ADVERTISEMENT

അരുമപ്പക്ഷികളെയും ഓമനമൃഗങ്ങളെയും ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. എന്നാൽ, അവയെ സ്വന്തമാക്കാന്‍,  അവർക്കായി സമയം ചെലവഴിക്കാൻ, സമയം നീക്കിവയ്ക്കാൻ പലർക്കും കഴിയാറില്ല. ചിലർക്ക് അലർജിപോലുള്ള ആരോഗ്യപ്രശ്നങ്ങള്‍  തടസ്സമാകും. എന്നാൽ, അരുമപ്രേമികള്‍ക്ക് അവയെ കാണാനും തൊട്ടു തലോടാനും അവയ്ക്കൊപ്പം സമയം ചെലവഴിക്കാനും അവസരം നല്‍കുകയാണ് പെറ്റ് പാര്‍ക്ക്. 

misty-land-pet-park-1
സന്ദർശകർക്ക് ബോൾ പൈതണെ പരിചയപ്പെടുത്തുന്ന സലീം

സംസ്ഥാനത്തിപ്പോള്‍ പ്രചാരത്തിലായിവരുന്ന പെറ്റ് പാർക്കുകൾ അരുമകളെ വളര്‍ത്താന്‍ സാഹചര്യമി ല്ലാത്തവര്‍ക്ക് അവയുമായി ഇടപഴകാനും അതിന്റെ ആനന്ദം അനുഭവിക്കാനും അവസരമൊരുക്കുന്നു. കണ്ണൂരിലെ സ്വകാര്യ അരുമശാലയായ പെറ്റ് സ്റ്റേഷന്റെ വിശേഷങ്ങൾ കഴിഞ്ഞ ഓഗസ്റ്റിൽ കർഷകശ്രീയിൽ പ്രസിദ്ധീകരിച്ചിരുന്നു. യുവസംരംഭകനായ സാബിർ തുടങ്ങിവച്ച ഉദ്യമം മാതൃകയാക്കി ഇന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ പലരും സ്വകാര്യ പെറ്റ് പാർക്ക്  ഒരുക്കിവരുന്നു. സന്ദര്‍ശകര്‍ക്കു സന്തോഷവും സംരംഭകർക്കു വരുമാനവും നല്‍കുന്ന ഒരു സ്വകാര്യ പെറ്റ് പാർക്ക് പരിചയപ്പെടാം. 

പെറ്റ് പാർക്കിലെ ബ്ലൂ ഗോൾഡ് മക്കാവിനൊപ്പം സെൽഫി എടുക്കുന്ന പെൺകുട്ടി. ഫോട്ടോ: കർഷകശ്രീ
പെറ്റ് പാർക്കിലെ ബ്ലൂ ഗോൾഡ് മക്കാവിനൊപ്പം സെൽഫി എടുക്കുന്ന പെൺകുട്ടി. ഫോട്ടോ: കർഷകശ്രീ

മിനി ഊട്ടിയിലെ മിസ്റ്റി ലാൻഡ്

മലപ്പുറത്തിനും കൊണ്ടോട്ടിക്കും ഇടയിലാണ് മിനി ഊട്ടി എന്നറിയപ്പെടുന്ന അരിമ്പ മലനിരകൾ. ഊട്ടിക്കു സമാനമായ കാഴ്ചകളും കാലാവസ്ഥയുമുള്ള മിനി ഊട്ടി ഇന്ന് തിരക്കേറിയ ടൂറിസം കേന്ദ്രമാണ്. ചെറുതും വലുതുമായ ഒട്ടേറെ പാർക്കുകൾ ഇവിടെയുണ്ട്. അവയിലൊന്നാണ് മിസ്റ്റി ലാൻഡ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒട്ടേറെ വിനോദോപാധികൾ ഒരുക്കിയിട്ടുള്ള  മിസ്റ്റി ലാൻഡിലെ പ്രധാന ആകർഷണം കണ്ണാടിപ്പാലമാണ്. എന്നാൽ, നിലവിലുള്ള കണ്ണാടിപ്പാലം കൂടാതെ ഇന്ത്യയിലെതന്നെ ഏറ്റവും വലുതും വീതിയേറിയതുമായ കണ്ണാടിപ്പാലം ഇവിടെ തയാറായിവരുന്നു. വൈകാതെ പുതിയ കണ്ണാടിപ്പാലം സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഒപ്പം കേരത്തിലെ ഏറ്റവും വലിയ ഹൊറർ ഹൗസ്, ടണൽ അക്വേറിയം തുടങ്ങിയവയൊക്കെ ഇവിടത്തെ ആകര്‍ഷണങ്ങള്‍ ആണ്.

മിസ്റ്റി ലാൻഡിലുമുണ്ട് പെറ്റ് പാർക്ക്. മലമുകളിലെ കാഴ്ചവിസ്മയം കാണാനെത്തുന്നവർക്ക് മറ്റൊരു അനുഭവം നല്‍കുന്നു പെറ്റ് പാർക്ക്. സുഹൃത്തുക്കളായ അരുമപ്പക്ഷി ബ്രീഡിങ്  നടത്തിവന്ന മുനീർ കോന്തോടൻ, മുജീബ് പൂക്കോടൻ, അലി അൽപറ്റ, പി.സലീം എന്നീ സുഹൃത്തുക്കളാണ് ഈ സംരംഭത്തിനു പിന്നിൽ. ബ്രീഡിങ്ങിനു തുടക്കം പ്രാവിലായിരുന്നുവെന്നു സലീം. എന്നാൽ പ്രാവിന്റെ പ്രചാരം കുറഞ്ഞതോടെ കോന്യൂർ ഉൾപ്പെടെയുള്ള തത്തയിനങ്ങളിലേക്കു മാറി. എന്നാൽ, കോവിഡ് കഴിഞ്ഞതോടെ അരുമ വിപണി മങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് ഇത്തരത്തിലൊരു സംരംഭത്തിന് അവസരം ലഭിച്ചത്. ഒപ്പം, പക്ഷികൾക്കും മറ്റും വിപണിയും ലഭിച്ചുതുടങ്ങി. 

കോന്യൂറുകൾ, ആഫ്രിക്കൻ ലവ് ബേർഡുകൾ എന്നിവയെ പാർപ്പിച്ചിരിക്കുന്ന വലിയ ഏവിയറികളിൽ സന്ദർശകർക്കു പ്രവേശിക്കാം. തീറ്റ നല്‍കിയാല്‍ കഴിക്കുന്നതിനായി പക്ഷികൾ സന്ദര്‍ശകരുടെ കൈകളിലേക്കു പറന്നുവരും. ഫോട്ടോ എടുക്കാനും അവസരമുണ്ട്. ബ്ലൂ ആൻഡ് ഗോൾഡ് മക്കാവിനെയും കൈകളിലെടുക്കാൻ കഴിയും.

misty-land-pet-park-2
കോയി കാർപ്പുകൾക്ക് ഭക്ഷണം നൽകുന്ന കുട്ടി

ബോൾ പൈതൺ, ഇഗ്വാന, ഹെഡ്ജ്ഹോഗ് തുടങ്ങിയവയെയും തൊട്ടറിയാം. ഒട്ടകപ്പക്ഷി, പ്രാവുകൾ, ഗിനി, ടർക്കി, മുയലുകൾ, കൈകളിൽനിന്നു തീറ്റയെടുക്കുന്ന കോയി കാർപ്പുകൾ എന്നിവയെയും ഇവിടെ കാണാം. 

ഫോൺ: 9074767278, 9995920035

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com