്റെ ഡോങ്കി പാലസ്. പതിനേഴേക്കറോളം വിസ്തൃതിയിൽ വിശാലമായ ഫാം. 5 ഏക്കര്‍ പ്രത്യേകം തിരിച്ച് അതിനുള്ളിൽ നൂറോളം കഴുതകൾ. സമൃദ്ധമായ ഭക്ഷണം, സ്വതന്ത്ര ജീവിതം. ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ എന്ന തിളക്കമുണ്ട് ഓരോ കഴുതയുടെ കണ്ണിലും. 

donkey-palace-3
ബാബു കഴുതകൾക്കൊപ്പം

കഴുതസ്മരണകൾ

വണ്ണാർപേട്ട് സ്വദേശിയായ ബാബുവിന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമകളിൽ ഒട്ടേറെ കഴുത‌കൾ അലഞ്ഞു നടക്കുന്നുണ്ട്. വിഴുപ്പുഭാണ്ഡം ചുമന്നും കർണകഠോര ശബ്ദത്തിൽ കരഞ്ഞും നടക്കുന്ന കഴുതകൾ. വാഷിങ് മെഷീനും വാഹനങ്ങളുമൊക്കെ വന്നതോടെ കഴുതകളൊക്കെയും കളം വിട്ടു. വിദ്യാഭ്യാസം കഴിഞ്ഞ് ബിസിനസ് മേഖലയിൽ ചുവടുറപ്പിച്ച കാലത്താണ് ബെംഗളൂരുവിലെ കോസ്മെറ്റിക്, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ കഴുതപ്പാൽ തേടുന്നതിനെക്കുറിച്ചു ബാബു കേൾക്കുന്നത്. അക്കാലമെത്തുമ്പോഴേക്കും നാട്ടിലെ കഴുതകളൊക്കെയും നാടുവിട്ടിരുന്നെന്ന് ബാബു. കഴുതകളെക്കൊണ്ട് ആർക്കും ആവശ്യമുണ്ടായിരുന്നില്ല, കഴുതകളെ കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട്. അവയ്ക്കായി, പാട്ടത്തിനെടുത്ത 17ഏക്കറിൽ ‘ഡോങ്കി പാലസും’ സജ്ജമാക്കി.

കഴുതജീവിതം

കഴുതകൾക്കു വിശ്രമിക്കാൻ ഓലമേഞ്ഞ ‘കൊട്ടാരം’, വെള്ളം കുടിക്കാൻ സിമന്റ് തൊട്ടികൾ, പുല്ലും സാന്ദ്രീകൃത തീറ്റയും നൽകാൻ പുൽത്തൊട്ടികൾ, കുളിക്കാൻ ഷവർ, കഴുതക്കിടാങ്ങൾക്ക് പ്രത്യേക പാർപ്പിടം, കറവയ്ക്കുള്ള കെട്ടിടം എന്നിവയെല്ലാം ചേരുന്നതാണ് ഡോങ്കി പാലസ്. ഫാം ടൂറിസം കൂടി ഉദ്ദേശിക്കുന്നതിനാൽ സന്ദർശകർക്കുള്ള വിനോദങ്ങൾ, ഭക്ഷണശാല, റോസ് ഗാർഡൻ, ജൈവക്കൃഷി എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ടിവിടെ. എല്ലാം പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടങ്ങളിലാണെന്നു മാത്രം. കഴുതവളർത്തൽ പഠിക്കാനുള്ള ക്ലാസ്സുകൾ, കഴുത ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കാനുള്ള തിയറ്റർ തുടങ്ങിയ സൗകര്യവുമുണ്ട്. 12 ഏക്കർ സ്ഥലം കഴുതത്തീറ്റയ്ക്കായുള്ള ചോളം, കമ്പ് കൃഷികൾക്കായും നീക്കിവച്ചിരിക്കുന്നു. 

ഇടത്തീറ്റയ്ക്കായി വയ്ക്കോലും ചോളത്തട്ടും, കമ്പുമെല്ലാം ഫാമിൽ അട്ടിയിട്ടു സൂക്ഷിച്ചിട്ടുണ്ട്. നിത്യവും തവിടും വിവിധ പിണ്ണാക്കുകളും കടലത്തൊണ്ടും ഗോതമ്പുമെല്ലാം ചേർന്ന പോഷകത്തീ റ്റയുമുണ്ട്. സദാ തട്ടുപൊളിപ്പൻ തമിഴ് പാട്ടുകേട്ട്, കയറിന്റെയും കുറ്റിയുടെയും ബന്ധനമില്ലാതെ അഞ്ചേക്കറിൽ ചുറ്റിയടിക്കാം കഴുതകൾക്ക്. 

donkey-palace-2
കഴുതകളുടെ സംരക്ഷണത്തിനും പരിചരണത്തിനും പത്തു തൊഴിലാളികൾ

കഴുതമൂല്യം

ദുർഘട സാഹചര്യങ്ങളിലും ജീവിക്കാൻ പ്രാപ്തിയുള്ള മൃഗമാണു കഴുത, അതുകൊണ്ടുതന്നെയാണ് മുൻകാലങ്ങളിൽ ലോകമെങ്ങും ഭാരം ചുമക്കാൻ അത് നിയോഗിക്കപ്പെട്ടത്. കഴുതയുടെ പക്ഷത്തുനിന്നു ചിന്തിച്ചാൽ, ചോദ്യമോ പറച്ചിലോ ഇല്ലാതെ  പണിയെടുക്കാനുള്ള കഴുതയുടെ ആത്മാർഥതയെ പണിയെടുപ്പിച്ചവർതന്നെ പരിഹസിക്കുകയും വിഡ്ഢിത്തമായി എണ്ണുകയും ചെയ്തു എന്നു പറയേണ്ടി വരും. അതേസമയം കഴുതയുടെ മൂല്യം തിരിച്ചറിഞ്ഞവരും ചരിത്രത്തിലുണ്ട്. ഈജിപ്ത് രാജ്ഞിയായിരുന്ന ക്ലിയോപാട്രയുടെ സൗന്ദര്യത്തിന്റെ രഹസ്യം നിത്യവും കഴുതപ്പാലിലുള്ള കുളിയായിരുന്നത്രെ. റോമൻ ജനറലായിരുന്ന സാക്ഷാൽ മാർക്ക് ആന്റണിയെ വീഴ്ത്താൻ ക്ലിയോപാട്രയ്ക്കു തുണയായത് കഴുതയായിരുന്നു. കഴുതയെ പരതിയുള്ള ബാബുവിന്റെ യാത്രയ്ക്കു പിന്നിലും ഈ സൗന്ദര്യസത്യം തന്നെയായിരുന്നു. 

ഇ–കൊമേഴ്സ് സൈറ്റുകളിൽ കയറി കഴുതപ്പാൽ ചേർത്ത ഫെയർനെസ് ക്രീമുകളുടെയും ലിപ് ബാമുകളുടെയും സോപ്പുകളുടെയുമൊക്കെ വിലയും മൂല്യവും അറിഞ്ഞാൽ ആരും കഴുതക്കാൽ പിടിക്കും. 200 രൂപയിൽ തുടങ്ങുന്ന ചെറു സോപ്പുകൾ മുതൽ പതിനായിരങ്ങൾ വരുന്ന ക്രീമുകൾ വരെയുണ്ട് കൂട്ടത്തിൽ. എങ്കിൽപ്പിന്നെ എന്തുകൊണ്ട് എല്ലാവരും അതിനു തുനിയുന്നില്ല എന്നു ചോദിച്ചാൽ വിപണിനേടൽ അത്ര എളുപ്പമല്ലെന്നു പറയും ബാബു. ഒന്നോ രണ്ടോ കഴുതയെ വളർ ത്തി കോസ്മെറ്റിക് ഉൽപന്ന നിർമാണ ലോകത്തേക്കു പ്രവേശനം നേടുക സാധ്യമല്ല. കഴുത വളർത്തലിൽ പരിശീലനം നൽകി ഫാം തുടങ്ങുന്നവരിൽനിന്ന് പാൽ വാങ്ങാനുള്ള ശ്രമങ്ങളിലേക്കു ബാബു കടന്നിരിക്കുന്നത് സാധാരണ സംരംഭകർക്കു കൂടി തുണയാവുക എന്ന ലക്ഷ്യത്തോടെയാണ്. സമീപ വർഷങ്ങളിൽ കേരളത്തിലുൾപ്പെടെ പല സംസ്ഥാനങ്ങളിലും ബാബുവിനെപ്പോലുള്ള സംരംഭകർ സജീവമാകുന്നുണ്ട്. 

ഒരു ലീറ്റർ കഴുതപ്പാലിന് എന്തു വിലവരും? മികച്ച പോഷകഗുണങ്ങളുള്ള കഴുതപ്പാൽ മുലപ്പാലിനു തുല്യമെന്നു ബാബു. 50 മില്ലിയും 100 മില്ലിയുമൊക്കെയായി കഴുതപ്പാൽ വിൽക്കുന്നവരുണ്ട്. അവരുടെ വിൽപനവില വച്ചു കൂട്ടിയാൽ ലീറ്ററിന് 6000–7000 രൂപയൊക്കെ കണക്കിടേണ്ടി വരും. സൗന്ദര്യവർധക വിപണിയിലേക്കുള്ള അസംസ്കൃത ഉൽപന്നം എന്ന നിലയ്ക്ക് നോക്കുമ്പോൾ ഒരു ലീറ്റർ കഴുതപ്പാലിന് 2000 രൂപയോളം വില ലഭിക്കുമെന്നു ബാബു.     

donkey-palace-1

കഴുതക്കച്ചവടം

മൂന്നിനം കഴുതകളാണ് ബാബുവിന്റെ ഫാമിലുള്ളത്, ആദ്യത്തേത് നാടൻ കഴുതകൾ. ഈയിനത്തിലെ മികച്ചവയ്ക്ക് ശരാശരി 40,000 രൂപ വില വരും. ഗുജറാത്ത്, മഹാരാഷ്ട്ര മേഖലകളിൽനിന്നു വരുന്ന ഇനങ്ങൾക്ക് വിലയും മൂല്യവും കൂടും. കത്തിയാവാഡിയും മാർവാരിയും അക്കൂട്ടത്തിൽപ്പെടും. കത്തിയവാഡി കഴുതയ്ക്ക് 50,000–70,000 രൂപ വില വരുമ്പോൾ മാർവാരിയുടെ വില ഒരു ലക്ഷമെത്തും. നാടന് ദിവസം ശരാശരി 250 മില്ലി പാലു ലഭിക്കുമ്പോൾ കത്തിയവാഡിക്ക് അര ലീറ്ററും മാർവാരിക്ക് ഒരു ലീറ്ററും വരെ ഉൽപാദനം ഉയരുമെന്നു ബാബു.

രണ്ടു വയസ്സു പിന്നിടുന്നതോടെയാണ് കഴുതകളെ ചെന പിടിപ്പിക്കുന്നത്. 11 മുതൽ 14 മാസം വരെ നീളും ഗർഭകാലം. പ്രസവിച്ചു കഴിഞ്ഞ്  6 മാസം വരെ കറക്കാം. 10 പ്രസവം വരെ ആകാമെന്നും ഡോങ്കി പാലസിലെ ജോലിക്കാർ പറയുന്നു. 

കഴുതക്കറവ

നൂറിനടുത്തു വരും ഡോങ്കി പാലസിലെ കഴുതകളുടെ എണ്ണം.  കറവയിലുള്ളവ 25. ബാക്കി ചെനയുള്ളവയും കിടാങ്ങളും. ദിവസം ശരാശരി 15 ലീറ്റർ പാലാണ് ഇപ്പോഴത്തെ ഉൽപാദനം. രാവിലെ 11 മണിക്കാണ് കറവ.  കഴുതകൾക്കായി മാത്രം കറവക്കാരുൾപ്പെടെ 10 ജോലിക്കാര്‍. സ്ത്രീകൾ ഉള്‍പ്പെടെ കൈക്കറവയിൽ വിദഗ്ധരുണ്ട് കൂട്ടത്തിൽ. കറക്കാനെത്തുമ്പോൾ കഴുത തൊഴിക്കും, കടിക്കും എന്നൊക്കെ പറയുന്നതിൽ കാര്യമൊന്നുമില്ലെന്നു കറവക്കാർ. ചില്ലറ ഇഷ്ടക്കേടൊക്കെ കാണിക്കുമെന്നു മാത്രം. കെട്ടിയിടുകപോലും വേണ്ട. 

കിടാങ്ങളെ പാർപ്പിച്ചിട്ടുള്ള കറവക്കെട്ടിടത്തിലേക്ക് കഴുതകളെ എത്തിക്കും. കുട്ടികളെ വിട്ട് പാൽ ചുരത്തിക്കലാണ് ആദ്യ പടി. തുടർന്ന് പുൽത്തൊട്ടിയിൽ കടലത്തൊണ്ടും നൽകും. കടലത്തൊണ്ടു കഴിച്ച് പാൽ ചുരത്തി നിൽക്കുന്ന കഴുതകളിൽനിന്ന് അര ലീറ്ററിനടുത്ത് പാൽ കറന്നെടുക്കാൻ വേണ്ടത്  മിനിറ്റുകൾ മാത്രം. കറന്നെടുക്കുന്ന പാൽ അപ്പോൾത്തന്നെ അരിച്ചു കുപ്പിയിലാക്കി ഫ്രീസറിലേക്കു മാറ്റുന്നു. ഒറ്റ നേരം മാത്രം കറവ. ബാക്കി പാൽ കുട്ടികൾക്ക്. ഉച്ച കഴിയുന്നതോടെ കഴുതകളെ  ഫാമിലെ പുൽപ്പറമ്പില്‍ മേയാൻ വിടും. വൈകിട്ട് വീണ്ടും വളപ്പിലേക്ക്.

English summary: Donkey Palace Tamilnadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com