ADVERTISEMENT

എനിക്കു നിരാശ തോന്നുന്നു 

എന്നെക്കുറിച്ച്,

രൂപപ്പെടും മുമ്പേ

ശിഥിലമായ്പ്പോയ

ഒരാശയത്തോടെന്നപോലെ.

 

ജനലിലൂടെ ഞാൻ പക്ഷികളെയും മൃഗങ്ങളെയും

വൃക്ഷങ്ങളേയും നിരീക്ഷിച്ചു.

ഈച്ച, വണ്ട്, പുഴുക്കൾ,

വരിവരിയായിപ്പോകുന്ന ഉറുമ്പുകൾ,

ഉരഗങ്ങൾ, പല മട്ടിലുള്ളവ--

എന്നാൽ എല്ലാം തന്നെ

അപ്രാപ്യരായിരുന്നു

എനിക്ക്.

 

കൂട്ടുകാരില്ലാത്ത കുട്ടിയെപ്പോലെ

സ്വയം ചോദിച്ചു

പറഞ്ഞു

തർക്കിച്ചു

അതിൽ

ഇരുപുറവും നിന്നു തോറ്റു

ഇരുട്ടിനോടും

വെളിച്ചത്തോടും

കയർത്തു

കനിവില്ലാതെ നിന്ന കാലത്തോട് മുഖം കോട്ടി:

ഒരു വിജയമെങ്കിലും ഉണ്ടായാൽ

ഞാനത്

ചോരയിൽ തന്നെ എഴുതും.

 

ഞാൻ

പച്ചക്കറിക്കു മുറിച്ചു

പാത്രം കഴുകി

നിലം തൂത്തു

ഒരു നൂറ്റാണ്ടിന്റെ വിഴുപ്പു മുഴുവൻ

ഒറ്റയ്ക്കലക്കി

കടയ്ക്കു പോവുകയും

വരികയും ചെയ്തു

നിരീക്ഷിച്ചു കൊണ്ടേയിരിക്കെ

ഞാൻ

നിരീക്ഷിക്കപ്പെടുകയായിരുന്നു.

 

എല്ലാം എന്റേതായിരുന്നു:

തടവറ

താക്കോൽ

ചാട്ടവാർ

മർദ്ദിക്കാനും

മദിക്കപ്പെടാനുമുള്ള

വിശാലമായ സ്വാതന്ത്രം.

 

ഇനിയൊരു

കണക്ക് പറയാം--

ജയിക്കാനായി 

ഞാനൊരു കല്ലുരുട്ടി 

മുകളിൽ 

പാറയുടെ മുനമ്പിൽ

വച്ചിട്ടുണ്ട്.

ഞാനിതാ

അതിന്റെ നൂറടി

താഴെയായി നിൽക്കുന്നു.

pm-govindanunni
പി.എം. ഗോവിന്ദനുണ്ണി

നല്ല കാറ്റുണ്ട്.

ഇനി നിങ്ങൾ പറയൂ,

അത്

കൃത്യമായും എന്റെ 

തലയിൽത്തന്നെ വീഴില്ലേ?

 

Content Summary: Thadavu, poem written by PM Govindanunni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com