ADVERTISEMENT

രാജ്യത്തെ ക്ഷീരമേഖലയെ അപ്പാടെ പിടിച്ചുലച്ച ലംപി സ്കിൻ ഡിസീസ് (എൽഎസ്ഡി) അഥവാ സാംക്രമിക ചർമമുഴ രോഗം ഇതുവരെയും നിയന്ത്രണവിധേയമായിട്ടില്ല. രാജ്യത്താകെ 24 ലക്ഷം കന്നുകാലികളെ രോഗം ബാധിച്ചു. 1.1 ലക്ഷം കന്നുകാലികൾ ചർമമുഴ രോഗത്തെത്തുടർന്നുള്ള പാർശ്വരോഗങ്ങൾ മൂലം ചത്തൊടുങ്ങി എന്നാണ് സർക്കാരിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദകരും ഏറ്റവുമധികം കന്നുകാലികളുള്ള രാജ്യവും ഇന്ത്യയാണ്. എന്നാൽ, ചർമമുഴ രോഗം രാജ്യത്തെ കാലിസമ്പത്തിനും കർഷകർക്കും വരുത്തിവച്ച നാശം നിസാരമായി കാണാൻ കഴിയില്ല. ഒരുഭാഗത്ത് കാലികൾ രോഗം ബാധിക്കുകയും ചത്തൊടുങ്ങുകയും കർഷകർ പ്രതിസന്ധിയിലാകുകയും ചെയ്യുമ്പോൾ മറുവശത്ത് തെറ്റായ വാർത്തകളുടെ പ്രചരണവും തകൃതിയായി നടക്കുന്നുണ്ട്.

രോഗം ബാധിച്ച പശുക്കളുടെ പാൽ ഉപയോഗയോഗ്യമാണോ?

സമൂഹമാധ്യമങ്ങളിൽ പ്രധാനമായും പ്രചരിക്കുന്ന തെറ്റായ വാർത്തകളിലൊന്ന് രോഗം ബാധിച്ച പശുക്കളുടെ പാൽ ആരോഗ്യത്തിന് നന്നല്ല എന്നതാണ്. ചർമമുഴ രോഗം ബാധിച്ച പശുക്കളുടെ പാൽ കുടിച്ചാൽ മനുഷ്യർക്കും ചർമ രോഗം പകരും എന്നതാണ് ചില സമൂഹമാധ്യമ പ്രചാരകരുടെ അറിയിപ്പ്. ഇതിനെ സാധൂകരിക്കാൻ ചർമരോഗം ബാധിച്ച പശുക്കളുടെയും അതുപോലെ ചർമരോഗം ബാധിച്ച മനുഷ്യരുടെയും ചിത്രങ്ങൾ ചേർത്താണ് വ്യാജ പ്രചരണം. ആളുകളിൽ ഭയം ജനിപ്പിക്കാൻ മാത്രമേ ഇത്തരം പോസ്റ്റുകൾ ഉപകരിക്കൂ.

എന്നാൽ, ചർമമുഴ രോഗം ബാധിച്ച പശുക്കളുടെ പാൽ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും നന്നായി തിളപ്പിക്കുന്നതുവഴി പാലിലെ സൂക്ഷ്മാണുക്കൾ നശിക്കുമെന്നും ആരോഗ്യമേഖലയിലുള്ളവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ മൂലം കർഷകർ ഇപ്പോൾ കൂടുതൽ പ്രതിസന്ധിയിലായിട്ടുമുണ്ട്. ഉപഭോക്താക്കൾ പാൽ വാങ്ങാൻ മടിക്കുകയാണെന്നും കർഷകർ പറയുന്നു.

അതേസമയം, ചർമമുഴ രോഗം ബാധിച്ച പശുക്കളുടെ പാൽ കുടിക്കാൻ കഴിയുമോ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്.

മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യ രോഗങ്ങളിലൊന്നല്ല ചർമമുഴ രോഗം. ഈ രോഗം മനുഷ്യരെ ബാധിക്കില്ലെന്ന് 2017ൽ യുഎൻ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ വ്യക്തമാക്കിയിട്ടുള്ളതാണ്.

lumpy-skin-disease

ചർമമുഴ വന്നത് പാക്കിസ്ഥാനിൽനിന്ന്!

രോഗബാധ പകരും എന്ന തെറ്റായ വാർത്ത മാത്രമല്ല ചർമമുഴ രോഗത്തിന്റെ ഉറവിടത്തിന്റെ പേരിലും വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. പാക്കിസ്ഥാനിൽനിന്നാണ് ചർമമുഴ ഇന്ത്യയിലേക്ക് എത്തിയതെന്നാണ് പ്രചരിക്കുന്നത്. ‘കോവിഡ് ചൈനയിൽനിന്നു പൊട്ടിപ്പുറപ്പെട്ടു. അതുപോലെ എൽഎസ്‌ഡി പാക്കിസ്ഥാനിൽനിന്നും’ എന്നാണ് പ്രചരണം. 

സാംബിയ എന്ന ആഫ്രിക്കന്‍ രാജ്യത്ത് 1929കളുടെ തുടക്കത്തിലാണ് ചർമമുഴ രോഗത്തിന്റെ വ്യാപനത്തുടക്കം. പശുക്കളില്‍ വ്യാപകമായി ചര്‍മം നിറയെ വീക്കവും തടിപ്പും ചെറിയ മുഴകളും പ്രത്യക്ഷപ്പെട്ടപ്പോള്‍ ആ നാട്ടിലെ സാധാരണക്കാരായ കര്‍ഷകര്‍ അതത്ര കാര്യമാക്കിയില്ല. മേയുന്നതിനിടെ വല്ല വിഷച്ചെടികള്‍ കഴിച്ചതുകൊണ്ടോ കടന്നലുകളുടെ കുത്തേറ്റതുകൊണ്ടോ ആവാം തങ്ങളുടെ പശുക്കളുടെ ശരീരത്തില്‍ ഇത്തരം ചെറിയ മുഴകള്‍ പ്രത്യക്ഷപ്പെട്ടത് എന്നാണ്  അവര്‍ ധരിച്ചത്. എന്നാല്‍, സാംബിയയിലെ കര്‍ഷകരുടെ ആ ധാരണയ്ക്ക് അൽപായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പശുക്കളുടെ ചര്‍മം ചെറിയ മുഴകള്‍ രൂപപ്പെട്ട് ഒടുവില്‍ വ്രണമായി തീരുകയും, അവയുടെ ഉൽപാദനത്തെയും പ്രത്യുല്‍പാദനത്തെയും കാര്യമായി ബാധിക്കുകയും ചെയ്യുന്ന ഈ അവസ്ഥ ക്രമേണ മറ്റു  സ്ഥലങ്ങളിലേക്കെല്ലാം വ്യാപിച്ച് തുടങ്ങി. അതോടെ ഇതൊരു  പുതിയ സാംക്രമികരോഗമാണെന്ന് കര്‍ഷകരും അധികൃതരുമെല്ലാം തിരിച്ചറിഞ്ഞു. 

1949ല്‍ ദക്ഷിണാഫ്രിക്കയില്‍  മാത്രം 80 ലക്ഷത്തിലധികം കന്നുകാലികളെയാണ് ഈ സാംക്രമിക രോഗം  പിടികൂടിയത്. അതു വരുത്തിവച്ച സാമ്പത്തിക ഉൽപാദന നഷ്ടങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. 1989ല്‍ ഇസ്രയേലില്‍ ഈ രോഗം വലിയ തോതില്‍  പൊട്ടിപ്പുറപ്പെടുകയുണ്ടായി. ആഫ്രിക്കന്‍ രാഷ്ട്രമായ ഈജിപ്തില്‍നിന്ന്  ആഞ്ഞുവീശിയ മരുക്കാറ്റിനൊപ്പം പറന്നെത്തിയ കുതിരയീച്ചകളായിരുന്നു രോഗാണുവിനെ ഇസ്രയേലിലെ പശുക്കളിലേക്ക് പടര്‍ത്തിയത്. ആഫ്രിക്ക, ഏഷ്യ തുടങ്ങിയ വന്‍കരകളിലെ പല രാജ്യങ്ങളിലും കന്നുകാലികളില്‍ ഇന്ന്  വ്യാപകമായി കണ്ടുവരുന്ന പുതിയ (emerging) രോഗങ്ങളില്‍ ഒന്നായ ലംപി സ്കിന്‍ ഡിസീസ് (എല്‍എസ്‌ഡി) അഥവാ സാംക്രമിക ചര്‍മമുഴ രോഗത്തിന്‍റെ പിന്നിട്ട ചരിത്രമാണ് മുന്നേ വായിച്ചത്.  

ഇന്ത്യയില്‍ സാംക്രമിക ചര്‍മമുഴ രോഗം ആദ്യമായി കണ്ടെത്തിയതും സ്ഥിരീകരിച്ചതും 2019 ഓഗസ്റ്റില്‍ ഒഡീഷയിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്തിയിരുന്നു. കേരളത്തില്‍ അതേ വർഷംതന്നെ തൃശൂര്‍, പാലക്കാട്, ആലപ്പുഴ, മലപ്പുറം, കോട്ടയം തുടങ്ങിയ ജില്ലകളിലെ ചില പ്രദേശങ്ങളിലും സംസ്ഥാന അതിര്‍ത്തിഗ്രാമങ്ങളിലും പശുക്കളില്‍ സാംക്രമിക ചര്‍മമുഴ രോഗം സ്ഥിരീകരിച്ചു.

  • എന്താണ് ചര്‍മമുഴ രോഗം?

പശുക്കളുടെ പാലുൽപാദനവും പ്രത്യുൽപാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാകുന്ന സാംക്രമിക ചര്‍മമുഴ രോഗത്തിന് (എല്‍എസ്‌ഡി) കാരണം കാപ്രിപോക്സ് വൈറസ് ഇനത്തിലെ എല്‍എസ്‌ഡി വൈറസുകളാണ്.  ഈ വൈറസുകളെ  കന്നുകാലികളിലേക്ക് പ്രധാനമായും പടര്‍ത്തുന്നത് കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍/പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അമ്മയില്‍നിന്ന് കിടാവിലേക്ക് പാല്‍ വഴിയും രോഗപ്പകര്‍ച്ചക്ക് സാധ്യതയുണ്ട്. വായുവിലൂടെയോ തീറ്റസാധനങ്ങളിലൂടെയോ രോഗവ്യാപനം നടന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പകര്‍ച്ചാനിരക്ക്  കേവലം 20 ശതമാനവും മരണനിരക്ക് 5  ശതമാനത്തില്‍ താഴെയും മാത്രമാണെങ്കിലും രോഗം മൂലമുണ്ടാവുന്ന  ദീര്‍ഘനാളത്തെ ഉൽപാദന-പ്രത്യുൽപാദന നഷ്ടമാണ് സാംക്രമിക ചര്‍മമുഴ രോഗം വരുത്തിവയ്ക്കുന്ന  പ്രധാന ആഘാതം.

വാക്സീനേഷനുശേഷം പശുക്കൾ ചത്തുവീഴുന്നു

lumpy-skin-disease

പശുക്കൾ ചത്തുവീഴുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് അടുത്ത തെറ്റായ വാർത്ത.  ചർമരോഗത്തിനെതിരേ നൽകിയ കുത്തിവയ്പ്പിനുശേഷം പശുക്കൾ ചത്തുവീഴുന്നു എന്നാണ് പ്രചരിപ്പിച്ചത്. 

രാജ്യത്ത് ചർമമുഴ രോഗം ഏറെ ബാധിക്കപ്പെട്ട സംസ്ഥാനങ്ങളിൽ വാക്സീനേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ഗോട്ട് പോക്സ് വാക്സീനാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഗവേഷകർ വികസിപ്പിച്ചെടുത്ത ലംപി സ്കിൻ ഡിസീസ് വാക്സീൻ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായിത്തുടങ്ങിയിട്ടില്ല. 

English summary: Viral cattle disease sends rumours flying in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com