ADVERTISEMENT

യുദ്ധത്തിന്റെ വേദനയാണ് പലായനം. കിട്ടുന്നതെല്ലാം സ്വരുക്കൂട്ടി ജീവൻ രക്ഷിക്കാൻ നടത്തുന്ന യാത്ര. സ്വപ്നത്തിൽനിന്നു യാഥാർഥ്യത്തിലേക്കുള്ള മടക്കം. ഉയർച്ചയുടെ പടികളിൽനിന്നു പതനത്തിന്റെ വേദനയിലേക്ക്. കണ്ണീരിന്റെ, ചോരയുടെ, വേർപാടിന്റെ അസഹനീയത. 1990–91 കാലത്തെ ഗൾഫ് യുദ്ധം ഇന്നും മലയാളികളുടെ ഓർമയിലുണ്ട്; സ്വപ്നഭൂമിയിൽനിന്നു പലായനം ചെയ്ത പ്രിയപ്പെട്ടവരുടെ കരളലിയിക്കുന്ന  കഥയായി. നേടിയതെല്ലാം ഒരുനിമിഷം കൊണ്ടു നഷ്ടപ്പെട്ട തീരാസങ്കടമായി.

യുദ്ധവും പലായനവും ഭൂരിപക്ഷം മലയാളികൾക്കും വേദനയും കഷ്ടപ്പാടുമാണു സമ്മാനിച്ചതെങ്കിൽ ആ കാലത്തും മണലാരണ്യത്തെ വിശ്വസിച്ച്, മരുപ്പച്ച സ്വപ്നം കണ്ട്, സ്വപ്നഭൂമിയിൽ ഉറച്ചുനിന്നവരുണ്ട്. ദുരന്തമുഖത്തും പതറാതെ നിന്നവർ. അവർ ശ്രമിച്ചത് രക്ഷപ്പെടാനല്ല, ഉറച്ചുനിന്നു പോരാടാൻ. ദുരിതകാലത്തെപ്പോലും അനുകൂലമാക്കിയെടുക്കാനായിരുന്നു അവരുടെ അസാധാരണ പോരാട്ടം. കാലം മാറാന്‍ കാത്തിരിക്കുകയല്ല, മാറ്റത്തിനു കാരണമാകാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അവരെ നയിച്ചത് ഇച്ഛാശക്തി, ദൃഢനിശ്ചയം, വിജയിക്കുമെന്ന ആത്മവിശ്വാസം, വിജയിച്ചേ അടങ്ങൂ എന്ന വാശി. അവരെ വിശ്വാസം തുണച്ചതിന്റെ കഥയാണ് ഗൾഫിന്റെ പിൽക്കാല വളർച്ചയുടെ കഥ. എല്ലാം നഷ്ടപ്പെട്ട ഭൂമിയിൽ ആകാശത്തോളം വലുതായ കഥ. അതിർത്തികളെ കീഴടക്കി സ്വപ്നസാമ്രാജ്യം പടുത്തുർത്തിയതിന്റെ കഥ.

 

അവരുടെ കൂട്ടത്തിലെ പ്രമുഖന്‍ മാത്രമല്ല, ഒന്നാമന്‍ തന്നെയാണ് എം.എ. യൂസഫലി. പ്രവാസി മലയാളികളുടെ അംബാസഡർ എന്നറിയപ്പെടുന്ന വ്യവസായ പ്രമുഖന്‍. മലയാളികളുടെ അഭിമാനമായി മാറിയ ലോകപൗരന്‍. ബോംബെയിൽനിന്ന് കപ്പലിൽ ദിവസങ്ങളോളം നീണ്ട യാത്രയ്ക്കൊടുവിൽ മരുഭൂമിയിൽ എത്തി, ഒരു പലചരക്കു കടയിൽനിന്ന് മൂന്നു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വ്യവസായ സാമ്രാജ്യത്തിലേക്കു വളർന്നതാണ് അദ്ദേഹത്തിന്റെ  ജീവിത കഥ. യുദ്ധകാലത്ത് പലായനത്തിൽ മാത്രം മനസ്സു നട്ടവരിൽനിന്ന് മാറിച്ചിന്തിച്ച ദീർഘവീക്ഷണത്തിന്റെയും ധൈര്യത്തിന്റെയും അപാരമായ ആത്മവിശ്വാസത്തിന്റെയും ചരിത്രം. അതൊരു യാത്രയാണ്. ജീവിതം എന്ന സ്വപ്നയാത്ര. ആ യാത്ര അക്ഷരങ്ങളിൽ അവതരിപ്പിക്കുകയാണ് മനോരമ ബുക്സ്– ‘യൂസഫലി  ഒരു സ്വപ്നയാത്രയുടെ കഥ’ എന്ന പുസ്തകത്തിലൂടെ. രചന രാജു മാത്യു.  

 

ഗൾഫ് യുദ്ധം ആശങ്കയുടെ പുകപടലമുയർത്തിയ കാലത്ത് യൂസഫലിക്ക് ചെറുപ്പം. 36 വയസ്സ്. ചെറിയൊരു കടയില്‍നിന്ന് സ്വരുക്കൂട്ടിയ മുഴുവൻ തുകയും ഉപയോഗിച്ച് കച്ചവടം വിപുലീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു. അബുദാബി എയർപോർട്ട് റോഡിൽ ഒരു സൂപ്പർമാർക്കറ്റ്. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ സൂപ്പർമാർക്കറ്റ്. ഉയർന്നുകൊണ്ടിരുന്ന സൂപ്പർമാർക്കറ്റ് അക്കാലത്ത് യുഎഇയുടെ രാഷ്ട്രപിതാവ് ശ്രദ്ധിച്ചു. ഉടമ യൂസഫലിയാണെന്നു മനസ്സിലാക്കി കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. ആ വിളി അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു, ആയിരക്കണക്കിനു മലയാളികളുടെ, കേരളത്തിന്റെ സാമൂഹിക ചരിത്രം തന്നെ മാറ്റിയെഴുതി.

 

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ കൊട്ടാരത്തിൽനിന്നു ക്ഷണം ലഭിച്ചപ്പോൾ പരിഭ്രമിച്ചെങ്കിലും യൂസഫലി പോയി. പ്രവാസികൾ നാടുവിടുമ്പോൾ എന്തുകൊണ്ട് അബുദാബിയിൽ സൂപ്പർമാർക്കറ്റ് തുടങ്ങുന്നു എന്നായിരുന്നു ഷെയ്ഖ് സായിദിന് അറിയേണ്ടിയിരുന്നത്.

 

‘ലോകത്തിലെ ഏറ്റവും ദാനശീലനായ അങ്ങ് ഈ രാജ്യത്തിന്റെ ഭരണാധികാരിയായിരിക്കുന്നതിനാലും ദാനശീലരെ അല്ലാഹു ബുദ്ധിമുട്ടിക്കില്ലെന്നതിനാലും ഈ രാജ്യത്തിന് അപകടമൊന്നും വരില്ല – യൂസഫലി മറുപടി പറ‍ഞ്ഞു. ഷെയ്ഖ് സായിദിനെ അതു സന്തുഷ്ടനാക്കി. പിച്ച വയ്ക്കാൻ സഹായിച്ച നാടിനെ ഉപേക്ഷിച്ചുപോകേണ്ടെന്ന് യൂസഫലിയും നേരത്തെതന്നെ ഉറപ്പിച്ചിരുന്നു.

 

1982 ൽ എം.കെ. സ്റ്റോഴ്സിന്റെ സ്വതന്ത്രചുമതലയും യൂസഫലിയിൽ വന്നുചേർന്നിരുന്നു. സമ്പാദ്യം മുഴുവൻ മുടക്കിയാണ് ആദ്യസംരംഭം തുടങ്ങുന്നത്. അതു പോയാൽ എല്ലാം തകരും. കച്ചവടത്തിന് എത്തിയ രാജ്യത്തിന് എന്തെങ്കിലും സംഭവിച്ചാൽ അതോടൊപ്പം എല്ലാം പൊയ്ക്കൊള്ളട്ടെ. അതു ദൈവനിശ്ചയമെന്നു കരുതുമെന്നു യൂസഫലിയും നിശ്ചയിച്ചിരുന്നു.

 

പേടിച്ചപോലെയൊന്നും സംഭവിച്ചില്ല. അപകടത്തെക്കാൾ, യുദ്ധം യൂസഫലിക്കുമേൽ ചൊരിഞ്ഞത് അനുഗ്രഹങ്ങൾ. അദ്ദേഹം സംഭരിച്ച സാധനങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. സംഭരണസ്ഥലവും കോൾഡ് സ്റ്റോറേജ് സൗകര്യവുമുണ്ടായിരുന്നതിനാൽ യൂസഫലിയുടെ പക്കൽ മാത്രമേ അത്രയധികം സാധനങ്ങൾ ഉണ്ടായിരുന്നുള്ളൂ. യഥാർഥത്തിൽ‌ യുദ്ധം തുറന്നത് അവസരങ്ങളുടെ വാതിൽ. ഷെയ്ഖ് സായിദിന്റെ പ്രീതിയും ലഭിച്ചു; ആവശ്യമുള്ള പണം ദീർഘകാല വായ്പയായി ലഭിക്കാനുള്ള സൗകര്യം. യൂസഫലിക്ക് എല്ലാ സഹായവും ചെയ്യണമെന്ന് മക്കളോടും ഉദ്യോഗസ്ഥരോടും ഷെയ്ഖ് സായിദ് നിർദേശിച്ചിരുന്നു. ഇഴ മുറിയാത്ത ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഇന്നും അനുസ്യൂതം തുടരുന്ന ബന്ധം.

 

ഒരു പ്രവാസി വ്യവസായിയുടെ ജീവിതകഥയ്ക്കൊപ്പം, നാട്ടികക്കാരന്റെ നാടറിയുന്ന നന്‍മയുടെ കഥ കൂടിയാണ് യൂസഫലിയുടെ ജീവിതകഥ. ചെറിയ പലചരക്കു കടയില്‍നിന്ന് ആദ്യത്തെ സൂപ്പര്‍മാര്‍ക്കറ്റിലേക്കും ഹൈപ്പര്‍ മാര്‍ക്കറ്റിലേക്കും പിന്നെ മാളുകളിലേക്കും വളര്‍ന്നതിനൊപ്പം ജീവനക്കാരെ കുടുംബാംഗങ്ങളായി കൂടെനിര്‍ത്തി ഒരു നാടിന്റെ പ്രീതി പിടിച്ചുപറ്റിയ കഥ. 15 അധ്യായങ്ങള്‍. ഒരു മാനേജ്മെന്റ് പുസ്തകത്തിലും ലഭിക്കാത്ത അനുഭവപാഠങ്ങള്‍. തനിക്കൊപ്പം ഒരു നാടിനെക്കൂടി കൈപിടിച്ചുയര്‍ത്തിയ അപൂര്‍വ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും വിലപ്പെട്ട മൂല്യങ്ങള്‍. 

 

പുസ്തകം ഓൺലൈനായി വാങ്ങാൻ 

 

English Summery : Yusuff Ali Oru Swapna Yathrayude Katha : Biography of Yusuf Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com