ADVERTISEMENT

സംസ്ഥാനത്ത് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം നടക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് പ്രത്യേക വാക്സീനേഷൻ പദ്ധതിയുമായി സർക്കാർ. മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്. ഇരു വകുപ്പുകളിലേയും ചില ജീവനക്കാർക്കും നായപിടുത്തം കൈകാര്യം ചെയ്യുന്നവർക്കും നായ്ക്കളിൽ നിന്നും കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് വേണ്ടി  പ്രത്യേക പേവിഷബാധാ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി  ആരംഭിച്ചത്. വെറ്ററിനറി ഡോക്ടർമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, മൃഗങ്ങളെ പിടിക്കുന്നവർ, കൈകാര്യം ചെയ്യുന്നവർ എന്നിവർക്കാണ് വാക്സീൻ നൽകുന്നത്. മൃഗങ്ങളുമായി ഇടപെടുന്ന എല്ലാ ജീവനക്കാരും പേവിഷ പ്രതിരോധ വാക്സീൻ എടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവർ അഭ്യർഥിച്ചു.

പ്രത്യക സാഹര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കുത്തിവയ്പ്പിനുള്ള വിദഗ്ധ സമിതി പേവിഷ പ്രതിരോധ വാക്സീനേഷനു വേണ്ടിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയാറാക്കി മൃഗസംരക്ഷണ വകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും നൽകി. മുമ്പ് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരെയും എടുക്കാത്തവരെയും തരംതിരിച്ചാണ് വാക്സീൻ നൽകുന്നത്.

1. മുൻപ് പ്രതിരോധ കുത്തിവയ്പ്  എടുക്കാത്തവർക്ക് മൂന്നു ഡോസ് വാക്സീനാണ് നൽകുന്നത്. ഇവർ മൂന്നു ഡോസും പൂർത്തിയാക്കി, 21 ദിവസം കഴിഞ്ഞിട്ടു മാത്രമേ മൃഗങ്ങളുമായി ഇടപെടാൻ പാടുള്ളൂ.

2. ഭാഗികമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരും മുൻപ് പ്രതിരോധ കുത്തിവയ്പ് എടുത്തതിന്റെ രേഖകൾ ഇല്ലാത്തവരും ഇത്തരത്തിൽ മൂന്നു ഡോസ് വാക്സീൻ തന്നെ എടുക്കണം.

3. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പ്രതിരോധ കുത്തിവയ്പ്പോ ബൂസ്റ്റർ ഡോസോ എടുത്തിട്ടുള്ളവരാണെങ്കിൽ വാക്സീനേഷൻ എടുക്കേണ്ടതില്ല.

4. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പ്രതിരോധ കുത്തിവയ്പ് എടുക്കുകയും ബൂസ്റ്റർ ഡോസ് എടുക്കാത്തവരും ആണെങ്കിൽ ഒരു ബൂസ്റ്റർ ഡോസ് നൽകും. അതിനു ശേഷം മാത്രമേ ഇവർ മൃഗങ്ങളുമായി ഇടപെടാൻ പാടുള്ളൂ. 

5. വാക്സിനേഷൻ തുടങ്ങി ഏഴു ദിവസത്തിനകം ജോലിയിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് വീണ്ടും നായ്ക്കളുടെ കടിയേറ്റാൽ ഇവരെ പുതിയ കേസായി പരിഗണിച്ച്, മുറിവിന്റെ കാറ്റഗറി തിരിച്ച് ഇമ്മ്യൂണോഗ്ലോബുലിനോ വാക്സീനോ എടുക്കേണ്ടി വരും. ഇവർ റീ എക്സ്പോഷർ വിഭാഗത്തിലാണ് വരിക.

6. അതേസമയം വാക്സിനേഷൻ തുടങ്ങി ഏഴു ദിവസത്തിനു ശേഷം കടിയേൽക്കുകയും വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കുകയും ചെയ്തിട്ടില്ലെങ്കിൽ മുറിവിന്റെ കാറ്റഗറി അനുസരിച്ച് വാക്സീൻ എടുക്കണം. ഇമ്മ്യൂണോഗ്ലോബുലിന്റെ ആവശ്യമില്ല.

നിലവിൽ വാക്സീൻ ലഭ്യമായിട്ടുള്ള ആശുപത്രികളിലാണ് വാക്സീനേഷൻ എടുക്കാൻ സാധിക്കുക. 

English summary: Vaccinating against rabies to save lives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com