ADVERTISEMENT

പരിമിതമായ സ്ഥലത്തു കുറഞ്ഞ ചെലവില്‍ വളര്‍ത്താം, വീട്ടാവശ്യത്തിനു ഗുണമേന്മയുള്ള നറും പാല്‍ കിട്ടും, ശാന്തപ്രകൃതിയും ഭംഗിയും ഒത്തുചേരുന്നതിനാല്‍ ഓമനയായി ലാളിക്കാം തുടങ്ങി പല കാരണങ്ങളാൽ നാടൻപശുക്കൾക്കു പ്രചാരമേറുകയാണ്. ജൈവകൃഷിയോടു താല്‍പര്യം വര്‍ധിക്കുന്നതും കുള്ളൻ ഇനങ്ങൾക്കും ഇന്ത്യയുടെ തനതു പൈതൃകമുള്ള മറുനാടന്‍ ജനുസ്സുകൾക്കും പ്രചാരമേറ്റുന്നുണ്ട് കേരളത്തില്‍. 

അടുത്ത കാലത്തായി ആന്ധ്രക്കാരിയായ പുങ്കനൂരിനു വലിയ പ്രിയമാണ് വലുപ്പക്കുറവും വെളുത്ത ശരീരവുമാണ് പുങ്കനൂരിനെ പലര്‍ക്കും അരുമയാക്കുന്നത്. കുറഞ്ഞ പരിചരണത്തിൽ വീട്ടിലേക്കാവശ്യമുള്ള നല്ല പാൽ ലഭിക്കുമെന്നതിനാല്‍ വെച്ചൂർ, കാസർകോടൻ, വില്വാദ്രി തുടങ്ങിയ കുള്ളന്‍ ഇനങ്ങളെയും വളർത്തുന്നു. എ1, എ2 പാൽ സങ്കൽപം വ്യാപിച്ചതും ഇന്ത്യൻ ജനുസ്സുകളുടെ ഡിമാന്‍ഡ് വർധിപ്പിക്കുന്നുണ്ട്. എന്നാൽ നാടൻ പശുക്കള്‍ ആദായകരമോ എന്നു ചോദിച്ചാൽ, പാല്‍വില്‍പനയിലൂടെ മാത്രം അതു സാധിക്കില്ലെന്നു പറയേണ്ടിവരും. എന്നാല്‍ പാല്‍, ചാണകം, മൂത്രം എന്നിവയും അവയുടെ മൂല്യവർധിത ഉൽപന്നങ്ങളും കൂടി വിപണിയിലിറക്കാനായാല്‍ ആദായകരമാകുമെന്ന് കര്‍ഷകരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. 

‘‘സങ്കരയിനം പശുക്കളുടെ പാലിനെക്കാൾ മികച്ച വില ഇവയുടേതിനു ലഭിക്കണമെങ്കില്‍ അതിനു പറ്റിയ ഉപയോക്താക്കളെ കിട്ടണം. അതു നഗരങ്ങളിലേ സാധ്യമാ‌വുകയുള്ളൂ.’’

ചെറിയ ഇനം പശുക്കളില്‍നിന്നു വീട്ടിലേക്കു പാലും കൃഷിയിടത്തിലേക്കു വളവും ലഭിക്കും. എന്നാൽ, സങ്കരയിനം പശുക്കളുടെ പാലിനെക്കാൾ മികച്ച വില ഇവയുടേതിനു ലഭിക്കണമെങ്കില്‍ അതിനു പറ്റിയ ഉപയോക്താക്കളെ കിട്ടണം. അതു നഗരങ്ങളിലേ സാധ്യമാ‌വുകയുള്ളൂ. നാട്ടിൻപുറങ്ങളിൽ ഉയർന്ന വിലയ്ക്ക് പാൽ വിൽക്കാൻ സാധിക്കില്ലെന്നു ഡെയറി ഫാം ഉടമയായ രഞ്ജിത് രാജീവൻ. തൃശൂർ തിരുവില്വാമലയിലെ തന്റെ ഫാമിൽ നേരത്തേ ഒട്ടേറെ ഇന്ത്യൻ പശുക്കളുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ഫാമിങ്ങിലേക്കു മാറിയപ്പോൾ റാത്തി, റെഡ് സിന്ധി, താർപാർക്കർ പോലുള്ള ഇനങ്ങളെ ഫാമിൽനിന്ന് ഒഴിവാക്കേണ്ടിവന്നു. സങ്കരയിനം പശുക്കൾക്കൊപ്പം തന്നെ ഇന്ത്യൻ ജനുസ് പശുക്കളും തീറ്റയെടുക്കും. എന്നാല്‍, പാലുൽപാദനം മറ്റുള്ളവയെ അപേക്ഷിച്ച് കുറവാണ്. ചുരുക്കത്തിൽ മറ്റു പശുക്കളിൽനിന്നുള്ള വരുമാനത്തിൽ പാൽ കുറഞ്ഞവയെയും സംരക്ഷിക്കേണ്ട അവസ്ഥ. അതു സംരംഭത്തെ ബാധിക്കുമെന്ന് ഉറപ്പായതോടെ അത്തരം പശുക്കളെ ഒഴിവാക്കി. ഇന്ത്യൻ ജനസ്സുകളുടെ പാൽ കൂടിയ വിലയ്ക്കു വിൽപന നടത്താന്‍ തിരുവില്വാമലപോലുള്ള സ്ഥലത്തു പറ്റില്ലല്ലോ. എങ്കിലും ഇന്ത്യൻ ജനുസ്സുകളോടുള്ള താൽപര്യംകൊണ്ട് ഗിർ, സഹിവാൾ, വെച്ചൂർ ഇനങ്ങളെ ഇപ്പോഴും പരിപാലിക്കുന്നുണ്ട്.

desi-cow-1

വീട്ടാവശ്യത്തിന് നാടൻ

‘‘വീട്ടാവശ്യത്തിനുള്ള പാല്‍ മാത്രം തേടുന്നവര്‍ക്ക് വിലയോ അധ്വാനമോ നോട്ടമോ ഇല്ലാതെതന്നെ കുള്ളന്‍ പശുക്കളെ വളര്‍ത്താം. അൽപം പുല്ലും ഇത്തിരി കാടിവെള്ളവും കഞ്ഞിവെള്ളവും കുറച്ചു പിണ്ണാക്കും അരിത്തവിടും മാത്രം നല്‍കിയാല്‍ മതി.’’

പാലുൽപാദനത്തിനായി മാത്രം നാടൻ പശുക്കളെ  വളർത്തുന്നതു ലാഭകരമല്ല. നാടൻ പശുവിന്റെ പാലിനായി കൂടുതല്‍ പണം മുടക്കാൻ തയാറുള്ളവരെ കണ്ടെത്തി വിപണി ഉറപ്പിക്കണം. ഉയർന്ന വരുമാനവും ആരോഗ്യപാലനത്തില്‍ താൽപര്യമുള്ളവരും അതിനു തയാറാവും‌മെന്ന് കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജയദേവൻ നമ്പൂതിരി. അതുപോലെ നാടൻ പശുവിൻപാലിൽനിന്ന് തയാറാക്കുന്ന നെയ്യും വിപണിയിൽ ആവശ്യക്കാരേറെയുള്ള ഉൽപന്നമാണ്. ഒപ്പം ചാണകം, മൂത്രം എന്നിവയുടെ വിൽപനയിലൂടെയും വരുമാനം കണ്ടെത്താനാകണം. സീറോ ബജറ്റ് കൃഷിയിലെ മുഖ്യഘടകമായ ജീവാമൃതം തയാറാക്കുന്നതിനാണ് നാടൻപശുക്കളുടെ ചാണകം കൂടുതൽ ഉപയോഗിക്കുന്നതെങ്കിലും മറ്റ് ജൈവക്കൂട്ടുകൾക്കും ഇത് ആവശ്യമുണ്ട്.  

desi-cow

Read also: പാലല്ല, ചാണകമാണു വരുമാനം; മുന്നൂറോളം ഉൽപന്നങ്ങൾ, 21000 പിൻകോഡുകളിൽ വിൽപന

അടുക്കളത്തോട്ടം പരിപാലിക്കുന്ന പലര്‍ക്കും പശുവിനെ വളർത്താനുള്ള സാഹചര്യം ഉണ്ടായിരിക്കില്ല, വിശേഷിച്ചു നഗരങ്ങളില്‍. അത്തരം ഉപയോക്താക്കളെ വളം വിൽപനയ്ക്കായി കണ്ടെത്താനാവും. എന്നാൽ, കൃഷിയും മൃഗസംരക്ഷണവും ഒരുമിച്ചുകൊണ്ടുപോകുന്നവര്‍ക്കു ശരിയായ ആസൂത്രണവും ശാസ്ത്രീയ ക്രമീകരണങ്ങളും ചെയ്ത് തുണ്ടുഭൂമികളിൽപോലും നാടൻപശുക്കളെ പോറ്റാനാവും. അതുപോലെ വീട്ടാവശ്യത്തിനുള്ള പാല്‍ മാത്രം തേടുന്നവര്‍ക്ക് വിലയോ അധ്വാനമോ നോട്ടമോ ഇല്ലാതെതന്നെ കുള്ളന്‍ പശുക്കളെ വളര്‍ത്താം. അൽപം പുല്ലും ഇത്തിരി കാടിവെള്ളവും കഞ്ഞിവെള്ളവും കുറച്ചു പിണ്ണാക്കും അരിത്തവിടും മാത്രം നല്‍കിയാല്‍ മതി. അടുക്കളയിലെ പച്ചക്കറിയവശിഷ്ടങ്ങളും നൽകാം. ദിവസം ശരാശരി 2 ലീറ്റർ കിട്ടും. വീട്ടാവശ്യത്തിനുള്ള പാൽ മാത്രം മതിയെങ്കിൽ കൂടുതൽ പാലുള്ള പശുവിനെ വളർത്തേണ്ടതുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com