ADVERTISEMENT

ഒരു കാലത്ത് കേരളത്തിൽ തരംഗമായി മാറിയ എമു വളർത്തൽ തിരിച്ചുവരവിന്റെ പാതയിലാണ്. ഈ രണ്ടാം വരവിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയായ എമുവിന്റെ കൂട്ടിന് വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള ഒട്ടകപ്പക്ഷിയുമുണ്ട്. വാണിജ്യരൂപത്തിലുള്ള വൻകിട ഫാമുകൾ സംസ്ഥാനത്തിനു പുറത്തുണ്ടെങ്കിലും കേരളത്തിൽ അരുമ എന്ന രീതിയിലാണ് ഇരു പക്ഷിയിനങ്ങളും താരങ്ങളാകുന്നത്. കേരളത്തിൽ ശക്തിയാർജിച്ചുവരുന്ന സ്വകാര്യ പെറ്റ് പാർക്കുകളിൽ ഒഴിച്ചുകൂടാനാവാത്തവരാണ് ഇവർ. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ സ്വകാര്യ പെറ്റ് പാർക്കുകൾ പ്രവർത്തിക്കുന്നുണ്ട്, പുതുതായി പണികഴിക്കപ്പെടുന്നുമുണ്ട്. അത്തരം സംരംഭങ്ങളിലൂടെ വരുമാനം നേടാൻ പക്ഷിവളർത്തൽ സംരംഭകർക്കും കഴിയുന്നു.

ഒട്ടകപ്പക്ഷിക്കൊപ്പം ഷാനു
ഒട്ടകപ്പക്ഷിക്കൊപ്പം ഷാനു

ലോകത്തിലെ ഏറ്റവും വലിയ പക്ഷിയായ ഒട്ടകപ്പക്ഷിക്ക് ഉയരം 9 അടിയോളം വരും. ഉയരത്തിന്റെ പകുതിയും കഴുത്തിന്റെ നീളമാണ്. ആഫ്രിക്കൻ സ്വദേശികളാണെങ്കിലും കേരളത്തിലെ സാഹചര്യത്തിലും അനായാസം വളർത്താം. 4-5 അടിയെങ്കിലും ഉയരമുള്ള വേലി കെട്ടി അതിനുള്ളിലാണ് വളർത്തേണ്ടത്. ഓടാനുള്ള സാഹചര്യമുണ്ടാകണം. ആൺപക്ഷികൾക്ക് വലുപ്പക്കൂടുതലുണ്ടാകും, ഒപ്പം കറുത്ത നിറവുമായിരിക്കും. ചിറകുകൾ, വാൽ എന്നിവിടങ്ങളിൽ വെളുത്ത നിറത്തിലുള്ള തൂവലുകളും ഉണ്ടായിരിക്കും. അതേസമയം, പെൺപക്ഷികൾക്ക് തവിട്ടു നിറമായിരിക്കും. അതുകൊണ്ടുതന്നെ ചെറു പ്രായത്തിൽത്തന്നെ ആൺ-പെൺ ലിംഗനിർണയം സാധ്യമാകുന്നു. ഒരു  ജോടിക്ക് 5 കിലോയോളം സാന്ദ്രിത തീറ്റയ്ക്കൊപ്പം 2 കോഴിമുട്ട, പച്ചപ്പുല്ല് ചെറുതായി അരിഞ്ഞ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാരാളം ശുദ്ധജലവും നൽകണം. രണ്ടര വർഷം പിന്നിടുമ്പോൽ പ്രായപൂർത്തിയാകും. 

emu
എമു

എമുപ്പക്ഷികളെ 1:2 എന്ന രീതിയിലാണു വളർത്തുക. അതായത്, ഒരു പെൺപക്ഷിക്ക് 2 ആൺപക്ഷികൾ വേണം. രണ്ടാം വയസ്സിലാണ് പ്രായപൂർത്തിയാകുക. വലിയ കൂട്ടമായോ ജോടിയായോ വളർത്താൻ കഴിയും. ഡിസംബർ-ജനുവരി മാസങ്ങളാണ് പ്രജനനകാലം. 1:2 എന്ന രീതിയിൽ വളർത്തുമ്പോൾ ഒരു ആൺപക്ഷിയെ കൂട്ടത്തിൽനിന്നു മാറ്റണം. പച്ച നിറത്തിലുള്ള ശരാശരി 900 ഗ്രാം തൂക്കമുള്ള മുട്ടകളാണ് എമുവിന്റേത്. ഏകദേശം 6 ദിവസം ഇടവേളയിലാണ് മുട്ടയിടുക. ആൺപക്ഷി അടയിരിക്കാൻ തുടങ്ങിയാൽ അതിനെ മാറ്റി അടുത്ത ആൺപക്ഷിയെ കൂട്ടിലേക്കു ചേർക്കാം. ഒരു പ്രജനന കാലയളവിൽ ശരാശരി 12 മുട്ടകളാണിടുക. തീറ്റയ്ക്കും പ്രായത്തിനും അനുസരിച്ച് മുട്ടകളുടെ എണ്ണത്തിൽ മാറ്റമുണ്ടാകും. മുട്ട വിരിയാൻ 58-62 ദിവസംവേണം. ജോടിക്ക് മൂന്നു കിലോയോളം സാന്ദ്രിതതീറ്റ, കുറഞ്ഞത് 10 ലീറ്ററോളം വെള്ളം എന്നിവയ്ക്കൊപ്പം കാരറ്റ്, കാബേജ് പോലുള്ള പച്ചക്കറികളും മെനുവിൽ ഉൾപ്പെടും. ആവശ്യമായ വൈറ്റമിൻ, ധാതുലവണങ്ങൾ എന്നിവയും ഭക്ഷണത്തിൽ ചേർക്കണം. 

emu-1
ഷാനവാസ്

കുടുംബമായി ആസ്വദിക്കാൻ കസാവി പാരഡൈസ്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഒഴിവുദിനങ്ങൾ ആസ്വദിക്കാനുള്ള അവസരമൊരുക്കിയാണ് മലപ്പുറം വാണിയമ്പലത്തിനു സമീപം കസാവി പാരഡൈസ് ഒരുങ്ങുന്നത്. ഒട്ടകപ്പക്ഷി, എമു, കുതിര, ടർക്കിക്കോഴി, വാത്ത, പ്രാവ്, പൂച്ച, ഇഗ്വാന, ഹെഡ്ജ്ഹോഗ്, വിവിധയിനം തത്തകൾ തുടങ്ങി സ്വിമ്മിങ് പുളും ടർഫുമൊക്കെ ഇവിടെയുണ്ട്. മാർച്ചോടെ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്ന ഈ സംരംഭം കുടുംബത്തോടെ ഒഴിവുദിനങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടിയുള്ളതാണെന്ന് അണിയറപ്രവർത്തകരായ സൽമാനും ഷാനവാസും പറയുന്നു. പക്ഷിമൃഗാദികളെ കൂടാതെ ഒട്ടേറെ ഫലവൃക്ഷങ്ങളും വളരുന്ന ഈ ഫാം ഹൗസിൽ ഒരു ദിവസം മുഴുവൻ ആസ്വദിക്കാനുള്ള സൗകര്യങ്ങളുണ്ടാകും. സ്വന്തം കുടുംബത്തോടൊപ്പം താമസിക്കാനും ചെലവഴിക്കാനും വേണ്ടിയാണ് താൻ ഫാം ഹൗസ് തയാറാക്കിയതെന്ന് സൽമാൻ. എന്നാൽ കേട്ടറിഞ്ഞ് ആളുകൾ എത്തിത്തു ടങ്ങിയതോടെയാണ് സംരംഭമാക്കിയത്.

ഫോൺ: 7591946866 (സൽമാൻ), 8111877752 (ഷാനവാസ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com