ADVERTISEMENT

നാഷനൽ സെക്യൂരിറ്റി ഗാർഡിന്റെ ശ്വാനപ്പടയിൽ ഇനി ലാബ്രഡോർ നായ്ക്കളുടെ എണ്ണം കുറയും. പകരം പുതുതായി എടുക്കുക ബുദ്ധിയിലും ചുറുചുറുക്കിലും ഏറെ മുൻപിലുള്ള ബെൽജിയൻ മലിന്വ ഇനം നായ്ക്കളെ. 

സ്നിഫിങ്, ട്രാക്കിങ് ദൗത്യങ്ങൾക്കായി എൻഎസ്‌ജി  ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾ ലാബ്രഡോർ നായ്ക്കളെയായിരുന്നു ഉപ‌യോഗിച്ചുപോന്നിരുന്നത്. അറ്റാക്കിങ് രീതികൾക്കായി ജർമൻ ഷെപ്പേഡുകളെയും ഉപയോഗിച്ചിരുന്നു. എന്നാൽ, ഈ മൂന്നു ജോലികൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുമെന്നതാണ് ബെൽജിയൻ മലിന്വകളുടെ നേട്ടം. 

രാജ്യത്തെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മലിന്വ സ്ക്വാഡ് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. 2023 ഓഗസ്റ്റ് മുതൽ എൻഎസ്‌ജിയുടെ കെ9 യൂണിറ്റിൽ ബെൽജിയൻ മലിന്വകൾക്കായുള്ള പരിശീലനം നൽകുന്നുണ്ട്. 

നിലവിൽ ലാബ്രഡോർ, കോക്കർ സ്പാനിയേൽ, ബെൽജിയൻ മലിന്വ എന്നിങ്ങനെ മൂന്നിനം നായ്ക്കൾ എൻഎസ്‌ജി കെ9 സ്ക്വാഡിലുണ്ട്. നിലവിൽ 4–7 വയസുള്ള 20 ലാബ്രഡോർ നായ്ക്കളാണുള്ളത്. ഇവയുടെ റിട്ടയർമെന്റ് അനുസരിച്ച് പുതിയ ലാബ്രഡോർ നായ്ക്കളെ എടുക്കേണ്ടെന്നാണ് തീരുമാനം. 14 ബെൽജിയൻ മലിന്വ നായ്ക്കൾ നിലവിൽ പരിശീലനഘട്ടത്തിലുണ്ട്. സൈനിക മേഖലയിൽ ലോകത്തിലെതന്നെ ഏറ്റവും മികച്ച ഇനമാണ് ബെൽജിയൻ മലിന്വ. അൽക്വയ്ദ തലവൻ ഒസാമ ബിൻലാദനെയും ഐഎസ് തലവൻ അബൂബക്കർ ബാഗ്ദാദിയെയുമൊക്കെ വധിക്കാൻ അമേരിക്കൻ സൈന്യത്തെ സഹായിച്ചതും ഇക്കൂട്ടരാണ്. അമേരിക്ക, ഇസ്രയേൽ, ഓസ്ട്രേലിയ, യുകെ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലെ സുരക്ഷാ മേഖലയിൽ ഇവയെ ഉപയോഗിച്ചുപോരുന്നു. 

Also read: വെടിയേറ്റിട്ടും ഭീകരന്റെ ദേഹത്ത് കടിച്ചുതൂങ്ങിയ ആക്സൽ: ശരീരത്ത് പത്തിലധികം മുറിവുകൾ

Malinois Dogs. Image credit: Benjaminj88/Shutterstock
Malinois Dogs. Image credit: Benjaminj88/Shutterstock

എന്തുകൊണ്ട് ലാബ്രഡോർ ഒഴിവാക്കപ്പെടുന്നു?

വളരെ ചെറിയ ദൗത്യങ്ങളിൽ പോലും ലാബ്രഡോർ നായ്ക്കൾക്ക് അതിവേഗം ക്ഷീണം വരുന്നു. മാത്രമല്ല, ദൗത്യത്തിനിടെ കളികളോടാണ് താൽപര്യം. എന്നാൽ, മലിന്വകളുടെ കാര്യത്തിൽ ഈ പ്രശ്നമുണ്ടാവില്ല. ലാബ്രഡോർ നായ്ക്കൾ മാസ്റ്ററോട് സ്നേഹം കാണിക്കാനാണ് താൽപര്യപ്പെടുക. അതേസമയം മിലിന്വ കാര്യങ്ങൾ പ്രഫഷണലായി കൈകാര്യം ചെയ്യും.

Also Read: ആദ്യ ദൗത്യം പൂർത്തിയാക്കി ഏയ്ഞ്ചൽ; കുടയത്തൂർ ഉരുൾപൊട്ടലിൽ മൃതദേഹങ്ങൾ കണ്ടെത്തിയ കഡാവർ നായ

Malinois Dog. Image credit: OlgaOvcharenko/Shutterstock
Malinois Dog. Image credit: OlgaOvcharenko/Shutterstock

ട്രെയിനർമാരുടെ മാലാഖ, പക്ഷേ...

മധുരരാജ കണ്ടവരാരും മറക്കാനിടയില്ലാത്ത ഭീകര രംഗങ്ങളാണ് ഒരുപറ്റം നായ്ക്കൾ സമ്മാനിച്ചിട്ടുണ്ടാവുക. യജമാനന്റെ നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന ഭീകരന്മാരായ നായ്ക്കൾ... കണ്ടാൽ നമ്മുടെ നാട്ടിലെ നാടൻ നായ്ക്കളാണെന്ന് തോന്നിക്കുമെങ്കിലും ശൗര്യംകൊണ്ടും ബുദ്ധികൊണ്ടും ലോകം കീഴടക്കിയ ഇനങ്ങളിലൊന്നാണ് അവർ–ബെൽജിയൻ മലിന്വ. 

കൂർത്ത ചെവിയും ശൗര്യമുള്ള മുഖവും തവിട്ട് നിറവും (കറുത്ത മുഖമുള്ളവരുമുണ്ട്) ബെൽജിയൻ മലിന്വകളുടെ പ്രത്യേകതകളാണ്. ബെൽജിയത്തിലെ ആട്ടിടയന്മാരുടെ നായ്ക്കളായ ഇവർ 18–ാം നൂറ്റാണ്ടിലാണ് ലോകശ്രദ്ധ നേടിയതെങ്കിൽ 19–ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമേരിക്കയിലും പ്രചാരത്തിലായി. ഇന്ന് അമേരിക്കൻ മിലിറ്ററിയുടെ ശ്വാനപ്പടയിൽ പ്രധാനികളാണ് ബെൽജിയൻ മലിന്വകൾ. ഇന്ത്യൻ മിലിറ്ററിയുടെ ശ്വാനപ്പടയിലുമുണ്ട്.

Malinois Dog. Image credit: OlgaOvcharenko/Shutterstock
Malinois Dog. Image credit: OlgaOvcharenko/Shutterstock

ഏറ്റവും ചുറുചുറുക്കുള്ള നായ്ക്കളാണ് മലിന്വ. സാധാരണ നായ്ക്കളിൽനിന്ന് വ്യത്യസ്തമായി ഇവയുടെ ശരീരഘടന എടുത്തുപറയേണ്ട ഒന്നാണ്. നടക്കുമ്പോഴും ഓടുമ്പോഴുമെല്ലാം മാർജാരവംശത്തിലെ ഭീമാകാരന്മാരായ പുലി, കടുവ, സിംഹം മുതലായവയെ അനുസ്മരിപ്പിക്കുംവിധം വഴക്കമുള്ള ശരീരമാണ് ഇക്കൂട്ടർക്കുള്ളത്. ചാടാനും ഓടാനും പെട്ടെന്ന് വെട്ടിത്തിരിയാനും ഉയരത്തിൽ ചാടാനുമെല്ലാം ഒരു അഭ്യാസിയേപ്പോലെ ഇവർക്കാകും. ഇതൊന്നുമല്ല മലിന്വകളുടെ പ്രധാന സവിശേഷതകൾ. അത് എന്തൊക്കെയാണെന്ന് നോക്കാം.

  • ഏകാഗ്രത
    ഒരു സ്ഥലത്ത് ശ്രദ്ധകേന്ദ്രീകരിച്ചാൽ അതിനെ വിടാതെ പിന്തുടരാനുള്ള കഴിവുണ്ട് ഇവർക്ക്. അതുകൊണ്ടുതന്നെ ലക്ഷ്യമിട്ടതിനെ സ്വന്തമാക്കാനുള്ള പ്രവണത കൂടുതലാണ്. ഈയൊരു ഗുണം ഉള്ളതിനാൽ ട്രെയ്നർമാർക്ക് ഇവരെ പഠിപ്പിക്കാൻ എളുപ്പമാണ്. 
  • പ്രോബ്ലം സോൾവിങ്
    എന്തെങ്കിലും തടസം മുന്നിലുണ്ടായാൽ അത് എങ്ങനെ തരണം ചെയ്ത് മുന്നോട്ടുപോകാം എന്ന ചിന്തയുള്ളവരാണ്. ഇതും ട്രെയ്നർമാരുടെ ഇടയിൽ മലിന്വകൾക്ക് പ്രചാരം നേടിക്കൊടുത്ത ഒന്നാണ്. അതുപോലെതന്നെ ട്രെയ്നർമാരല്ലാത്ത ഉടമകൾക്ക് മലിന്വകളുടെ ഈ പ്രോബ്ലം സോൾവിങ് പാടവം വലിയ തലവേദനയുമാണ്. കാരണം, ഉടമയെ തന്റെ വരുതിയാക്കി തന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കാൻ ഇക്കൂട്ടർ ശ്രമിക്കും. അതുകൊണ്ടുതന്നെ ആദ്യമായി നായ്ക്കളെ വളർത്താൻ ശ്രമിക്കുന്നവരോ നായ്ക്കളെ അത്ര പരിചയമില്ലാത്തവരോ മലിന്വയെ വാങ്ങാൻ ശ്രമിക്കരുതെന്ന് ശ്വാനപരിശീലകനായ സാജൻ സജി സിറിയക് പറയുന്നു. 
  • ജിജ്ഞാസ
    ശബ്ദമോ മറ്റോ കേട്ടാൽ അത് എന്താണെന്ന് അറിയാനുള്ള ജിജ്ഞാസ ഇവർക്ക് കൂടുതലാണ്. അതുകൊണ്ടുതന്നെ ശബ്ദത്തിന്റെ ഉറവിടം അന്വേഷിച്ച് ചെല്ലാനുള്ള ഉറച്ച തീരുമാനം സ്വയമെടുക്കാനുള്ള പാടവമുണ്ട്. കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനുമുള്ള ആഗ്രഹമുള്ളതിനാൽ പഠിപ്പിക്കാനും എളുപ്പമാണ്. 
  • മൈൻഡ് റീഡിങ്
    ഉടമയുടെ മനസ് വായിച്ച് അദ്ദേഹത്തിന്റെ ആഗ്രങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള കഴിവ്. അനുസരണയോടെ ഇരിക്കാനും ഉടമയെ ആരെങ്കിലും ആക്രമിച്ചാൽ തിരിച്ച് ആക്രമിക്കാനുമെല്ലാം ശ്രദ്ധിക്കും. അതുകൊണ്ടുതന്നെ പ്രൊട്ടക്ഷൻ ഡോഗ് എന്ന രീതിയിലും അനുസരണയുള്ള ഡോഗ് എന്ന രീതിയിലും ഇവയെ വളർത്താം.
  • അതിജീവനം
    ഏതു കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവും രോഗപ്രതിരോധശേഷിയും ഉള്ളതിനാലാണ് മിലിറ്ററി ഡോഗായി ഇവയെ തെരഞ്ഞെടുക്കാൻ കാരണം. ചൂട്, തണുപ്പ് കാലാവസ്ഥകൾക്കിണങ്ങിയ വിധത്തിലാണ് ഇരുടെ ശരീരം. മാത്രമല്ല, കാര്യമായ പരിചരണമോ വലിയ തോതിലുള്ള ഭക്ഷണമോ വേണ്ടിവരുന്നുമില്ല. 
  • ശ്വാനപ്രദർശനങ്ങളിലെ താരം
    ശ്വാനപ്രർദർശനങ്ങളിൽ ട്രെയ്നർമാർ മത്സരങ്ങൾക്ക് ഇറക്കുന്ന പ്രധാന ഇനം. നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിലായിട്ടില്ലെങ്കിലും ഘ്രാണശക്തി, ആക്രമണം, അനുസരണ എന്നിവ അളക്കുന്ന നായ്ക്കളുടെ ഒളിംപിക്സുകളിൽ ഉപയോഗിക്കുന്ന നായ്ക്കളിൽ 90 ശതമാനവും ഇവയായിരിക്കും. മൂന്നു കഴിവും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്നു എന്നതുതന്നെ ഇതിനു കാരണം. 
  • ഘ്രാണശക്തി മാത്രമല്ല ഏകാഗ്രതയും
    മൂക്കിന് നീളമുള്ള നായ്ക്കൾക്ക് ഘ്രാണശക്തി കൂടുതലായിരിക്കും. മണം തിരിച്ചറിയാനുള്ള കോശങ്ങൾ കുടുതലുള്ളതാണ് ഇതിനു കാരണം. മലിന്വകൾക്ക് മണം കൂടുതൽ നേരം ഓർമിച്ചുവയ്ക്കാനുള്ള ഏകാഗ്രതയുണ്ട്. അതാണ് അവയെ മറ്റു നായ്ക്കളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ഡോബർമാനും സമാന തോതിലുള്ള ഘ്രാണശക്തിയുണ്ടെങ്കിലും ഏകാഗ്രത കുറവാണെന്നത് ന്യൂനതയാണ്.

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com