‘ഒരു ദേശത്തിന്റെ കഥ’യുടെ സുവർണ ജൂബിലി; പൊറ്റക്കാടിന് സ്മരണാഞ്ജലി; ‘ഭാഷാപോഷിണി’ സെമിനാർ നടത്തി
Mail This Article
വായനക്കാർക്കു വിശ്വസിക്കാൻ പറ്റാത്തത്ര കൗതുകങ്ങൾ നിറഞ്ഞ വ്യക്തിത്വമായിരുന്നു ‘ഒരു ദേശത്തിന്റെ കഥാകാരൻ’ എസ്.കെ.പൊറ്റെക്കാട്ട് എന്നു ഡോ.എം.എൻ.കാരശ്ശേരി അഭിപ്രായപ്പെട്ടു. ‘ഒരു ദേശത്തിന്റെ കഥ’യുടെ അൻപതാം വാർഷികത്തോടനുബന്ധിച്ചു ഭാഷാപോഷിണിയും എസ്.കെ.പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രവും മലബാർ ക്രിസ്ത്യൻ കോളജ് മലയാള വിഭാഗവും ചേർന്നു നടത്തിയ ‘ഒരു ദേശത്തിന്റെ കഥ @ 50’ അക്കാദമിക് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഫ്രിക്കയിലും ഓസ്ട്രേലിയയിലും മാലദ്വീപിലും യാത്ര പോകുന്നതുപോലെ തിരുവിതാംകൂർയാത്രയും നടത്തിയയാളാണ് എസ്.കെ.പൊറ്റെക്കാട്ട്. ആരു കത്തെഴുതിയാലും മറുപടിക്കത്തയയ്ക്കുകയും ഏതൊരാളുടെയും തോളിൽ കയ്യിട്ട് സൗഹൃദത്തോടെ സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു എസ്.കെ.പൊറ്റെക്കാട്ടെന്നും എം.എൻ.കാരശ്ശേരി പറഞ്ഞു.
എസ്.കെ.പൊറ്റെക്കാട്ടിന്റെ മക്കളായ സുമംഗലി പൊറ്റെക്കാട്ട്, ജ്യോതീന്ദ്രൻ പൊറ്റെക്കാട്ട്, സുമിത്ര ജയപ്രകാശ് എന്നിവർ ഭദ്രദീപം തെളിയിച്ചു. മലബാർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഡോ.ഗോഡ്‌വിൻ സാംരാജ് അധ്യക്ഷനായിരുന്നു. മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്ററും ഭാഷാപോഷിണി എഡിറ്റർ ഇൻ ചാർജുമായ ജോസ് പനച്ചിപ്പുറം,എസ്.കെ.പൊറ്റെക്കാട്ട് സാംസ്കാരികകേന്ദ്രം പ്രസിഡന്റ് ടി.വി.രാമചന്ദ്രൻ, ക്രിസ്ത്യൻ കോളജ് മലയാള വിഭാഗം മേധാവിയുടെ ചുമതലയുള്ള ഡോ.ജി.ശ്രീജിത് എന്നിവർ പ്രസംഗിച്ചു. ‘എസ്കെ: കാൽപനിക കഥാകാരൻ’ എന്ന വിഷയത്തിൽ മടപ്പള്ളി ഗവ.കോളജിലെ മലയാള വിഭാഗം മേധാവി ഡോ.കെ.വി.സജയ്, ‘മലയാളനോവൽ: ഒരു ദേശത്തിന്റെ കഥയ്ക്കു മുൻപും ശേഷവും’ എന്ന വിഷയത്തിൽ എറണാകുളം മഹാരാജാസ് കോളജിലെ ഡോ.സുമി ജോയി ഓലിയപ്പുറം എന്നിവർ പ്രഭാഷണം നടത്തി.
Content Summary: Bhashaposhini conducts seminar on 50th anniversary of Oru Deshathinte Kadha