ADVERTISEMENT

രണ്ടാം കോവിഡ് തരംഗത്തിൽ മൃഗസംരക്ഷണ മേഖലയ്ക്കുണ്ടായ തിരിച്ചടി പല കർഷകരെയും ബുദ്ധിമുട്ടിലാക്കി. മാസങ്ങളോളം കേരളം സ്തംഭിച്ചപ്പോൾ വിപണി ഇല്ലാതായതിനൊപ്പം ഉൽപാദനച്ചെലവ് വർധിച്ചതാണ് പല കർഷകരെയും ബുദ്ധിമുട്ടിലാക്കിയത്. മുയൽ വളർത്തൽ, ആട് വളർത്തൽ, മത്സ്യക്കൃഷി, നായ് പരിപാലനം, അരുമപ്പക്ഷി തുടങ്ങി ഒട്ടേറെ മേഖലകൾ കോവിഡിന്റെ രണ്ടാം വരവിൽ കിതച്ചു കിതച്ചു മുന്നോട്ടു നീങ്ങിയപ്പോൾ കൂടുതൽ നഷ്ടത്തിലേക്ക് എത്താതിരിക്കാൻ സംരംഭം ഉപേക്ഷിക്കാൻ പലരും നിർബന്ധിതരായി. ഇഷ്ടപ്പെട്ട മേഖല അവസാനിപ്പിച്ച് പലരും പുതിയ ജോലികൾക്ക് ശ്രമിച്ചു. പലരും പ്രവസാകളായി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ ജീവിക്കാൻ ആഗ്രഹിച്ചവർ വീണ്ടും പ്രവാസത്തിലേക്ക് മടങ്ങി... അത്തരത്തിൽ മുയൽ കൃഷി അവസാനിപ്പിച്ച കാര്യം പങ്കുവയ്ക്കുകയാണ് തൃശൂർ ചെട്ടിക്കുളം സ്വദേശി ജീജോ പോൾ. ശാസ്ത്രീയ പരിപാലനമുറകളിലൂടെ വളരെ മികച്ച രീതിയിൽ മുൻപോട്ടു പോയിരുന്ന തന്റെ ഫാമിന്റെ പ്രവർത്തനം അവസാനിപ്പിച്ച വിവരം വിഡിയോയിലൂടെയാണ് അദ്ദേഹം പുറത്തുവിട്ടത്.

കോവിഡിന്റെ ഒന്നാം ഘട്ടത്തിൽ മികച്ച രീതിയിലായിരുന്നു ഫാം മുൻപോട്ടു പോയിരുന്നതെന്ന് ജീജോ പറയുന്നു. രണ്ടാം ഘട്ടത്തിൽ പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞു. മുയൽ കുഞ്ഞുങ്ങൾക്ക് ബുക്ക് ചെയ്തിരുന്നവർ തങ്ങളുടെ ഓർഡർ ക്യാൻസൽ ചെയ്തു. അവരുടെ അഡ്വാൻസ് മടക്കി നൽകിയെങ്കിലും ഫാമിൽ കുഞ്ഞുങ്ങളുടെ എണ്ണം അധികമായി. നൂറിലധികം മാതൃ-പിതൃ ശേഖരമുള്ള ഫാമിലെ കുട്ടികളുടെ എണ്ണം ഊഹിക്കാവുന്നതല്ലേയുള്ളൂ. വിൽക്കാൻ മറ്റു വഴികൾ തേടിയെങ്കിലും കാര്യമായ ഫലം ലഭിച്ചില്ല. സ്ഥിരമായി ലാബ് ആവശ്യങ്ങൾക്ക് മുയൽ എടുക്കുന്നവർക്ക് സംസ്ഥാന അതിർത്തി അടച്ചതിനാൽ എത്താനും കഴിഞ്ഞില്ല. മാസം 85000 രൂപ തീറ്റച്ചെലവ് ഇനത്തിൽത്തന്നെ ആവശ്യമായി വന്നു. അതോടെയാണ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കൈവശമുണ്ടായിരുന്ന മുയലുകളെ സുഹൃത്തുക്കൾക്കും ആവശ്യക്കാർക്കും നൽകി ഒഴിവാക്കി. 

ഇപ്പോൾ മുയൽ വളർത്തൽ അവസാനിപ്പിച്ചിട്ട് ഒന്നര വർഷം പിന്നിട്ടുവെന്ന് ജീജോ. ഒൻപതു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങി ജീവിക്കാം എന്നു കരുതി ഏറെ ആലോചനയ്ക്കും പഠനത്തിനും ശേഷമാണ് ജീജോ മുയൽ വളർത്തൽ സംരംഭത്തിലേക്ക് ഇറങ്ങിയത്. നാലു വർഷത്തോളം മികച്ച രീതിയിൽ മുൻപോട്ടു പോയിരുന്ന ഫാമാണ് ഒടുവിൽ അവസാനിപ്പിക്കേണ്ടിവന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com