പ്രസവാനന്തരം ഗർഭപാത്രം പുറത്ത്, തളർന്നുവീണ് പശു, ഒപ്പം രക്തസ്രാവവും; വെറ്ററിനറി ഡോക്ടറെ സഹായിച്ച് ദന്തഡോക്ടറായ ഭാര്യ

Mail This Article
ക്ഷീരകർഷകരെ സംബന്ധിച്ച് തങ്ങളുടെ ജീവനും ജീവനോപാധിയുമായ പൈക്കളുടെ പ്രസവവേള ആകാംക്ഷയും ആധിയുമെല്ലാം നിറഞ്ഞ നിമിഷമാണ്. പശുവിന്റെ പ്രസവം അടുത്തതിന്റെ സൂചനയായി കന്നിപാൽ തുളുമ്പി അകിടിറങ്ങുകയും ഇടുപ്പെല്ല് അയയുകയുമൊക്കെ ചെയ്യുന്നതോടെ സുഖപ്രസവം നടക്കണമെന്നായിരിക്കും കർഷകരുടെ പ്രാർഥന. ഒടുവിൽ പ്രയാസങ്ങളും തടസ്സങ്ങളും ഏതുമില്ലാതെ കുഞ്ഞിക്കിടാവ് പുറത്തുവന്ന് കൺതുറന്ന് കന്നിപ്പാൽ നുണയുന്ന നിമിഷം ഓരോ ക്ഷീരകർഷകന്റെയും മുഖത്ത് പാൽപുഞ്ചിരി വിരിയുന്ന നേരമാണ്.
എന്നാൽ, പ്രസവത്തോടനുബന്ധിച്ച് പൈക്കൾക്ക് സംഭവിക്കാവുന്ന സങ്കീർണതകൾ പലതുണ്ട്. അതിലേറ്റവും ഗുരുതരമായ സാഹചര്യങ്ങളിലൊന്നാണ് പ്രസവം കഴിഞ്ഞ് ഗർഭാശയത്തിന്റെ പുറന്തള്ളൽ. ഗർഭാശയം ഭാഗികമായോ പൂർണമായോ ഒക്കെ പുറന്തള്ളാം. ഉടൻ വിദഗ്ധ ചികിത്സ നൽകി പുറന്തള്ളിയ ഗർഭാശയഭാഗം അകത്തോട്ട് കയറ്റി പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ രക്തവാർച്ചയുൾപ്പെടെ പ്രശ്നങ്ങൾ മൂർച്ഛിച്ച് പശുക്കളുടെ ജീവനെടുക്കുന്ന അവസ്ഥയാണിത്. പ്രസവത്തെ തുടർന്ന് കാത്സ്യത്തിന്റെ കുറവ് ഉൾപ്പെടെ പല കാരണങ്ങളാൽ ഗർഭാശയം പൂർണമായും അല്ലെങ്കിൽ ഭാഗികമായും പുറന്തള്ളുന്നത് പശുക്കളിൽ സംഭവിക്കാം. പശുവിന്റെ പ്രായവും പ്രസവത്തിന്റെ എണ്ണവും കൂടുംതോറും ഇത്തരം പ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യതയും കൂടും.

ലക്ഷ്മി പ്രസവിച്ചു, കൺമണി അമ്മാളു; പക്ഷേ വിധി വിധുവിനെ കാത്തിരുന്നത് ഒരു പരീക്ഷണവുമായി
കോട്ടയം ജില്ലയിലെ മുട്ടുചിറ അരുകുഴുപ്പിലെ ക്ഷീരകർഷകയായ വിധു രാജീവിന്റെ സ്വന്തം ലക്ഷ്മി ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കടന്നുപോയത് ഇങ്ങനെ ഒരു സങ്കീർണ്ണ സാഹചര്യത്തിലൂടെയാണ്. വിധു രാജീവ് വളർത്തുന്ന ഏഴു വയസോളം പ്രായമെത്തിയ ഗിർ ജനുസിൽപ്പെട്ട പശുവാണ് ലക്ഷ്മി. ഇത് ലക്ഷ്മിയുടെ മൂന്നാമത്തെ പ്രസവമാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങിയ പ്രസവ പരവേശങ്ങൾക്ക് ഒടുവിൽ വൈകിട്ടോടെ ലക്ഷ്മി ഒരു ഒത്ത പൈക്കിടാവിന് ജന്മം നൽകി, ലക്ഷ്മിയുടെ മൂന്നാം കൺമണിക്ക് വിധു പേരുമിട്ടു, അമ്മാളു.

പ്രസവവും പേരിടലും എല്ലാം ശുഭമായി അവസാനിച്ചെങ്കിലും വിധി വിധുവിനെ കാത്തിരുന്നത് ഏതൊരു ക്ഷീരകർഷകനും പകച്ചുപോവുന്ന പരീക്ഷണവുമായായിരുന്നു. പ്രസവം കഴിഞ്ഞ് ഏതാനും മണിക്കൂർ പിന്നിട്ട് രാത്രിയായതോടെ ലക്ഷ്മി പശു തളർന്ന് കിടപ്പിലായി, ഏറെ സമയം കഴിയും മുൻപേ ഗർഭപാത്രം പൂർണമായും പുറത്തായി. ഏതൊരു ക്ഷീരകർഷകനെയും സംബന്ധിച്ചേടത്തോളവും അവരുടെ ക്ഷീരകർഷകജീവിതത്തിൽ നേരിടേണ്ടി വരുന്ന കഠിനമായ സന്ദർഭങ്ങളിലൊന്ന്.
മനുഷ്യർക്കാണ് ഇത്തരം അത്യാഹിതങ്ങൾ എങ്കിൽ ഒറ്റ ഫോൺകാളിൽ ആംബുലൻസ് പാഞ്ഞെത്തും, ഒട്ടും സമയം കളയാതെ ഏറ്റവും നല്ല സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കാനുളള സംവിധാനം നമുക്കുണ്ട്. പക്ഷേ പശുക്കളെ പോലുള്ള മിണ്ടാപ്രാണികളുടെ കാര്യം അങ്ങനെയല്ല, ഇത്തരം അപകടകരമായ അടിയന്തര സാഹചര്യങ്ങളിലൂടെ കടന്നുപോവുമ്പോൾ ഡോക്ടർ അവയുടെ അരികിലെത്തി ചികിത്സ നൽകണം. പ്രശ്നം ഗുരുതരമാണന്ന് തിരിച്ചറിഞ്ഞതോടെ കടുത്തുരുത്തി പഞ്ചായത്തിലെ വെറ്ററിനറി സർജൻ ബി. അഖിൽ ശ്യാമിനെ വിളിച്ച് വിവരമറിയിക്കാൻ വിധു രാജീവ് തീരുമാനിച്ചു. സമയം രാത്രിയാണ്, ഡ്യൂട്ടി സമയവുമല്ല, എങ്കിലും പ്രശ്നത്തിന്റെ അടിയന്തര സാഹചര്യം മനസിലാക്കിയ ഡോക്ടർ ഉടൻ വിധുവിന്റെ ഫാമിലെത്തി. തീർച്ച, മിണ്ടാപ്രാണികളുടെ വേദനയകറ്റാൻ സമയനിഷ്ഠകൾ ഏതുമില്ലാതെ തുടരുന്ന സേവനസന്നദ്ധതയാണ് വെറ്ററിനറി പ്രഫഷനെ പലപ്പോഴും വേറിട്ട് നിർത്തുന്നത്.
Read also: മാസം മുക്കാൽ ലക്ഷം: ഇതു ഫാം പറുദീസ, പിന്നെന്തിന് ഗൾഫിൽ കഷ്ടപ്പെടണം
പുറന്തള്ളിയ ഗർഭാശയം ശരീരത്തിനകത്തേക്ക് കയറ്റി പഴയപടിയാക്കി ഇനി പുറത്തോട്ട് തള്ളി വരാത്തവിധം തുന്നലിടുക എന്നതാണ് പശുക്കളിൽ ഗർഭത്തെ തുടർന്ന് ഗർഭാശയം പുറത്തു വന്നാലുള്ള ചികിത്സ. അങ്ങനെ തുന്നലിടുന്നതിനൊക്കെ അതിന്റേതായ ശ്രാസ്ത്രീയ ക്രമങ്ങളുണ്ട്. ആ ക്രമവും രീതിയും തെറ്റിയാൽ പ്രശ്നങ്ങൾ വീണ്ടും പലതുണ്ടാവും. പറയാൻ എളുപ്പമാണങ്കിലും പശുക്കളിൽ ഗർഭാശയം തിരികെ കയറ്റി തുന്നുക എന്നത് ചെയ്യാൻ അത്ര എളുപ്പമുള്ള കാര്യമല്ല, പശുവിന്റെ തൂക്കത്തിനനുസരിച്ച് പത്തും പതിനഞ്ചും ചിലപ്പോൾ അതിലധികവും കിലോ തുക്കമുള്ള ഗർഭാശയം, ഒരു പോറലുമേൽക്കാതെ തിരികെ തള്ളിക്കയറ്റുക എന്നത് ശ്രമകരമായ ജോലിയാണ്. നല്ല അധ്വാനം വേണം, കൂടെ നിൽക്കാൻ സഹായികൾ വേണം.
ഗർഭാശയം അകത്തോട്ട് കയറ്റും തോറും പശു ശക്തിയിൽ തിരിച്ച് തള്ളും, പല ഭാഗങ്ങളിൽ നിന്നായി രക്തം വാർന്നൊഴുകും, പശുവും തളരും, ഡോക്ടറുടെ നടുവും തളരും. അങ്ങനെ തള്ളിയ ഗർഭാശയം തിരികെ കയറ്റാനുള്ള ശ്രമത്തിനിടയിൽ പൊതുവെ നേരിടുന്ന വെല്ലുവിളികൾ പലത്. ഏതായാലും രാത്രി പത്തോടു കൂടി വിധുവിന്റെ ഫാമിലെത്തിയ ഡോ. അഖിൽ ശ്യാം ഒട്ടും വൈകാതെ ചികിത്സ തുടങ്ങി.
പശുവിന്റെ ഗർഭാശയം പുറന്തള്ളുന്നത് പോലുള്ള കഠിനമായ ചികിത്സാ വേളകളിൽ ഡോക്ടർമാർക്ക് തോളോട് തോൾ ചേർന്ന് നിൽക്കാൻ സഹായികൾ വേണം. കാരണം, ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്ത പ്രവൃത്തിയാണിത്. ഒപ്പം ആളുണ്ടെങ്കിൽ ശ്രമകരമായ ജോലി കുറെ കൂടെ എളുപ്പമാകും. രാത്രിയിൽ ഇനി സഹായത്തിന് വേറെ ആരെ കണ്ടുപിടിക്കും, അതിനുള്ള സമയമോ സാഹചര്യമോയില്ല. ഡോ. അഖിലിനു കൂട്ടായി രാത്രി ഒപ്പമെത്തിയ സഹധർമ്മിണി ഡോ. ശരണ്യ തന്നെ സഹായിയായി. ഡോ. ശരണ്യ വെറ്ററിനറി ഡോക്ടറല്ല, എംഡിഎസ് പൂർത്തിയാക്കിയ ഡെന്റൽ സർജനാണ്. എങ്കിലും ഒരു മിണ്ടാപ്രാണിയുടെ വേദനയ്ക്ക് മുന്നിൽ പ്രഫഷന്റെ അതിരുകൾ മാറ്റി വച്ച് ഡോ. ശരണ്യ ഒരു വെറ്ററിനറി അസിസ്റ്ററ്റ് ആയി വെറ്ററിനറി ഡോക്ടറായ തന്റെ പ്രിയതമന് ഒപ്പം നിന്നു.

പുറന്തള്ളിയ ഗർഭാശയം പഴയപടിയാക്കി ഇനി പുറത്തോട്ട് തള്ളി വരാത്തവിധം തുന്നലിടലും കഴിഞ്ഞതോടെ സമയം പുലർച്ചെ ഒരു മണി. ക്ഷീണമകറ്റാൻ കാത്സ്യത്തിന്റെ ഒരു ഡ്രിപ്പ് കൂടെ നൽകിയതോടെ മിനിറ്റുകൾക്കകം അനുഭവിച്ച വേദനയുടെ കടുപ്പമെല്ലാം മറന്ന് ലക്ഷ്മി ചാടിയെഴുന്നേറ്റു, ആശ്വാസത്തിന്റെ നിമിഷങ്ങൾ. നറുംപാൽ ചുരത്തി ലക്ഷ്മിയും പാൽ നുണഞ്ഞ് കൺമണി അമ്മാളുവും ഇപ്പോൾ വിധു രാജീവിന്റെ മുട്ടുചിറയിലെ ഫാമിൽ സുഖമായിരിക്കുന്നു. മൃഗസംരക്ഷണ വകുപ്പിൽനിന്ന് തനിക്ക് ലഭിച്ച ഈ സേവനം ഏറ്റവും കടപ്പാടോടെ വിധു രാജീവ് തന്റെ സമൂഹമാധ്യമപേജുകളിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏറ്റവും മികച്ച സമ്മിശ്ര കർഷകയ്ക്കുള്ള മൃഗസംരക്ഷണ വകുപ്പിന്റെ അവാർഡ് നേടിയ കാർഷികസംരംഭകയാണ് വിധു രാജീവ്.
English summary: Prolapse of the uterus in the cow