ADVERTISEMENT

കന്നുകാലികളിൽ ‘ഭക്ഷ്യവിഷബാധ’ കാലിത്തീറ്റ കഴിച്ച പശുക്കൾ ചത്തു വീഴുന്നു. കുറച്ചു നാളുകൾക്ക് മുൻപ് പത്ര–ദൃശ്യമാധ്യമങ്ങളിൽ ഇതായിരുന്നു മുഖ്യവാർത്ത. കേരളത്തിലെ പുരാതനമായ സ്വകാര്യ കാലിത്തീറ്റ കമ്പനി വിൽപന നടത്തിയ തീറ്റ കഴിച്ച് ഒട്ടേറെ കന്നുകാലികൾ അസുഖബാധിതമാകുകയും, മരണപ്പെടുകയും ചെയ്തു. തുടർന്ന് വിതരണം നടത്തിയ കമ്പനി തന്നെ കാലിത്തീറ്റ തിരിച്ചെടുത്തു. സർക്കാർ തലത്തിൽ വലിയ പ്രഖ്യാപനങ്ങളും അന്വേഷണങ്ങളും നടത്തി. തീറ്റയുടെ സാമ്പിളുകൾ കേരളത്തിനകത്തും പുറത്തുമുള്ള ലബോറട്ടറികളിൽ പരിശോധനയ്ക്ക് അയച്ചു. ഏകദേശം 2 മാസം കഴിഞ്ഞു. ഇതുവരെ പരിശോധനാ ഫലം പുറത്തു വന്നിട്ടില്ല! അല്ലെങ്കിൽ പുറത്തു വിട്ടില്ല. ഇത്തരം സന്ദർഭങ്ങളിൽ അടിയന്തിരമായി പരിശോധിച്ച് ഈ കാലിത്തീറ്റയിൽ എന്തു വിഷമാണ് അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്തി കർഷകരെയും ഈ മേഖലയിലെ വെറ്ററിനറി ഡോക്ടർമാരെയും അറിയിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. പരിശോധനാഫലം വേഗത്തിൽ ലഭിച്ചാൽ മാത്രമേ വേണ്ട മുൻകരുതലുകളും, ഫലപ്രദമായ ചികിത്സയും നടത്താൻ കഴിയൂ. എന്തുകൊണ്ടാണ് പരിശോധനാഫലം പുറത്തു വരാത്തതെന്ന് പരിശോധിക്കണം. പല സ്ഥലങ്ങളിലും ഇപ്പോഴും കടുത്ത വയറിളക്കവും തീറ്റയ്ക്ക് മടുപ്പും കന്നുകാലികൾ കാണിക്കുന്നുണ്ട്. കാരണമറിയാതെ ഇരുട്ടിൽ തപ്പുകയാണ് കർഷകർ. ചികിത്സയ്ക്കും മറ്റുമായി വലിയ സാമ്പത്തികച്ചെലവും ബാധ്യതയും കർഷകരുടെ മേൽ വരുന്നു. അതുപോലെ കാരണമറിയാതെ ചികിത്സിക്കേണ്ട അവസ്ഥയിലാണ് ഡോക്ടർമാരും.

കാലിത്തീറ്റയുടെ ഗുണനിലവാരം പരിശോധിക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കും എന്നറിയുന്നു. അതുവഴി അന്യസംസ്ഥാന കാലിത്തീറ്റയുടെ ഗുണനിലവാരം നിയന്ത്രിക്കാൻ കഴിയുമത്രേ. നല്ല കാര്യം. അതിന് മുമ്പ് നമ്മുടെ സംസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം പരിശോധിച്ച് കർഷകരുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചു കൂടെ? നല്ലതേത് മോശമേതെന്ന് കർഷകർക്ക് മനസ്സിലാകുമല്ലോ?

വേനൽക്കാലത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് പാലിന്റെ ലഭ്യതയും കുറയുന്നുണ്ട്. അതോടൊപ്പം പാലിന്റെയും തൈരിന്റെയും ആവശ്യകതയും കൂടുന്നു. മിൽമയും സ്വകാര്യകമ്പനികളും വലിയ അളവിൽ പാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നുണ്ട്. തമിഴ്നാട്ടിലും കർണാടകയിലും പാൽ ലഭ്യത കുറഞ്ഞപ്പോൾ മഹാരാഷ്ട്രയിൽനിന്ന് വരെ പാൽ ഇറക്കുമതി ചെയ്യുന്നു. ഇത്രയും ദൂരം പാൽ കൊണ്ടു വരുമ്പോൾ കേടാകാതിരിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് പോലുള്ള രാസവസ്തുക്കൾ ചേർക്കുന്നുണ്ടോ എന്ന് പരിശോധിക്കണ്ടേ? 

മുൻപ് ഒരു ടാങ്കർ പരിശോധിച്ചതിന്റെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പാൽ കമ്പനികൾക്കറിയാം ശരിയായ സംവിധാനങ്ങൾ സംസ്ഥാനത്തില്ലെന്ന്. അതിർത്തി ചെക്ക് പോസ്റ്റുകളിലും മാർക്കറ്റുകളിലും പരിശോധന ശക്തമാക്കി ശുദ്ധമായ പാലാണ് ഈ വേനൽക്കാലത്ത് ലഭിക്കുന്നതെന്ന് ഉറപ്പു വരുത്തണം. 

ഏകദേശം ഒരു മാസം മുൻപ് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ ഒരു പരിശോധനയിൽ കേരളത്തിൽ വിൽക്കുന്ന പാലിൽ 10 ശതമാനം ‘അഫ്ലാടോക്സിൻ M1’ എന്ന മാരകമായ, കാൻസറിന് കാരണമാകുന്ന പൂപ്പൽ വിഷബാധയുണ്ടെന്ന് കണ്ടെത്തി. 0.5 മൈക്രോ ഗ്രാമിന് മുകളിലാണെങ്കിൽ ഭക്ഷ്യയോഗ്യമല്ല. ഈ പരിശോധനയിൽ കണ്ടെത്തിയ റിപ്പോർട്ട് അനുസരിച്ച് എന്തു നടപടി നമ്മുടെ വകുപ്പുകൾ സ്വീകരിച്ചു? ആറ് മാസം മുൻപ് യൂറിയ ചേർത്ത പാൽ ചെക്ക്പോസ്റ്റിൽ പരിശോധനയിൽ പിടികൂടി വിട്ടയച്ചതും വാർത്തയായിരുന്നു. 

അതിനാൽ പരിശോധന മാത്രം പോര, റിപ്പോർട്ട് വെളിച്ചം കാണുകയും നടപടികൾ ഉണ്ടാകുകയും വേണം.

ഫോൺ: 9446290897 (വാട്‌സാപ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com