ADVERTISEMENT

കുന്നംകുളത്തെ കുന്നുകളും മലകളുമെല്ലാം ഇപ്പോഴും അവിടെത്തന്നെയുണ്ട്. നീങ്ങിയത് മാലിന്യക്കുന്നുകളാണ്. അതിനൊപ്പം നീങ്ങിയത് കുറെയേറെ മനുഷ്യരുടെ ദുരിതങ്ങളും. കുന്നംകുളം കുറുക്കൻപാറയിലെ മാലിന്യക്കുന്നുകളുടെ പരിസരങ്ങളിൽ ജീവിച്ചു മടുത്തവരുടെ മുഖത്ത് ഇപ്പോൾ ആശ്വാസത്തിന്റെ തെളിച്ചം. കുറുക്കൻപാറ ട്രഞ്ചിങ് ഗ്രൗണ്ട് എന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കുകയും മൂക്കുപൊത്തുകയും ചെയ്തിരുന്നു ആളുകൾ പണ്ട്. ഇന്ന് കുറുക്കൻപാറ പരിണമിച്ച് ഗ്രീൻപാർക്കും ജൈവള നിർമാണ കേന്ദ്രവുമായി മാറിയപ്പോൾ മാറിയത് കുറേ മനുഷ്യരുടെ ജീവിതം കൂടിയാണ്.

കുന്നംകുളം നഗരസഭ അഭിമാനപദ്ധതിയായ ജൈവള നിർമാണകേന്ദ്രത്തിന്റെ ഗുണഫലങ്ങൾ പലതാണ്. കുന്നുകൂടാൻ കുന്നംകുളത്തിപ്പോൾ മാലിന്യമില്ല എന്നതാണ് ഒന്നാമത്തെ കാര്യം. കാലങ്ങളായി മാലിന്യം തട്ടിയിരുന്ന കുറുക്കൻപാറ ട്രഞ്ചിങ് ഗ്രൗണ്ട് പരിസരത്തെ കുടുംബങ്ങളുടെ പരാതികളും പ്രതിഷേധങ്ങളും നീങ്ങി എന്നത് രണ്ടാമത്തെ കാര്യം. സാമൂഹികമായിപ്പോലും അവമതിപ്പു നേരിട്ടിരുന്ന കുറുക്കൻപാറ ഇന്ന് അന്തസ്സോടെ അവതരിപ്പിക്കാൻ പറ്റുന്ന പ്രദേശമായി മാറി എന്നത് മറ്റൊരു നേട്ടം. സാമ്പത്തിക ദുരിതങ്ങൾ നേരിട്ടിരുന്ന 22 പേർക്ക്, അതും സ്ത്രീകൾക്ക്,  ജൈവള നിർമാണവുമായി ബന്ധപ്പെട്ട് തൊഴിലും വരുമാനവുമുണ്ടായി എന്നതും ചെറിയ കാര്യമല്ലല്ലോ. കുറഞ്ഞ നിരക്കിൽ മികച്ച ജൈവവളം കർഷകർക്കു ലഭ്യമായി എന്നത് മറ്റൊന്ന്. 

ബ്രിട്ടിഷുകാരുടെ കാലം തൊട്ടേ നഗരസഭയുടെ സ്വഭാവമുണ്ട് കുന്നംകുളത്തിന്. കച്ചവടവും കച്ചവടക്കാരും നിറഞ്ഞുനിന്ന കുന്നംകുളത്ത് പതിറ്റാണ്ടുകളായി മാലിന്യം തട്ടാൻ മാറ്റിവച്ചിരുന്ന സ്ഥലമാണ് കുറുക്കൻപാറ ട്രഞ്ചിങ് ഗ്രൗണ്ട്. വെറുതെ കുഴിയിൽ തട്ടി മണ്ണിട്ടുമൂടിയുള്ള മാലിന്യം മറവുചെയ്യൽ ഈ പ്രദേശത്തെ ഒന്നാകെ മലിനമാക്കിയിരുന്നു. മാലിന്യസംസ്കരണത്തിന് ശാശ്വത പരിഹാരമുണ്ടാകണം എന്ന് കഴിഞ്ഞ നഗരസഭ ഭരണസമിതി തീരുമാനിച്ചപ്പോൾ സഹായം തേടിയത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗവേഷണ വിഭാഗമായ ഐആർടിസി(ഇന്റഗ്രേറ്റഡ് ഓഫ് റൂറല്‍ ടെക്നോളജി സെന്റര്‍)യോട്. നഗരസഭ ആസൂത്രണ സമിതി വൈസ് ചെയർമാനായി ഐആർടിസി പ്രതിനിധി വി. മനോജ്കുമാറിനെ നിയമിക്കുകയും ചെയ്തു.

fertilizer
മാലിന്യത്തിൽനിന്ന് ജൈവവളം

നഗരസഭയുടെ പരിധിയിൽനിന്നു സംഭരിക്കുന്ന ജൈവാവശിഷ്ടങ്ങൾ മുഴുവനും ദുര്‍ഗന്ധമോ മറ്റു ശല്യമോ ഇല്ലാതെ അന്നുതന്നെ സംസ്കരിക്കാൻ സാധിക്കുന്ന എയ്റോബിക് വിൻട്രോ കമ്പോസ്റ്റിങ് മാർഗമാണ് വളംനിർമാണത്തിനായി സ്വീകരിച്ചതെന്ന് മനോജ്കുമാർ. വലിയ അളവില്‍ ജൈവാവശിഷ്ടങ്ങൾ ഒന്നിച്ചു സംസ്കരിക്കാൻ ഫലപ്രദമായ മാർഗമാണു വിൻട്രോ കമ്പോസ്റ്റിങ്. വായൂസമ്പർക്കത്തോടെ നടക്കുന്ന മാലിന്യസംസ്കരണമാണല്ലോ എയ്റോബിക് കമ്പോസ്റ്റിങ്. സംസ്കരണത്തിനായി മാലിന്യം ക്രമീകരിക്കുന്ന രീതിക്കാണ് വിൻട്രോ എന്നു പറയുന്നത്.

കൂടുതൽ ഉയരത്തിൽ മാലിന്യം കുന്നുകൂട്ടിയാൽ അതിൽനിന്ന് മലിനജലം മുഴുവൻ മണ്ണിലേക്ക് ഊർന്നിറങ്ങും. അതൊഴിവാക്കാനായി 60 സെ. മീറ്റർ മാത്രം ഉയരത്തിലും ഒരു മീറ്റർ വീതിയിലുമായി, സൗകര്യപ്രദമായ അത്രയും നീളത്തിൽ മാലിന്യം നിരത്തുന്നു. ജൈവാവശിഷ്ടങ്ങളിലെ ജലം വലിച്ചെടുക്കാനായി ചകിരിച്ചോറാണ് പ്രയോജനപ്പെടുത്തുന്നത്.  കമ്പോസ്റ്റിങ് വേഗത്തിലാക്കുന്ന ബാക്ടീരികൾ നിറഞ്ഞ ഇനോക്കുലം കലർത്തിയ ഈ ചകിരിച്ചോർ, ഒരു ടൺ മാലിന്യത്തിന് 200 കിലോ എന്ന കണക്കിലാണ് ചേർക്കുക. 10 ദിവസത്തിലൊരിക്കൽ ഇളക്കിയിടും. 40 ദിവസം കഴിയുമ്പോൾ അരിച്ചെടുത്ത് ബ്രാൻഡഡ് ജൈവവളമായിത്തന്നെ വിൽപനയ്ക്കു തയാർ. 

കുന്നംകുളം നഗരസഭാപരിധിയിലെ കടകളിൽനിന്നുള്ള ഇറച്ചിക്കോഴിയവശിഷ്ടങ്ങളും മേൽപ്പറഞ്ഞ രീതിയിൽ പ്രത്യേകമായി സംസ്കരിക്കുന്നു. കൂടുതൽ സമ്പുഷ്ടമായ ഈ ഇറച്ചിക്കോഴിവളം ആദ്യവളത്തിനൊപ്പം നിശ്ചിത അനുപാതത്തിൽ ചേർക്കുന്നു. തീർന്നില്ല, സ്യൂഡോമോണാസും ട്രൈക്കോഡെർമയും ചേർത്ത് കൂടുതൽ പോഷകമേന്മ വരുത്തിയാണ് ‘സമത ഗ്രീൻ’ ജൈവവളം കിലോ 12 രൂപയ്ക്ക് കർഷകരിലെത്തുന്നത്.

വളം നിർമാണത്തിനാവശ്യമായ ചകിരിച്ചോറിനായി ഡീഫൈബറിങ് യൂണിറ്റും  സ്ഥാപിച്ചിരിക്കുന്നു. യൂണിറ്റിൽനിന്നുള്ള ചകിരിനാര് കയർഫെഡിന്, ചകിരിച്ചോർ വളം നിർമാണത്തിനും. ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കുമ്പോൾ മൂന്നിലൊന്നായി മാറും. മാസം ശരാശരി 20 ടൺ ജൈവവളം ഇന്ന് കുന്നംകുളത്തെ മാലിന്യസംസ്കരണകേന്ദ്രത്തിൽ ഉൽപാദിപ്പിക്കുന്നുണ്ട്. മാലിന്യ സംഭരണം, സംസ്കരണം, ചകിരിച്ചോർ നിർമാണം എന്നീ മേഖലകളിലായി 22 കുടുംബശ്രീ വനിതകൾക്കു ജോലി നൽകാനും കഴിഞ്ഞെന്ന് പദ്ധതിയുടെ നേതൃസ്ഥാനത്തു തുടരുന്ന മനോജ്കുമാർ പറയുന്നു.

ഫോൺ: 9446462637

English summary: Kunnamkulam Model Waste Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com