അന്ന് ഇന്ത്യയിൽ മുയലിന് നിരോധനം: മുയലിൽനിന്ന് കോഴിക്കൂടിലൂടെ 'രക്ഷപ്പെട്ട' കർഷകൻ

ajay-poultry
അജയ് കോഴിക്കൂട് നിർമാണത്തിൽ
SHARE

ഒരു ഷെഡ് നിറയെ നൂറുകണക്കിന് മുയലുകളെ വളർത്തിയിരുന്ന കാലമുണ്ടായിരുന്നു പത്തനംതിട്ട റാന്നി ഈട്ടിക്കൂട്ടത്തിൽ അജയ് സൈമണിന്. എന്നാൽ, ഒരു സുപ്രഭാതത്തിൽ മുയൽ വളർത്തൽ സംരംഭം പൂർണമായി ഉപേക്ഷിക്കേണ്ടിവന്നതോടെ വരുമാനവും ഇല്ലാതായി. ഒരു പതിറ്റാണ്ടു മുൻപ് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം മുയലുകളെ വന്യജീവികളുടെ പട്ടികയിലുൾപ്പെടുത്തിയതാണ് ആദ്യ പ്രതിസന്ധി. അതിൽ പിന്നീട് തിരുത്തൽ വന്നെങ്കിലും ഭക്ഷണത്തിനായി കൊല്ലാവുന്ന മൃഗങ്ങളുടെ പട്ടികയിൽ മുയൽ ഇല്ലെന്നതിന്റെ പേരിലുള്ള പ്രതിസന്ധിയും പിന്നാലെ വന്നു. മുയൽ വളർത്തൽ മേഖലയുടെ പ്രധാന ഇറച്ചിവിൽപന മാർഗമായ ഷാപ്പുകളിലും ഹോട്ടലുകളിലും അതോടെ മുയലുകൾ അപ്രത്യക്ഷമായി. സ്ഥിരമായി ലഭിച്ചിരുന്ന വരുമാനവും ഇല്ലാതായി. ഇത് അജയ് സൈമണിന്റെ മാത്രം ദുരിതമായിരുന്നില്ല. മുയലുകളെ വളർത്തി വരുമാനം നേടിയിരുന്ന വലിയൊരു കർഷകസമൂഹംതന്നെ ഇല്ലാതായ ദുരവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയത്.

വരുമാനം നിലച്ചതോടെ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു അജയ്‌യുടെ മുൻപിലുണ്ടായിരുന്നത്. പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോൾ മുട്ടക്കോഴി വളർത്തലിന്റെ സാധ്യത തിരിച്ചറിഞ്ഞു. മുയലുകൾക്കായി കൂടുകൾ നിർമിച്ച് പരിചയം ഉണ്ടായിരുന്നതിനാൽ കമ്പിവല ഉപയോഗിച്ചുള്ള മുട്ടക്കോഴിക്കൂട് നിർമാണത്തിലേക്ക് തിരിയുകയായിരുന്നു. സഹായത്തിന് പിതാവ് രാജു സൈമണും കൂടി. സ്ഥലപരിമിതിയുള്ളവർക്കുപോലും പ്രയോജനം ലഭിക്കുന്ന കൂടുകൾക്ക് ആവശ്യക്കാരേറെയായിരുന്നു. സർക്കാർ സ്കീമുകളിലേക്കും കൂടുകൾ നിർമിച്ചു നൽകുന്നുണ്ട്. 10 വർഷമായി കോഴി, കാട എന്നിവയ്ക്കുള്ള കൂടുകൾ നിർമിക്കുന്നതാണ് അദ്ദേഹത്തിന്റെ വരുമാനമാർഗം.

ഉപയോക്താക്കളുടെ ആവശ്യമനുസരിച്ചാണ് കൂടുകൾ നിർമിക്കുക. 12, 24, 30, 48, 96, 120 കോഴികളെ വളർത്താൻ കഴിയുന്ന വിധത്തിലുള്ള കൂടുകൾ നിർമിക്കാറുണ്ടെന്ന് അജയ്. ഷെഡ്ഡിനുള്ളിലെ ബാറ്ററി കേജുകൾ കൂടാതെ പുറത്തു വയ്ക്കുന്ന രീതിയിലുള്ള കൂടുകളും നിർമിക്കുന്നു. കൂടിനു പുറത്തെ എഗ് ട്രേയിലേക്ക് എത്തുന്നതിനാൽ ആയാസരഹിതമായി മുട്ടകൾ ശേഖരിക്കാനും കഴിയും. കൂടാതെ, തീറ്റപ്പാത്രത്തിലെ തീറ്റയും എഗ് ട്രേയിലെ മുട്ടകളും കാക്ക പോലുള്ളവ എടുക്കാതിരിക്കാൻ പ്രത്യേക കവചവുമുണ്ട്. കുടിവെള്ളത്തിന് നിപ്പിളുകളും വയ്ക്കുന്നു. കോഴികളെ അഴിച്ചുവിട്ട് വളർത്തുന്ന ലൂസ് ഫാമിങ് രീതിക്കുള്ള കൂടുകളും അജയ് കമ്പിവല ഉപയോഗിച്ച് നിർമിക്കുന്നുണ്ട്.

ajay-poultry-1

കോഴിക്കൂടിനൊപ്പം ബിവി 380 ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെയും വിതരണം ചെയ്യുന്നുണ്ട്. കെപ്കോയിൽനിന്ന് ഒരു ദിവസം പ്രായമായ 800–1000 കുഞ്ഞുങ്ങളെ വാങ്ങി 2 മാസം വളർത്തിയശേഷമാണ് വിൽപന. ഈ പ്രായത്തിൽ ആവശ്യമായ പ്രതിരോധ കുത്തിവയ്പുകളെല്ലാം നൽകിയിരിക്കും. രണ്ടു മാസം പ്രായമായ കുഞ്ഞിന് 200 രൂപയ്ക്കാണ് നേരിട്ടെത്തുന്നവർക്ക് വിൽക്കുക. എത്തിച്ചു നൽകുമ്പോൾ വിലയിൽ അൽപം മാറ്റമുണ്ടാകും. 

ഫോൺ: 9744245009, 9074694047

English summary: Farmer earns better income from making poultry cages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PETS AND ANIMALS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS