ADVERTISEMENT

മരങ്ങള്‍ ‘ഓടുന്ന’ വഴിയേ നടക്കുന്നവരുണ്ട്. അതാണല്ലോ ആയാസ രഹിതം. മറ്റുള്ളവരുടെ അധ്വാനത്തിന്റെ തണലില്‍ ജീവിതയാത്ര പൂര്‍ത്തിയാക്കുന്നവര്‍. ഇന്നലെയെക്കുറിച്ച് അധികമൊന്നും ആലോചിക്കാതെ. ഓര്‍മ വന്നാലും ഓര്‍മിക്കാന്‍ മടിച്ച്. വഴിയെക്കുറിച്ചും വഴിയാത്രികരെക്കുറിച്ചും ചിന്തിക്കാതെ. സ്വന്തം നാളെയെക്കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍. അവരാണ് അധികമെങ്കിലും നടക്കുന്ന വഴിയില്‍ മരങ്ങള്‍ നടാന്‍ ആഗ്രഹിക്കുന്നവരുണ്ട്. ശ്രമിക്കുന്നവരുണ്ട്. തണലിന്റെ മൂല്യം അറിയുന്നവര്‍. തണല്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍. തണലാണു  വഴിയുടെ നിറവ് എന്നറിയുന്നവര്‍. അവരുടെ വംശമാണ് യാത്രയെ ആസ്വാദ്യകരമാക്കുന്നത്. അവര്‍ സൃഷ്ടിച്ച  പെരുവഴിയമ്പലങ്ങള്‍ എന്നെന്നേക്കുമുള്ളത്. തളര്‍ച്ചയും കിതപ്പുമാറ്റി മൂന്നോട്ട് നീങ്ങാന്‍ പ്രേരണയും പ്രചോദനവും. 

 

ജീവിതയാത്രയില്‍ ലിപിന്‍ രാജ് എം. പി. നട്ട മരമാണ് മരങ്ങള്‍ ഓടുന്ന വഴിയേ എന്ന പുസ്തകം. ഇന്ത്യയുടെ നാലതിരും തൊടുന്ന യാത്രാനുഭവം എന്ന വിശേഷണം പേറുന്ന പുസ്തകം. എന്നാല്‍ യാത്രാനുഭവം എന്ന പേരിലല്ല ലിപിന്‍ രാജിന്റെ പുസ്തകം ഓര്‍മിക്കപ്പെടേണ്ടത്. യാത്ര സമ്മാനിച്ച അനുഭവങ്ങളുടെ പുസ്തകം. സ്വന്തമായി വഴി വെട്ടിത്തെളിച്ച് മരങ്ങള്‍ നട്ടും തണലൊരുക്കിയും തുടരുന്ന യാത്രയുടെ നേര്‍ക്കാഴ്ച. പ്രകാശം വിതറുന്ന കാഴ്ചകള്‍. ജീവിതത്തെ ഹൃദ്യമാക്കുന്ന അനുഭവങ്ങള്‍. യാത്രയില്‍ പാഥേയമായി കൂടെ കരുതുന്ന വാക്കുകള്‍. ഓര്‍മകള്‍. 

 

കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച് ഇന്ത്യയുടെ ഭരണയന്ത്രം തിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥ വൃന്ദത്തിലെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാളായ വ്യക്തിയാണ് ലിപിന്‍ രാജ്. 2012-ല്‍ അഞ്ചു ലക്ഷം പേരില്‍ നിന്ന് ആയിരം പേര്‍ തിര‍ഞ്ഞെടുക്കപ്പെട്ടപ്പോള്‍ 224-ാം സ്ഥാനത്ത് എത്തിയ പ്രതിഭാശാലി. പ്രതിഭയ്ക്കു തിലകം ചാര്‍ത്തി മാതൃഭാഷയില്‍ എല്ലാ വിഷയങ്ങളും എഴുതി വൈദേശിക ഭാഷാ ആധിപത്യത്തിനു പ്രഹരമേല്‍പിച്ച ഏകാകി. ഉന്നത സ്ഥാനത്ത് എത്തി സ്വയം അകലാനും അകറ്റാനും ശ്രമിക്കാതെ ഓഫിസിന്റെ വാതിലുകള്‍ ജനങ്ങള്‍ക്കുവേണ്ടി തുറന്നിട്ട ഭരണാധികാരി. വിശേഷണങ്ങളേക്കാള്‍ സ്വന്തം ജീവിതം മാതൃകയാക്കാന്‍ ആഗ്രഹിക്കുന്ന അപൂര്‍വ കൂട്ടായ്മയിലെ ഒറ്റപ്പെട്ട പേര്. 

 

ജീവിതത്തിന്റെയും യാത്രകളുടെയും ഈ ചെറുപുസ്തകം സമ്മാനിക്കുന്നത് വലിയൊരു നിരാശ കൂടിയാണ്. കുറച്ചു വാക്കുകളില്‍, വാചകങ്ങളില്‍ പറഞ്ഞുതീര്‍ക്കേണ്ടതായിരുന്നില്ല ലിപിന്റെ അനുഭവങ്ങള്‍. പ്രത്യേകിച്ചും സിവില്‍ സര്‍വീസ് പരീക്ഷ അതിജീവിക്കുന്നതിനിടെ അദ്ദേഹം കടന്നുപോയ കാലവും അനുഭവങ്ങളും. പ്രതിസന്ധികളെ അതിജീവിച്ചത്. അപ്രതീക്ഷിത തടസ്സങ്ങളെ വകഞ്ഞുമാറ്റിയത്. സമൂഹം സൃഷ്ടിച്ചതും സ്വന്തം മനസ്സു സൃഷ്ടിച്ചതുമായ ആശങ്കകളെ വിജയകരമായി തരണം ചെയ്തത്. ജീവിതപാഠങ്ങള്‍ ഓരോന്നും വളര്‍ന്നുവരുന്ന തലമുറ മാത്രമല്ല. എല്ലാ മനുഷ്യരും അറിയേണ്ടതും ഉള്‍ക്കൊള്ളേണ്ടതും. ഒരുപക്ഷേ, അലങ്കാരമായല്ലാതെ, ആഭരണമായല്ലാതെ, സ്വഭാവത്തിന്റെ അനിവാര്യത ആയതുകൊണ്ടാകാം വിനയത്തോടെ കുറഞ്ഞ വാക്കുകളില്‍ ലിപിന്‍ ജീവിതാനുഭവങ്ങളില്‍ നിന്ന് ഇന്ത്യയുടെ ആത്മാവു കുടികൊള്ളുന്ന ഗ്രാമങ്ങളിലേക്ക് കടക്കുന്നത്. ഓരോ യാത്രാനുഭവവും ഉള്ളില്‍ തട്ടുന്നത്. പരിചയപ്പെടുന്ന ഓരോ കഥാപാത്രങ്ങളും മനസ്സില്‍ അവശേഷിക്കുന്നവര്‍. ഈഗോ മാറ്റിനിര്‍ത്തുമ്പോള്‍ തെളിയുന്ന ജീവിതസത്യങ്ങള്‍.

                                                                            

മനുഷ്യന്‍ ലോകത്തില്‍ ഇതേവരെ ഭൂമിയെ കീഴ്പ്പെടുത്താന്‍ നിര്‍മിച്ചതെല്ലാം അവന്‍ കണ്ടെത്തിയത് അതേ ഭൂമിയില്‍ നിന്നാണെന്നുള്ള ഒരൊറ്റ തെളിവില്‍ അടങ്ങിയിട്ടുണ്ട് മനുഷ്യന്റെ തോല്‍വി. എന്നാലും വിജയം അസാധ്യമല്ല. അതു പക്ഷേ, യന്ത്രങ്ങള്‍ കൊണ്ടല്ല; ഭാവന കൊണ്ടാണെന്നു മാത്രം. ഭാവനയുടെ തിളക്കമാണ് മരങ്ങള്‍ ഓടുന്ന വഴിയേ എന്ന പുസ്തകത്തിനെ  പ്രകാശം ചൊരിയുന്ന നക്ഷത്രമാക്കുന്നത്. ഇനിയും നക്ഷത്രങ്ങളെ സൃഷ്ടിക്കട്ടെ ലിപിന്‍. അവ നമ്മുക്കു വെളിച്ചവും വഴിയുമാവട്ടെ. യാത്രയിലെ മരങ്ങളും തണലുമാവട്ടെ. 

English Summary: Marangal oodunna vazhiye book written by Lipin Raj MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com