ADVERTISEMENT

കേരളത്തിന്റെ സാമൂഹികപശ്ചാത്തലത്തിൽ രൂപപ്പെടുത്തിയിട്ടുള്ള എംടിയുടെ നോവലുകളായ ‘നാലുകെട്ട്’, ‘അസുരവിത്ത്’ എന്നിവയുടെ ചരിത്രപശ്ചാത്തലം 1940കൾ ആണ്. സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുൻപുള്ള നാളുകൾ. രണ്ടാം ലോകയുദ്ധത്തിന്റെ സൂചനകൾ അവയിൽ കാണാനാകും.  എന്നാൽ അതേ സ്ഥലപശ്ചാത്തലത്തെ ആധാരമാക്കിയുള്ള നോവലായ ‘കാലം’ ഒരു പതിറ്റാണ്ടുകൂടി കഴിഞ്ഞുള്ള ചരിത്രഘട്ടത്തെയാണ് ആവിഷ്കരിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള നാളുകളിൽ കോളജ് വിദ്യാഭ്യാസം നേടിയ ഒരു യുവാവിന്റെ കഥയാണ് ആ കൃതിയിൽ പറയുന്നത്. 1969 ൽ പ്രസിദ്ധീകരിച്ച ‘കാലം’ ആ കാലഘട്ടത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മയെയും അസ്തിത്വസംഘർഷത്തെയും മാത്രമല്ല, അത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവർ അനുഭവിക്കുന്ന അന്യവൽക്കരണത്തെയും മൂല്യത്തകർച്ചകളെയും ആവിഷ്കരിക്കുന്നു. അതിലും അന്നു പ്രബലമായിക്കഴിഞ്ഞിരുന്ന ആധുനികതാവാദത്തോടു ബന്ധപ്പെട്ട ഭാവുകത്വത്തിന്റെ നിഴലുകൾ കാണാനാകും.

asuravithu-book

എഴുത്തുകാരനു പരിചിതമായിരുന്ന ഗ്രാമപ്രദേശവും അവിടത്തെ നാലുകെട്ടുമാണ് ‘കാലം’ എന്ന നോവലിന്റെ ആദ്യഭാഗങ്ങൾക്കു പശ്ചാത്തലം. ആത്മാംശത്തിന്റെ ശകലങ്ങൾ കലർന്നിട്ടുണ്ടാകാം എന്നു കരുതാവുന്ന ഈ നോവലിലെ ജീവിതരംഗങ്ങൾ പിന്നീടു നഗരങ്ങളിലേക്കു മാറുന്നു. ഗ്രാമജീവിതത്തിന്റെയും നഗരജീവിതത്തിന്റെയും സമാന്തരീകരണവും സംഘർഷവും പ്രമേയത്തിന്റെ അന്തർധാരയായി വരുന്ന ഈ നോവൽ സ്വാതന്ത്ര്യാനന്തരകാലത്തെ യുവത്വം നേരിട്ടിരുന്ന അതിജീവനത്തിന്റെ വെല്ലുവിളികളെ ആവിഷ്കരിക്കുന്നു.   

ഏകദേശം ഒരു പതിറ്റാണ്ടു കാലത്തിനുശേഷം 1978ൽ ആണ് എംടിയുടെ അടുത്ത നോവൽ ‘വിലാപയാത്ര’ പുറത്തുവരുന്നത്. ആ നോവൽ മരണം എന്ന സമസ്യയുടെ സാമൂഹികമാനങ്ങളിലാണു കേന്ദ്രീകരിക്കുന്നത്. പിതാവിന്റെ മരണമറിഞ്ഞ് നാലു സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന നാലു പുത്രന്മാർ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ വരുന്നതും ചിത കത്തിത്തീരുന്നതോടെ സ്ഥലം വിടുന്നതും അവർ നാലു പേരുടെ വീക്ഷണങ്ങളിൽ മാറിമാറി ‘വിലാപയാത്ര’യിൽ അവതരിപ്പിക്കുന്നു. രണ്ടു ദശകം മുൻപ് എംടി എഴുതിയ ‘വിത്തുകൾ’ എന്ന ചെറുകഥയിൽ ഈ നോവലിന്റെ ബീജരൂപമുണ്ട്. അവിടെ അമ്മയുടെ ശ്രാദ്ധമാണെങ്കിൽ ഇവിടെ അച്ഛന്റെ ശവസംസ്കാരമാണു സന്ദർഭം. മരണം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന അതിവൈകാരികതയെ കൊഴിച്ചുകളഞ്ഞ് ഐറണിയുടെ സ്വരച്ഛായ പകരുന്ന ആഖ്യാനം ശ്രദ്ധേയം. മനുഷ്യബന്ധങ്ങളുടെ നിരർഥകതയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ അതിലെ മറ്റൊരു ആശയധാരയാണ്. 

mt-books

പലപ്പോഴും എഴുത്തുകാരെ പ്രചോദിപ്പിക്കുന്നത്, മരണം എന്ന പ്രതിഭാസത്തിന്റെ ദാർശനികമാനങ്ങളാണ്. എന്നാൽ എംടിയുടെ രചനകളിൽ മരണത്തിന്റെ സാമൂഹികമാനങ്ങളാണ് മുന്നിട്ടു നിൽക്കുന്നത്. ‘മരണം’, ‘സ്വർഗം തുറക്കുന്ന സമയം’ തുടങ്ങിയ ചെറുകഥകളിൽ ഈ അംശത്തിനു പ്രാധാന്യം കൊടുക്കുന്ന പരിചരണവും ആഖ്യാനവും മുതിർന്നു നിൽക്കുന്നു. എഴുത്തുകാരൻ എന്ന നിലയിൽ എംടിയുടെ പ്രതിഭ ജീവിതത്തിന്റെ സാമൂഹികതയിൽ കേന്ദ്രീകരിക്കുന്നതിന്റെ മറ്റൊരു തെളിവാണിത്.

എംടിയുടെ കഥകളുടെയും നോവലുകളുടെയും അടിസ്ഥാനസ്വഭാവം നിയന്ത്രിതരീതിയിലുള്ള റിയലിസമാണ്. അത്തരം രചനകളുടെ നട്ടെല്ല് യഥാർഥത്തിലുള്ള സംഭവങ്ങളും വ്യക്തികളും സ്ഥലങ്ങളുമൊക്കെയാണ്. സ്വന്തം രചനാരഹസ്യങ്ങൾ വ്യക്തമാക്കുന്ന ലേഖനങ്ങളിലും അഭിമുഖസംഭാഷണങ്ങളിലുമൊക്കെ ഇക്കാര്യം കഥാകൃത്തുതന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. തന്റെ ഓർമയിൽ സജീവമായി നിൽക്കുന്ന കുട്ടിക്കാലത്തെ വീട്, അയൽപക്കങ്ങൾ, വീടിന്റെ പിറകിലെ കുന്ന്, മുന്നിലെ പാടം, സമീപത്തുകൂടി ഒഴുകുന്ന പുഴ, അങ്ങാടി എന്നിവയെല്ലാം പല കഥകളിലും നോവലുകളിലും കടന്നുവരുന്നു. അതുപോലെ യഥാർഥത്തിൽ ഉണ്ടായിരുന്ന വ്യക്തികളെ മാതൃകയാക്കി സൃഷ്ടിച്ച കഥാപാത്രങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പലപ്പോഴും യഥാർഥ വ്യക്തികളുടെ പേരുപോലും മാറ്റാതെയാണ് അവരെ കഥാപാത്രങ്ങളാക്കി പരിവർത്തിപ്പിച്ചിട്ടുള്ളത്. 

Content Summary: Remembering the stories of M. T. Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com