ADVERTISEMENT

‘‘ഭൂതകാലം ഉണർത്തി വിടുന്നതിനെ കഥയുടെ ചാലകശക്തിയാക്കി മാറ്റുകയാണ് പാർവതി. ഈ ഓർമകളിൽ സ്ത്രീ ജീവിതം നിറയുന്നു. അവ അടക്കി വെച്ച പ്രക്ഷുബ്ദ്ധതയെ അഭിസംബോധന ചെയ്യുന്നു. ഈ കഥകളിലെ മഴക്കാലം, പുഴ, പൂക്കൾ, പക്ഷികൾ എന്നിവ ആയാലും ജീവിതകാമനകളുടെ സാന്നിദ്ധ്യമാണ്. ഈ കഥകൾ മനുഷ്യജീവിതങ്ങളിൽ ആവിഷ്ക്കാരം തേടുന്നു’’-ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. ജീവിതകാമനകളുടെ സാന്നിദ്ധ്യമാണ് ‘മരിച്ചവളുടെ ഫേസ്ബുക്ക്’ എന്ന കഥാസമാഹാരത്തെ വ്യത്യസ്തമായ വായനാനുഭവമാക്കി മാറ്റുന്നത്. 

 

മലയാളത്തിലെ പുതുനിര എഴുത്തുകാരികളിൽ ശ്രദ്ധേയയായ പാർവതി പി. ചന്ദ്രന്റെ രണ്ടാമത്തെ കഥാസമാഹാരം ആണ്‌ ഈ പുസ്തകം. ചട്ടക്കാരി, ഇലഞ്ഞിപ്പൂക്കൾ, മൈഥിലീഗ്രാമം, ജമന്തിപ്പൂക്കൾ തുടങ്ങിയ കഥകളിലൂടെ സ്ത്രീ ജീവിതത്തെ സംബന്ധിക്കുന്ന വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകൾ എഴുത്തുകാരി അവതരിപ്പിക്കുന്നു. പെൺമനസിന്റെ സഞ്ചാരങ്ങളെ അതിന്റെ സൂക്ഷ്‌മ തലത്തിൽ എഴുത്തുകാരി ആവിഷ്കരിച്ചിരിക്കുന്നു. ‘മരിച്ചവളുടെ ഫേസ്ബുക്ക്’ എന്ന കഥയിലെ പെൺകുട്ടി തന്റെ നിലപാടുകൾ സമൂഹത്തിന് മുൻപിൽ ഉറക്കെ പ്രഖ്യാപിച്ചവളും ഭയമില്ലാതെ ജീവിച്ചവളും ആണ്‌. ഒടുവിൽ അവളുടെ മരണം സമൂഹത്തിന് മുൻപിൽ ഒരു ചോദ്യചിഹ്നമായി മാറുന്നു. ടാഗും ഷെയറും ചെയ്യാത്ത ചില സത്യങ്ങൾ പോലെ അവളുടെ ഫേസ്ബുക്കിൽ മരണത്തിന്റെ മരവിപ്പ് മാത്രം ബാക്കിയാവുന്നു. പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളെ സമൂഹം എങ്ങിനെ എല്ലാം അടിച്ചമർത്തുന്നു എന്ന് ഈ കഥ വ്യക്തമാക്കുന്നു.

 

ഇലഞ്ഞിപ്പൂക്കളും ജമന്തിപൂക്കളും പുഴയും കടലും എല്ലാം നിറഞ്ഞതാണ് ഈ കഥാലോകം . സ്വയം സൃഷ്ടിക്കുന്ന ഏകാന്തതയിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ ഈ കഥകളിലുണ്ട്. പ്രകൃതിയിൽ അഭിരമിക്കുന്ന മനുഷ്യർ ആണ്‌ ഈ കഥകളിലുള്ളത്. ഗ്രാമവും കൃഷിയും പ്രകൃതിയും പക്ഷികളുമെല്ലാം ഈ കഥകളിൽ പശ്ചാത്തലമാവുന്നു.  മുറിവേൽക്കപ്പെടുമ്പോഴും ജീവിക്കുവാനുള്ള അടങ്ങാത്ത ആഗ്രഹം ഉള്ളിൽ പേറുന്നവർ ആണ്‌ ഈ കഥകളിലെ സ്ത്രീകൾ. ‘അജ്ഞാതമായ ദൂരത്ത് നിന്നും വന്നു ചേരുന്ന പോർച്ചുഗീസ് നാവികന്റെ കപ്പലിനെ വ്യർത്ഥമായി പരതുന്ന ചട്ടക്കാരി’യിലെ നായികയും നീ പുഴയോ മനുഷ്യനോ അതോ സ്ത്രീയോ എന്ന ആത്മാവിന്റെ സന്ദേഹങ്ങളെ മൗനത്തിന്റെ വാൽമീകത്തിൽ ഒളിപ്പിക്കുന്ന ‘പുഴ’യിലെ കഥാപാത്രവും എല്ലാം വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളുടെ ആവിഷ്‌കാരങ്ങളായി മാറുന്നു.

 

English Summary: Marichavalude Facebook book by Parvathy P Chandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com