ADVERTISEMENT

വെളിച്ചമാണ് ജീവിതത്തിന്റെ നിറവെങ്കിലും വെളിച്ചം അന്വേഷിച്ചാണ് ജീവിതത്തിൽ ഏറെപ്പേരും അലയാറുള്ളത്. അവർക്കറിയാം വെളിച്ചം കാണിച്ചുതരുന്ന വിളക്കുമരങ്ങളുടെ മൂല്യവും പ്രസക്തിയും. ഒരുപക്ഷേ, അവർക്കുമാത്രം മനസ്സിലാവുന്ന ജീവിതസത്യം. ചെങ്കു ഒരു വിളക്കുമരമായിരുന്നു. അദ്ദേഹത്തോട് അടുപ്പമുള്ളവർ ഇന്നും ചെങ്കുവിനെക്കുറിച്ച് ഭൂതകാലത്തിൽ പറയാൻ മടിക്കും. അതുകൊണ്ടുതന്നെ ചെങ്കു ഒരു വിളക്കുമരമാണെന്നു പറയാം. സ്വന്തം കുടുംബത്തിനും കൂട്ടുകാർക്കും മാത്രമല്ല, അടുപ്പമില്ലാത്തവർക്കും അപരിചിതർക്കും പോലും വെളിച്ചം പകർന്ന വിളക്കുമരം. ഇന്നലെയും ഇന്നും എന്നും വെളിച്ചം പ്രസരിപ്പിക്കുന്ന ചെങ്കുവിനെക്കുറിച്ച് ഓർമ്മപ്പുസ്തകം യാഥാർഥ്യമായിരിക്കുന്നു: ചെങ്കു ദ് റാഷണൽ റൊമാൻസ് എന്ന പേരിൽ. 

ചെങ്കു ആരായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ചെങ്കു എന്ന പുസ്തകം. ആർ.ലക്ഷ്മണൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. ജനനം കോഴിക്കോട്ട്. 1983 മുതൽ വിരമിക്കുന്നതുവരെ തൃശൂർ ശ്രീ കേരളവർമ കോളജിൽ അധ്യാപകൻ. ഇക്കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ‘അകാലത്തിൽ’ മരണം. ഭൗതികശരീരം പഠനാവശ്യത്തിന് മെഡിക്കൽ വിദ്യാർഥികൾക്കു വിട്ടുകൊടുത്ത യുക്തിവാദിയായ മനുഷ്യൻ. ഒരു വർഷത്തിനുശേഷം ചെങ്കു പുനർജനിച്ചിരിക്കുകയാണ് . വി.ജി.തമ്പിയും ഡോ. സി.ബി.മോഹൻദാസും കൂടി എഡിറ്റ് ചെയ്ത ചെങ്കു എന്ന ഓർമ്മപ്പുസ്തകത്തിലൂടെ. 

‘ഈ പുസ്തകം അസാധാരണമായ സ്നേഹബന്ധങ്ങളുടെ ഓർമ്മകളിലേക്കുള്ള ഒരു ക്ഷണമാണ്. ആ ഓർമ്മകളാകട്ടെ സുഗന്ധവീഞ്ഞിന്റെ ലഹരിയുള്ളതാണ്. എല്ലാവരുടെയും ചങ്കിൽ ചെങ്കുവാണ്, ചെങ്കുട്ടവനാണ് ലക്ഷ്മണൻ, അത്രമാത്രം ആത്മാവിൽ ഒട്ടിപ്പിടിച്ച ഇതിഹാസസ്പർശമുള്ള ദ്രാവിഡനായ ഒരാൾ. എല്ലാ ഋതുക്കളിലും തളിർത്തുനിൽക്കുന്നു. നൂറുതശമാനം തന്നോടുതന്നെ സത്യസന്ധനായ കസാൻദ് സാക്കീസിന്റെ സോർബയെപ്പോലെ ഊർജവും സ്നേഹോൻമാദവുമുള്ള, ഭൂതഭാവികാലങ്ങളിൽ വേവലാതികളില്ലാത്ത, ഒരു തത്സമയ മനുഷ്യൻ’- ആമുഖത്തിൽ വി.ജി.തമ്പി പറയുന്ന വാക്കുകളിൽ തെല്ലും പതിരില്ലെന്നു തെളിയിക്കുന്നതാണ് പുസ്തകം നിറയുന്ന കുറിപ്പുകൾ. അദ്ദേഹത്തിന്റെ സഹപ്രവർത്തകരുണ്ട്. ഗുരുനാഥൻമാരുണ്ട്. ശിഷ്യൻമാരുണ്ട്. വിദ്യാർഥികളുണ്ട്. കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ‍ തിളങ്ങിയവരുണ്ട്. അവരുടെയെല്ലാം ഓർമകളിൽ ലക്ഷ്മണൻ മാഷിന് ഒരേ നിറമാണ്- നിലാവിന്റെ സ്നേഹനിറം. ഒരേ മണമാണ്- സുഗന്ധവീഞ്ഞിന്റെ സുഗന്ധം. മരണം എത്ര ദുർബലം എന്ന് ഓരോ വാക്കും ഓർമിപ്പിക്കുമ്പോൾ ജീവിതത്തിൽ വിശ്വസിക്കാനുള്ള പ്രേരണയാകുകയാണ് ചെങ്കു. 

അച്ഛൻ ചിലപ്പതികാരം വായിക്കുന്ന സമയത്താണ് മകൻ ജനിക്കുന്നത്. ചേരരാജാവായ ചെങ്കുട്ടവന്റെ പേര് തന്നെ മകനു നൽകി. പക്ഷേ മുത്തച്ഛൻ ക്ഷേത്രത്തിൽകൊണ്ടുപോയി ലക്ഷ്മൺ എന്നു വിളിച്ചു. ഔദ്യോഗിക രേഖകളിലെ ലക്ഷ്മൺ അങ്ങനെ അടുപ്പക്കാരുടെ ചെങ്കുവായി; ചെങ്കുട്ടവനായി ജീവിതലഹരിയുടെ പാനപാത്രം നിറച്ച് കടന്നുപോയി. ചെങ്കുവിന്റെ ഭാര്യ ഉമാദേവിയുടെ വാക്കുകൾ തന്നെയാണ് അദ്ദേഹത്തിനുള്ള പ്രണാമം: എല്ലാ തെറ്റുകളും പൊറുക്കുന്നത്, ഏതവസ്ഥയിലും കയറിച്ചെല്ലാൻ കഴിയുന്നത്, അവസ്ഥയറിഞ്ഞു കൂടെനിൽക്കുന്നത് സാധാരണഗതിയിൽ മാതാപിതാക്കൾ മാത്രമാണ്. എനിക്കത് അവരെക്കാൾ കൂടുതൽ ചെങ്കുവായിരുന്നു.....’ ചെങ്കുട്ടവൻ എന്ന കവിതയിൽ ബിലു പത്മിനി നാരായണൻ എഴുതുന്നു:

 

ആൾക്കൂട്ടത്തിൽ

തനിച്ചായിപ്പോയിരുന്ന ഒരാൾ 

അയാളെത്തന്നെ 

എന്നും 

ഞെട്ടിയെഴുന്നേൽപിച്ചുകൊണ്ടിരിക്കണം 

എന്ന പാഠം പക്ഷേ

അന്ന്

ക്ലാസ്സിൽ വരാതിരുന്ന കുട്ടിക്ക്

മിസ്സായി മാഷേ....∙ 

English Summary: Chengu : Book Review - The Rational Romantic - Remembering R Lakshman - Ormapusthakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com